ഭൂപതിവ് നിയമ ഭേദഗതി; ചട്ട നിർമ്മാണം അന്തിമ ഘട്ടത്തിൽ, പട്ടയ ഭൂമിയിലെ വീടുകൾ ഫീസില്ലാതെ ക്രമപ്പെടുത്തിയേക്കും

By Web TeamFirst Published Sep 18, 2024, 7:45 AM IST
Highlights

പട്ടയഭൂമിയിൽ പ്രവര്‍ത്തിക്കുന്ന ക്വാറികൾ സര്‍ക്കാര് ഏറ്റെടുത്ത് പാട്ടത്തിന് നൽകും

തിരുവനന്തപുരം:സംസ്ഥാനത്ത് പട്ടയഭൂമിയിൽ വ്യവസ്ഥ ലംഘിച്ച് പണിത വീടുകൾ ഫീസില്ലാതെ ക്രമപ്പെടുത്തി നൽകാൻ ധാരണ. ഭൂപതിവ് നിയമഭേദഗതിക്ക് പിന്നാലെ റവന്യൂ വകുപ്പ് തയ്യാറാക്കിയ ചട്ടം, നിയമ വകുപ്പിന്‍റെ പരിഗണനയിലാണ്. ഭൂപതിവിന് വിധേയമല്ലാതെ പ്രവര്‍ത്തിക്കുന്ന ക്വാറികൾ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് നിര്‍ദേശം. വൈകി വൈകി ഏറെ വൈകിയാണ് ഭൂപതിവ് നിയമ ഭേദഗതിക്ക് ചട്ടങ്ങളൊരുങ്ങുന്നത്.

എന്തിന് അനുവദിച്ചോ ആ ആവശ്യത്തിന് മാത്രമായി ഭൂവിനിയോഗം എന്ന വ്യവസ്ഥ മാറി പട്ടയഭൂമിയുടെ വകമാറ്റിയുള്ള ഉപയോഗം ക്രമപ്പെടുത്താൻ ഇപ്പോൾ സര്‍ക്കാരിന് അധികാരം ഉണ്ട്. സമയപരിധിയും നിയമലംഘനങ്ങളുടെ സ്വഭാവവും പരിഗണിച്ച് വിശദമായ ചട്ട രൂപീകരണമാണ് പരിഗണനയിലുള്ളത്. ലാന്‍റ് റവന്യു കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം തയ്യാറാക്കിയ നിര്‍ദ്ദേശങ്ങളിൽ മുഖ്യമന്ത്രി നേരിട്ട് വിളിച്ച അവലോകന യോഗത്തിന് ശേഷമാണ് കരട് ചട്ടം നിയമവകുപ്പിന്‍റെ പരിഗണനക്ക് എത്തിയിട്ടുള്ളത്.

Latest Videos

പട്ടയഭൂമിയിലുള്ള വീടുകൾ ഫീസ് വാങ്ങാതെ തന്നെ ക്രമപ്പെടുത്തി നൽകാനാണ് നിര്‍ദ്ദേശം. വാണിജ്യാടിസ്ഥാനത്തിലുള്ള കെട്ടിടങ്ങൾ സ്ക്വയര്‍ ഫീറ്റിന് അനുസരിച്ച് തുക നിശ്ചയിച്ച ശേഷം അത് ഈടാക്കി നിയമവിധേയമാക്കും. ക്വാറികളുടെ പ്രവര്‍ത്തനം ഭൂപതിവിന് വിധേയമല്ല. സംസ്ഥാനത്ത് ഉടനീളം പ്രവര്‍ത്തിക്കുന്ന ക്വാറികൾ നിയമവിധേയമാക്കിയാൽ വൻ പാരിസ്ഥിതിക ആഘാതം ഉണ്ടാകുമെന്ന ആശങ്കകൾ നിലനിൽക്കെ അതെല്ലാം സർക്കാര്‍ ഉടമസ്ഥതയിലാക്കാനാണ് ആലോചന. പട്ടയഭൂമിയിൽ പ്രവര്‍ത്തിക്കുന്ന ക്വാറികൾ സര്‍ക്കാര് ഏറ്റെടുത്ത് പാട്ടത്തിന് നൽകും. പാരിസ്ഥിതിക പ്രത്യാഘാതം മുതൽ പലതരം കോടതി വ്യവഹാരങ്ങള്‍ക്ക് വരെ വ്യവസ്ഥകൾ വഴിച്ചേക്കുമെന്നിരിക്കെ നിയമ വകുപ്പിന്‍റെ സൂക്ഷ്മ പരിശോധനക്ക് ശേഷം എത്രയും പെട്ടെന്ന് ചട്ടം പുറത്തിറക്കാനാണ് സര്‍ക്കാര്‍ നീക്കം.

ജമ്മു കശ്മീരിൽ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; കനത്ത സുരക്ഷയിൽ 24 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് തുടങ്ങി

 

click me!