
തിരുവനന്തപുരം: മണലടിഞ്ഞ മുതലപ്പൊഴിയിൽ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികൾ. പൊഴി മുറിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ മത്സ്യത്തൊഴിലാളികൾ തടഞ്ഞു. ഡ്രഡ്ജിംഗ് കാര്യക്ഷമമാക്കാതെ പൊഴി മുറിക്കാൻ അനുവദിക്കില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്. പൊലീസ് സ്ഥലത്തെത്തി. ഹാർബർ എഞ്ചിനിയറിംഗ് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ സമരക്കാരുമായി ചർച്ച നടത്തും.
മണൽ അടിഞ്ഞ് കൂടി മുതലപ്പൊഴിയിൽ മത്സ്യബന്ധനം നടക്കാത്ത സാഹചര്യത്തിലാണ് മത്സ്യത്തൊഴിലാളികൾ സമരം തുടങ്ങിയത്. സർക്കാർ മത്സ്യത്തൊഴിലാളികളുമായി നടത്തിയ ചർച്ചയിലാണ് ഡ്രഡ്ജിംഗ് വേഗത്തിലാക്കാൻ തീരുമാനിച്ചത്. പൊഴിമുറിക്കല്‍ പ്രവര്‍ത്തി ഏകോപിപ്പിക്കാന്‍ കലക്ടര്‍ക്ക് ചുമതലനൽകി ഡ്രഡ‍്‍ജിന്‍റെ പ്രവര്‍ത്തനം ഇരുപത് മണിക്കൂറായി ഉയര്‍ത്താനും തീരുമാനിച്ചു. എന്നാൽ സർക്കാർ തീരുമാനം മുതലപ്പൊഴിയിൽ ചേർന്ന തൊഴിലാളികളുടെ യോഗം തള്ളിക്കളഞ്ഞു. ഡ്രഡ്ജിംഗ് കാര്യക്ഷമമാകാതെ പൊഴി തുറക്കാൻ അനുവദിക്കില്ലെന്നാണ് നിലപാട്.
പൊഴി മുറിച്ചില്ലെങ്കില്‍ അഞ്ചു പഞ്ചായത്തുകളില്‍ വെള്ളംകയറുമെന്ന അവസ്ഥ വന്നതോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. പക്ഷെ അനുവദിക്കില്ലെന്ന് മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കിയതോടെ പ്രതിസന്ധി രൂക്ഷമായി. പൊഴി മുറിക്കാനെത്തിയാൽ തടയാനാണ് തീരുമാനമെന്ന് മത്സ്യത്തൊഴിലാളികൾ അറിയിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam