മുഖ്യമന്ത്രിയ്ക്ക് എതിരായ അന്വേഷണം; കോടതി ഉത്തരവ് അമ്പരപ്പുളവാക്കുന്നതെന്ന് ഇ.പി ജയരാജൻ

By Web TeamFirst Published Oct 10, 2024, 2:21 PM IST
Highlights

പ്രഥമദൃഷ്ട്യാ തന്നെ തള്ളിക്കളയേണ്ട ഹർജിയാണിതെന്ന് ഇ.പി ജയരാജൻ പറഞ്ഞു. 

കണ്ണൂ‍ർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ എറണാകുളം ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് നൽകിയ ഹർജിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവ് അമ്പരപ്പുളവാക്കുന്നതാണെന്ന് മുതിർന്ന സിപിഎം നേതാവ് ഇ.പി ജയരാജൻ. നവ കേരള സദസ്സുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ ഒരു പ്രസ്താവനയുടെ പേരിലാണ് ഈ അന്വേഷണ ഉത്തരവ് എന്ന് പറയുന്നു. ഹർജിയിൽ ആരോപിക്കുന്ന പ്രതികരണം മുഖ്യമന്ത്രി നടത്തിയത് കണ്ണൂർ ഗസ്റ്റ് ഹൗസിൽ വെച്ചാണെന്നും പ്രതികരണത്തിന് ആധാരമായ സംഭവം നടന്നത് കണ്ണൂർ ജില്ലയിലെ പഴയങ്ങാടിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
 
ഈ രണ്ട് സംഭവവും എറണാകുളം സിജെഎം കോടതിയുടെ പരിധിയിൽ വരുന്നlല്ലെന്ന് ഇ.പി ജയരാജൻ പറഞ്ഞു. എന്നിട്ടും എറണാകുളം ഡിസിസി പ്രസിഡൻ്റ് എറണാകുളത്ത് ഹർജി നൽകിയിരിക്കുന്നു. പ്രഥമദൃഷ്ട്യാ തന്നെ തള്ളിക്കളയേണ്ട ഹർജിയാണിത്. എന്നിട്ടും കോടതിയുടെ പരിധിയിലാണോ സംഭവം നടന്നതെന്നാണ് സംശയം. ഈ സംശയത്തിന് പോലും അടിസ്ഥാനമില്ലെന്നിരിക്കെ ജുഡീഷ്യറിക്ക് അത്തരം സംശയം തോന്നുന്നത് പോലും എന്ത് അടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ലെന്നും ജനങ്ങൾക്ക് ജുഡിഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതിന് മാത്രമേ ഇത്തരം ഉത്തരവുകൾ ഉപകരിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു. 

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിക്കെതിരെ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ആക്രമിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്ന് നവ കേരള സദസിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഈ പരാമ‍ർശം വിവാദമായതിന് പിന്നാലെയാണ് മുഹമ്മദ്‌ ഷിയാസ് കോടതിയിൽ ഹ‍ർജി നൽകിയത്. രക്ഷാപ്രവര്‍ത്തനം തുടരാമെന്നത് കുറ്റകൃത്യത്തിനുള്ള പ്രേരണയായെന്നായിരുന്നു പരാതി. എറണാകുളം സെന്‍ട്രല്‍ പൊലീസ് പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് നൽകണമെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. മുഖ്യമന്ത്രിക്കെതിരായ കോടതി നിർദേശം ആശ്വാസകരമാണെന്നും കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജി വെക്കണമെന്നും ഷിയാസ് ആവശ്യപ്പെട്ടിരുന്നു. 

Latest Videos

READ MORE:  'മോദി നല്ല മനുഷ്യൻ, പക്ഷേ, ചില സമയങ്ങളിൽ...'; ഇന്ത്യ ഭീഷണി നേരിട്ടപ്പോൾ മോദി പറഞ്ഞത് വെളിപ്പെടുത്തി ട്രംപ് 

click me!