ആശാവർക്കർമാരുമായി സർക്കാർ ഇന്നും ചർച്ച നടത്തും. വേതന പരിഷ്കരണത്തിന് കമ്മീഷനെ നിയോഗിക്കാമെന്ന സർക്കാർ നിർദേശം ആശാ പ്രവർത്തകർ ഇന്നലെ തള്ളിയിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാവർക്കർമാരുമായി സർക്കാർ ഇന്നും ചർച്ച നടത്തും. ഇന്നലെ നടന്ന മന്ത്രിതല ചർച്ചകളുടെ തുടർച്ചയായി ഇന്നും ചർച്ച നടക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചെങ്കിലും ആശാപ്രവർത്തകർ ചർച്ചയ്ക്ക് എത്തുമോ എന്നതിൽ വ്യക്തതയില്ല. വേതന പരിഷ്കരണത്തിന് കമ്മീഷനെ നിയോഗിക്കാമെന്ന സർക്കാർ നിർദേശം ആശാ പ്രവർത്തകർ ഇന്നലെ തള്ളിയിരുന്നു.
അതേസമയം, വിവിധ ആവശ്യങ്ങളുന്നയിച്ച് ആശാ വർക്കർമാർ നടത്തുന്ന സമരം ഇന്ന് അമ്പത്തിനാലാം ദിവസത്തിലേക്ക് കടന്നു. നിരാഹാര സമരം പതിനഞ്ചാം ദിവസവും തുടരുകയാണ്. ഇന്നലെ ആരോഗ്യമന്ത്രിയുമായുള്ള മൂന്നാം വട്ട ചർച്ചയിൽ സർക്കാർ നിലപാടിനൊപ്പം നിന്ന ട്രേഡ് യൂണിയനുകളുമായി ഇനി യോജിച്ച് സമരത്തിനില്ലെന്ന നിലപാടിലാണ് സമരസമിതി. സമരസമിതി ഉന്നയിച്ച ആവശ്യങ്ങളൊന്നും സര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ചര്‍ച്ച പരാജയപ്പെട്ടത്. സമരക്കാരുടെ ആവശ്യങ്ങള്‍ പഠിക്കുന്നതിന് കമ്മിറ്റി രൂപീകരിക്കാം എന്ന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചത്. എന്നാല്‍ ഓണറേറിയവും പെന്ഷന്‍ അനൂകൂല്യവും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ മതിയെന്നും അതിന് കമ്മിറ്റിയുടെ ആവശ്യമില്ലെന്നുമായിരുന്നു സമരസമിതിയുടെ നിലപാട്.
Also Read: ആശ സമരം: 'വളരെ ഗൗരവത്തോടെയാണ് വിഷയങ്ങൾ കാണുന്നത്'; സർക്കാരിന് അനുകൂല നിലപാടെന്ന് ആരോഗ്യമന്ത്രി
സമരക്കാരും ആരോഗ്യമന്തിയുമായി ഇന്നും ചര്‍ച്ച ചെയ്യാമെന്ന ധാരണയിലാണ് ഇന്നലെ യോഗം അവസാനിച്ചത്. അതേസമയം, വിവിധ ട്രേഡ് യൂണിയനുകള്‍ ഒന്നിച്ചുള്ള സമരത്തിന് ഇനി തങ്ങളില്ലെന്ന് സമരസമിതി വ്യക്തമാക്കി. അനുരഞ്ജന ചര്‍ച്ചയില്‍ സര്ക്കാര്‍ നിലപാടിനെ ട്രേഡ് യൂണിയനുകള്‍ അംഗീകരിച്ച സാഹചര്യത്തില്‍ എന്തിന് അവര്‍ക്കൊപ്പമിരുന്ന് വീണ്ടും ചര്‍ച്ച നടത്തണം എന്നാണ് സമരസമിതിയുടെ ചോദ്യം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം