ശബരിമലയിലേക്ക് തീര്‍ത്ഥാടകരുടെ ഒഴുക്ക്; പാതകളില്‍ വാഹനങ്ങളുടെ നീണ്ടനിര, നിയന്ത്രണങ്ങള്‍ അറിയാം

By Web TeamFirst Published Dec 9, 2023, 12:56 PM IST
Highlights

ഇടത്താവളങ്ങളില്‍ വാഹനങ്ങള്‍ പിടിച്ചിട്ടശേഷമാണ് തീര്‍ത്ഥാടകരെ നിലയ്ക്കലിലേക്ക് വിടുന്നത്. ശബരമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നിർദേശം നൽകി

പത്തനംതിട്ട: ശബരിമലയിലേക്കുള്ള തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിച്ചതോടെ പത്തനംതിട്ടയില്‍ പലയിടത്തും ഗതാഗത ക്രമീകരണവുമായി പൊലീസ്. ശബരിമലയിലേക്കുള്ള പാതകളില്‍ വാഹനങ്ങള്‍ കടത്തിവിടുന്നത് നിയന്ത്രിച്ചാണ് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇടത്താവളങ്ങളില്‍ വാഹനങ്ങള്‍ പിടിച്ചിട്ടശേഷമാണ് തീര്‍ത്ഥാടകരെ നിലയ്ക്കലിലേക്ക് വിടുന്നത്. ഗതാഗത നിയന്ത്രണത്തെതുടര്‍ന്ന് മണിക്കൂറുകളോളമാണ് അയ്യപ്പ ഭക്തര്‍ ഇടത്താവളങ്ങളില്‍ കാത്തുനില്‍ക്കേണ്ടിവരുന്നത്. ശബരിമല സന്നിധാനത്തും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നിലയ്ക്കല്‍ മുതല്‍ തുലാപ്പള്ളി വരെ വാഹനങ്ങളുടെ നീണ്ട നിരയാണുള്ളത്. രാവിലെ മുതല്‍ എരുമേലി ഭാഗത്തും വാഹനങ്ങളുടെ നീണ്ട നിരയാണുള്ളത്. 

ഇതിനിടെ, ശബരമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നിർദേശം നൽകി.  അവധി ദിനങ്ങളായതിനാൽ വലിയ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. ദർശനത്തിന് ക്യൂ നിൽക്കുന്നവരെ വേഗത്തിൽ കയറ്റിവിടാൻ  പൊലീസിനും ദേവസ്വം അധികൃതർക്കും മന്ത്രി  നിർദേശം നൽകി - തീർത്ഥാടകർക്കായി കൂടുതൽ ആരോഗ്യ സംവിധാനങ്ങളും ആംബുലൻസും ക്രമീകരിക്കാനും മന്ത്രി നിർദേശിച്ചു. 

Latest Videos

തിരക്ക് കണക്കിലെടുത്ത് പത്തനംതിട്ടയില്‍ ശബരിമലയിലേക്ക് പോകുന്ന വാഹനങ്ങള്‍ ഇടത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടുകൊണ്ടുള്ള ഗതാഗത ക്രമീകരണമാണിപ്പോള്‍ പൊലീസ് ഒരുക്കിയിരിക്കുന്നത്. വാഹനങ്ങള്‍ ഇടത്താവളങ്ങളിലേക്ക് മാറ്റിയിട്ടശേഷം നിലയ്ക്കലിലെ വാഹനതിരക്ക് കുറയുന്നതിന് അനുസരിച്ചാണ് പൊലീസ് വാഹനങ്ങള്‍ പത്തനംതിട്ടയില്‍നിന്ന് വിടുന്നത്. തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതും ചെന്നൈയില്‍ വെള്ളക്കെട്ടൊഴിഞ്ഞതും തിരക്ക് വര്‍ധിക്കാന്‍ കാരണമായി.

ഇതരസംസ്ഥാനങ്ങളില്‍നിന്നാണ് കൂടുതല്‍ ഭക്തര്‍ ശബരിമലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഈ തിരക്ക് മുന്‍കൂട്ടി കണ്ട് പൊലീസ് ആവശ്യമായ ക്രമീകരണം ഒരുക്കിയില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. ഗതാഗത ക്രമീകരണത്തെതുടര്‍ന്ന് ഭക്തര്‍ ഏറെ നേരം കാത്തുനില്‍ക്കേണ്ട അവസ്ഥയാണുള്ളത്. ടോക്കണ്‍ നല്‍കിയശേഷമാണ് ഇടത്താവളങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. ടോക്കണ്‍ അനുസരിച്ചാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. ഇന്നത്തേക്ക് 90000 പേരാണ് ബുക്ക് ചെയ്യതിരിക്കുന്നത് .ഇന്നലെ 70000 ലധികം പേർ ദർശനം നടത്തി. മണിക്കൂറുകൾ ക്യൂ നിന്നാണ് ദർശനം നടത്തിയത് .

'ഒഎൽഎക്സ് നോക്കി വ്യാജ നമ്പർ പ്ലേറ്റ്,രക്ഷപ്പെടാൻ റൂട്ട് മാപ്പ്', തട്ടിക്കൊണ്ടുപോകാൻ സിനിമ സ്റ്റൈൽ ആസൂത്രണം
'മാര്‍പ്പാപ്പയുടെ തീരുമാനം അനുസരിക്കണം, ഏകീകൃത കുര്‍ബാനയില്‍ വിട്ടുവീഴ്ചയില്ല', ബിഷപ് ബോസ്കോ പുത്തൂര്‍

 

click me!