
ദില്ലി: വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷമായും ഗര്‍ഭം ധരിക്കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവിനോട് കള്ളം പറയുകയും ഗര്‍ഭകാലം അഭിനയിക്കുകയും, ഒടുവിൽ കുട്ടിയെ മോഷ്ടിക്കകുയും ചെയ്ത യുവതി പിടിയിൽ. സൗത്ത് ദില്ലിയിലാണ് സംഭവം. ഒടുവിൽ ഭര്‍ത്താവിനെ കാണിക്കാൻ സഫ്ദർജംഗ് ആശുപത്രിയിൽ പോയി, ഒരു ദിവസം പ്രായമുള്ള ഒരു പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്.
സംഭവത്തിൽ നവജാതശിശുവിന്റെ മാതാപിതാക്കൾ പൊലീസിൽ വിവരം അറിയിച്ചു. തുടര്‍ന്ന് നാല് മണിക്കൂറോളം നടത്തിയ അന്വേഷണത്തിന് ഒടുവിൽ സ്ത്രീയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്ന സംഭവം നടന്നത്.
ചാണക്യപുരിയിലെ യശ്വന്ത് പ്ലേസിൽ നിന്ന് ഒരാൾ പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച് തന്റെ നവജാത ശിശുവിനെ സഫ്ദർജംഗ് ആശുപത്രിയിൽ നിന്ന് ഒരു അജ്ഞാത സ്ത്രീ മോഷ്ടിച്ചുകൊണ്ടുപോയതായി അറിയിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ച തന്റെ ഭാര്യ ആശുപത്രിയിൽ ജന്മം നൽകിയ പെൺകുഞ്ഞിനെയാണ് ഒരു സ്ത്രീ തട്ടിക്കൊണ്ടുപോയതെന്നായിരുന്നു അദ്ദേഹം പൊലീസിനെ അറിയിച്ചത്.
തുടര്‍ന്ന് ആശുപത്രിയിലെയും പരിസര പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചപ്പോൾ, ഒരു സ്ത്രീ രോഗികളോട് സംസാരിക്കുന്നതും പിന്നീട് ഒരു കുഞ്ഞിനൊപ്പം പോകുന്നതും കണ്ടു. എയിംസ് മെട്രോ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ കയറിയ സ്ത്രീ പിന്നീട് വിവിധ ദിശകളിലേക്ക് സഞ്ചരിച്ച് അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കാൻ ശ്രമിച്ചതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി.
ഒടുവിൽ ഹൗസ് ഖാസ് മെട്രോ സ്റ്റേഷനിൽ അവർ ഇറങ്ങുന്നതും അവിടെ നിന്ന് ഒരു ഓട്ടോയിൽ കയറി പോകുന്നതും കണ്ടു. നിരവധി ഓട്ടോകളുടെ രജിസ്ട്രേഷൻ നമ്പറുകൾ പരിശോധിച്ച ശേഷം, സൗത്ത് ദില്ലിയിലെ മാൽവിയ നഗറിലെ ഗുല്ലക് വാലി ഗാലിയിൽ സ്ത്രീയെ ഇറക്കിയത് താനാണെന്ന് ഒരു ഡ്രൈവർ സ്ഥിരീകരിക്കുകയായിരുന്നു.
പൂജ പട്നി എന്ന സ്ത്രീയായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയത് ഇവരെ വീട്ടിലെത്തി പൊലീസ് അവരെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ, താൻ വിവാഹിതയായിട്ട് ഏഴ് വർഷമായെങ്കിലും കുട്ടികളില്ലെന്ന് പട്നി പറഞ്ഞു. ഗർഭിണിയാണെന്ന് ഭർത്താവിനോട് കള്ളം പറഞ്ഞ അവർ തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കാമെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോവകുയായിരുന്നു, പിറ്റേന്ന് പെൺകുഞ്ഞിനെയും കൊണ്ട് തിരിച്ചെത്തുകയായിരുന്നുവെന്നും അവര്‍ മൊഴി നൽകി. പെൺകുട്ടിയെ രക്ഷിതാക്കളെ തിരികെ ഏൽപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam