
തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ അനിശ്ചിതകാല സമരം തുടരും. നിലവിലെ സാഹചര്യത്തിൽ പൊഴി മുറിക്കാൻ അനുവദിക്കില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. മുതലപ്പൊഴിയിൽ ഇന്ന് ചേർന്ന സംയുക്ത സമരസമിതി യോഗത്തിലാണ് തീരുമാനം. സര്‍ക്കാരിനെ വെല്ലുവിളിച്ചല്ല സമരം നടത്തുന്നതെന്നും മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കി.
കൂടുതൽ മണൽ നീക്കിയ ശേഷം മാത്രമേ പൊഴി മുറിക്കാൻ അനുവദിക്കൂ. കൂടുതൽ എസ്‌കവേറ്ററുകൾ എത്തിക്കണമെന്നാണ് മത്സ്യതൊഴിലാളികൾ ആവശ്യപ്പെടുന്നത്. പൊഴിയിൽ നിന്ന് നീക്കിയ മണൽ അഴിമുഖത്ത് തന്നെ അടിഞ്ഞുകൂടി കിടക്കുന്നു, അത് ആദ്യം നീക്കം ചെയ്യണം. കൂടുതൽ മണൽ നീക്കാൻ ശേഷിയുള്ള ഡ്രജ്ജർ എത്തിച്ചാൽ മാത്രമേ പൊഴി മുറിക്കാൻ അനുവദിക്കൂ എന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. സമരത്തിന് പിന്നിൽ രാഷ്ട്രീയമില്ല. വി ശിവൻകുട്ടിയുടെ പരാമർശം മത്സ്യതൊഴിലാളികളെ പ്രകോപിപ്പിക്കാൻ വേണ്ടിയാണെന്നും മത്സ്യത്തൊഴിലാളികൾ കുറ്റപ്പെടുത്തി. കണ്ണൂരിൽ നിന്ന് ഡ്രഡ്ജർ പുറപ്പെട്ടത് സ്വാഗതം ചെയ്യുന്നുവെന്നും സമരക്കാര്‍ കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധനം പ്രതിസന്ധിയിലായിട്ട് രണ്ട് മാസത്തോളമാകുന്നു. ഹാര്‍ബറിന്‍റെ പ്രവര്‍ത്തനം പൂർണമായും നിലച്ചിട്ട് ഒരാഴ്ചയായി. മണല്‍ അടിഞ്ഞ് പൊഴിമുഖം അടഞ്ഞതോടെ ചെറുവള്ളങ്ങള്‍ പോലും അടുപ്പിക്കാനാകുന്നില്ല. മണൽ അടിഞ്ഞ് കൂടി മുതലപ്പൊഴിയിൽ മത്സ്യബന്ധനം നടക്കാത്ത സാഹചര്യത്തിലാണ് മത്സ്യത്തൊഴിലാളികൾ സമരം തുടങ്ങിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam