സിപിഎം സംഘടന റിപ്പോർട്ടിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. പാർട്ടി കോൺഗ്രസ് ഉയർത്തുന്ന ദൗത്യങ്ങൾ പിബി അംഗങ്ങൾ നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്ന് റിപ്പോർട്ടില്‍ പരാമര്‍ശം.
മധുര: പിബി അംഗങ്ങൾക്ക് മേൽ നിയന്ത്രണം വരുന്നു. പിബി അംഗങ്ങളുടെ പ്രവർത്തനം ഓരോ വർഷവും വിലയിരുത്തും. പാർട്ടി കോൺഗ്രസ് ഉയർത്തുന്ന ദൗത്യങ്ങൾ പിബി അംഗങ്ങൾ നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും സിപിഎം സംഘടന റിപ്പോർട്ടില്‍ പരാമര്‍ശം. സിപിഎം സംഘടന റിപ്പോർട്ടിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. പാർലമെന്ററി വ്യാമോഹം വിഭാഗീയതയിലേക്കും അഴിമതിയിലേക്കും നയിക്കുന്നു. പാർട്ടിയിലേക്ക് യുവാക്കൾ വരുന്നില്ലെന്നും സംഘടന റിപ്പോർട്ടില്‍ പരാമര്‍ശമുണ്ട്.
സോഷ്യലിസം പ്രചരിപ്പിക്കാൻ പാർട്ടിക്ക് കഴിയുന്നില്ലെന്നും വിമർശിക്കുന്ന റിപ്പോർട്ടില്‍, നഗരങ്ങളിൽ പാർപ്പിട
മേഖലകളിലേക്ക് ഇറങ്ങി ചെല്ലണമെന്നും നിര്‍ദേശിക്കുന്നു. പല സംസ്ഥാന ഘടകങ്ങളും കണക്ക് കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്നും പ്രായപരിധി കാരണം പിരിയുന്നവർക്ക് ചില സംസ്ഥാനങ്ങൾ ചുമതല നല്‍കുന്നില്ലെന്നും റിപ്പോർട്ടില്‍ പരാമര്‍ശിക്കുന്നു. കേരളത്തെ പുകഴ്ത്തുന്ന സംഘടന റിപ്പോർട്ടില്‍ പ്രായപരിധിയിൽ ഇളവിന് നിർദ്ദേശം നല്‍കുന്നില്ല.
ആശാ പ്രവർത്തകർക്കിടയിൽ പാര്‍ട്ടിക്ക് സ്വാധീനം കുറവുണ്ടെന്നും സംഘടനാ റിപ്പോർട്ടിൽ പരാമര്‍ശിക്കുന്നു. ഇവർക്കായി തൊഴിലാളി യൂണിയനുകൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും പാർട്ടിയെ എതിർക്കുന്നവരുമായി ആശാവർക്കർമാർ ചേർന്നുനിൽക്കുന്നു. പാർട്ടിക്ക് ശക്തിയുള്ള സംസ്ഥാനങ്ങളിൽ പോലും ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് സംഘടന റിപ്പോർട്ടില്‍ പറയുന്നു. ആശാ വർക്കർമാരെ പാർട്ടിയോട് അടുപ്പിക്കാൻ കേരളത്തിൽ ശ്രമമില്ല. കർണാടക ആന്ധ്ര സംസ്ഥാനങ്ങളാണ് ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തിയത്. ആശാവർക്കർമാർ, അംഗനവാടി ജീവനക്കാർ അടക്കമുള്ളവരെ സംഘടിപ്പിക്കുന്നത് പാർട്ടിക്ക് മുതൽക്കൂട്ടാകുമെന്നും സംഘടനാ റിപ്പോർട്ടില്‍ പരാമര്‍ശിക്കുന്നു.
Also Read: 'സിപിഎമ്മിൽ നേതൃത്വ പ്രതിസന്ധിയില്ല'; അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് ശത്രുക്കളെന്ന് എം എ ബേബി