
തിരുവനന്തപുരം : കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചതിനെ കുറിച്ച് അന്വേഷിക്കാൻ ജല അതോറിറ്റിയുടെ പോങ്ങുംമൂട് ഓഫീസിലെത്തിയ ഉപഭോക്താവിനെ ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന പരാതിയിൽ ഉദ്യോഗസ്ഥർക്കെതിരെയുള്ള തുടർനടപടി തിരുവനന്തപുരം സിറ്റി ജില്ലാ പൊലീസ് മേധാവിക്ക് തീരുമാനിക്കാമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
തനിക്ക് പരാതിയില്ലെന്നും ആർക്കും പരാതി നൽകിയിട്ടില്ലെന്നും മർദ്ദനമേറ്റ ഉപഭോക്താവ് സജി പോലീസിന് മൊഴി നൽകിയതായി സിറ്റി പോലീസ് കമ്മീഷണർക്ക് വേണ്ടി കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷണർ കമ്മീഷൻ സിറ്റിംഗിൽ നേരിട്ട് ഹാജരായി മൊഴി നൽകിയ സാഹചര്യത്തിലാണ് ഉത്തരവ്. സജി മെഡിക്കൽ കോളേജ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നൽകിയ മൊഴിയുടെ പകർപ്പും അസിസ്റ്റന്റ് കമ്മീഷണർ ഹാജരാക്കി.
അതേ സമയം ജല അതോറിറ്റി പോങ്ങുംമൂട് സെക്ഷനിലെ ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ സർവ്വീസ് ചട്ടങ്ങൾ പ്രകാരം ജല അതോറിറ്റി സ്വീകരിച്ച സസ്പെൻഷൻ ഉൾപ്പെടെയുള്ള അച്ചടക്ക നടപടികൾ നിയമവും ചട്ടവും അനുസരിച്ച് എത്രയും വേഗം പൂർത്തിയാക്കി നിയമപരമായ നടപടി സ്വീകരിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജല അതോറിറ്റി ദക്ഷിണമേഖലാ ചീഫ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി.
ജൂനിയർ സൂപ്രണ്ട്, ഹെഡ് ക്ലാർക്ക് എന്നിവരെ സസ്പെന്റ് ചെയ്തതായും യു.ഡി, എൽ.ഡി ക്ലർക്കുമാരെ സ്ഥലം മാറ്റിയെന്നും ജല അതോറിറ്റി ദക്ഷിണ മേഖലാ ചീഫ് എഞ്ചിനീയറുടെ റിപ്പോർട്ടിൽ പറയുന്നു. സർക്കാർ ഓഫീസിലെത്തിയ വ്യക്തിക്ക് മർദ്ദനമേറ്റെന്നതായുള്ള പരാതി ക്രമസമാധാന വിഷയമായതിനാലാണ് ജില്ലാ പോലീസ് മേധാവിയിൽ നിന്നും മനുഷ്യാവകാശ കമ്മീഷൻ അന്വേഷണ റിപ്പോർട്ട് വാങ്ങിയത്.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിന് പുറമെ അയിരൂപാറ സ്വദേശിയായ സനൽ കുമാർ എന്നയാളും ഇതേ വിഷയത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam