മധുര: ദേശീയതലത്തിൽ ബിജെപി വിരുദ്ധ നീക്കത്തിന്‍റെ നേതൃത്വം കോണ്‍ഗ്രസിന് നല്‍കേണ്ടെന്ന് സിപിഎം കേരള ഘടകം. പ്രാദേശിക പാർട്ടികളുമായി പാർട്ടി ബന്ധം ശക്തമാക്കണം. ഡിഎംകെ, ആർജെഡി, എഎപി, ടിആർഎസ് എന്നിവരുമായി നല്ല ബന്ധം വേണം. ടിഎംസിയുമായി ദേശീയതലത്തിൽ സഹകരിക്കാനും ശ്രമിക്കണം. പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരളത്തിലെ ഗ്രൂപ്പ് ചർച്ചയിലാണ് ഈ നിർദ്ദേശങ്ങൾ ഉയർന്നത്.
അതിനിടെ സിപിഎം പാർട്ടി കോൺഗ്രസിന്റെ രണ്ടാം ദിവസമായ ഇന്ന് രാഷ്ട്രീയ അവലോകന റിപ്പോർട്ടിൻ മേലുള്ള ചർച്ചകൾ നടക്കും. പോളിറ്റ്ബ്യുറോ കൊ ഓർഡിനേറ്റർ പ്രകാശ് കാരാട്ട് ആണ് റിപ്പോർട്ട് അവതരിപ്പിച്ചത്. ഇന്ത്യ സഖ്യത്തിന് വേണ്ടി പാർട്ടിയുടെ സ്വതന്ത്ര ശക്തി കളഞ്ഞു കുളിക്കരുതെന്നും പാർട്ടിയുടെ ശക്തി ഉറപ്പിച്ചുകൊണ്ട് സഖ്യങ്ങൾ ഉണ്ടാക്കാൻ പാടുള്ളൂ എന്നും കാരാട്ട് വ്യക്തമാക്കുന്നു.
കേരളത്തിൽ പാർട്ടിയെ മൂന്നാം തവണയും അധികാരത്തിൽ എത്തിക്കേണ്ടത് അഖിലേന്ത്യാതലത്തിൽ അനിവാര്യ മാണെന്നുംപശ്ചിമബംഗാളിലും, ത്രിപുരയിലും പാർട്ടിയെ അടിസ്ഥാന തട്ടിൽ വളർത്തിയെടുക്കണമെന്നും കാരാട്ട് ചൂണ്ടികാട്ടുന്നു
ഇന്ത്യ മുന്നണിയെ ദുർബലപ്പെടുത്തിയത് കോൺഗ്രസിന്റെ നിലപാട് കൊണ്ടാണെന്ന് വിമർശനവും രാഷ്ട്രീയ അവലോകന റിപ്പോർട്ടിലുണ്ട്. കേരളത്തിന് 46 മിനിട്ടാണ് ചർച്ചയിൽ സമയം അനുവദിച്ചിട്ടുള്ളത്. കെ കെ രാഗേഷ്, പി കെ ബിജു എം ബി രാജേഷ്, മുഹമ്മദ് റിയാസ്, ടി എൻ സീമ അടക്കമുള്ളവർ ചർച്ചയിൽ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി വൈകിട്ട് ഫെഡറലിസം എന്ന വിഷയത്തിൽ സെമിനാർ നടക്കും. തമിൾ നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, പിണറായി വിജയൻഅടക്കമുള്ളവർ സെമിനാരിൽ സംസാരിക്കും.