'സിപിഎമ്മിന്റെ നയം നടപ്പാക്കാൻ കേരളത്തിലെ ഭരണത്തിന് സാധിക്കില്ല'; ഓസ്ട്രേലിയയിൽ എംവി ​ഗോവിന്ദൻ

By Web TeamFirst Published Sep 18, 2024, 12:40 PM IST
Highlights

ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ മരണത്തെ തുടര്‍ന്നുള്ള ദുഖാചരണത്തിന് പിന്നാലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വിദേശ പര്യടനത്തിന് പുറപ്പെട്ടത്.

മെല്‍ബണ്‍: സിപിഎമ്മിന്റെ നയം നടപ്പാക്കാൻ കേരളത്തിലെ ഭരണത്തിന് സാധിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ഭരണഘടനാ പരമായ ഭരണകൂടത്തിന്റെ നയം വെച്ചുകൊണ്ടാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നതെന്നും ആ നയം വെച്ചാണ് കേരളത്തിലെ പൊലീസിനെയും  ഭരണകൂട സംവിധാനത്തിനെയും എൽഡിഎഫ് സർക്കാറിനെയും കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയൻ പര്യടനത്തിനിടെ അവിടുത്തെ യൂട്യൂബേഴ്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിന്റെ പരിപാടികൾ നടപ്പാക്കാനുള്ള ഭരണകൂട വ്യവസ്ഥിതിയുടെ ഭാ​ഗമായിട്ടുള്ള ഭരണമല്ല കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. 

ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ മരണത്തെ തുടര്‍ന്നുള്ള ദുഖാചരണത്തിന് പിന്നാലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വിദേശ പര്യടനത്തിന് പുറപ്പെട്ടത്. ഓസ്ട്രേലിയയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനാണ് പാര്‍ട്ടി സെക്രട്ടറി കുടുംബ സമേതം യാത്രയായത്. ഇടത് അനുകൂല പ്രവാസി സംഘടന സംഘടിപ്പിക്കുന്ന പരിപാടിയിൽ മുഖ്യാതിത്ഥിയായി പങ്കെടുക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഓസ്ട്രേലിയക്ക് പോയത്. ഇടത് അനുകൂല സംഘടനയായ നവോദയ സംഘടിപ്പിക്കുന്ന സാംകാരിക കൂട്ടായ്മയിലും കുടുംബ സംഗമത്തിലും ആണ് എംവി ഗോവിന്ദൻ പങ്കെടുക്കുന്നത്. സിഡ്നി, മെൽബൺ, ബ്രിസ്ബെൻ, പെര്‍ത്ത് എന്നിവിടങ്ങിളിൽ വിവിധ പരിപാടികളിലും പങ്കെടുക്കുന്നുണ്ട്. ഒരാഴ്ചത്തെ സന്ദര്‍ശനം ആണ് തീരുമാനിച്ചിട്ടുള്ളത്.  

Latest Videos

കോടിയേരി ബാലകൃഷ്ണന്‍റെ വിയോഗത്തിന് തൊട്ട് പിന്നാലെ വിദേശ രാജ്യങ്ങളിലേക്ക് യാത്രതിരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെയും സംഘത്തിന്‍റെയും നടപടി പാര്‍ട്ടിക്കകത്തും പുറത്തും വലിയ തോതിൽ വിമര്‍ശിക്കപ്പെട്ടിരുന്നു. യെച്ചൂരിക്ക് പിൻഗാമിയെ കണ്ടെത്താനുള്ള ചര്‍ച്ചകൾ പാര്‍ട്ടിയിൽ സജീവമാണ്. ജനറൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതല ആര്‍ക്ക് നൽകുമെന്നത് അടക്കം നിര്‍ണ്ണായ ചര്‍ച്ചകൾക്കിടെയാണ് പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ കേരളത്തിൽ നിന്നുള്ള പിബി അംഗം കൂടിയായ എംവി ഗോവിന്ദന്‍റെ വിദേശ സന്ദർശനം. യച്ചൂരിയുടെ മരണത്തിൽ ദുഖാചരണം കഴിഞ്ഞാണ് പോയതെന്നും പാര്‍ട്ടി പരിപാടിയിൽ പങ്കെടുക്കാനായത് കൊണ്ട് അതിൽ വിമര്‍ശനത്തിന് പ്രസക്തി ഇല്ലെന്നും ആണ് സിപിഎം വിശദീകരണം. 

click me!