കെ സുധാകരനെതിരായ ഹർജി സുപ്രീം കോടതി തള്ളി. രാഷ്ട്രീയ ലക്ഷ്യത്തോടുള്ള ഹർജിയെന്ന് വിലയിരുത്തിയാണ് ഹർജി തളളിയത്.
ദില്ലി : ഇ.പി. ജയരാജന്‍ വധശ്രമ കേസില്‍ സംസ്ഥാന സർക്കാരിന് തിരിച്ചടി. കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേരളം ഫയൽ ചെയ്ത ഹർജി സുപ്രീം കോടതി തള്ളി. രാഷ്ട്രീയ പ്രേരിതമായ ഹർജിയെന്ന് നിരീക്ഷിച്ചുകൊണ്ടാണ് സുപ്രീം കോടതി ഹർജി തള്ളിയത്. ജസ്റ്റിസുമാരായ വിക്രം നാഥ്, പി ബി വരാലെ എന്നിവർ അടങ്ങിയ ബെഞ്ചാണ് കേരളത്തിന്റെ ഹർജി തള്ളിയത്.
മുപ്പത് വർഷം മുൻപ് നടന്ന സംഭവമാണിതെന്നും രാഷ്ട്രീയക്കേസിനോട് അനുകൂല സമീപനമല്ല തങ്ങൾക്കുള്ളതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. വധശ്രമക്കേസിലെ ഗൂഢാലോചന നടന്നത് തിരുവനന്തപുരത്ത് വെച്ചാണെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ എസ്. നാഗമുത്തുവും സ്റ്റാൻഡിങ് കോൺസൽ ഹർഷദ് വി. ഹമീദും ചൂണ്ടിക്കാട്ടി. എന്നാൽ നിലവിൽ ഹൈക്കോടതി നടപടി ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.