
മധുര: സിപിഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് കൊടിയേറി. തമിഴ്നാട്ടിലെ മധുരയിൽ പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം കുറിച്ച് മുതിര്‍ന്ന നേതാവ് ബിമൻ ബോസ് പതാക ഉയര്‍ത്തി. അൽപ്പസമയത്തിനകം പ്രതിനിധി സമ്മേളനം ആരംഭിക്കും. കേരള സർക്കാരിനെതിരായ നീക്കങ്ങളെ പ്രതിരോധിക്കാൻ ആഹ്വാനം ചെയ്തു പാർട്ടി കോൺഗ്രസ് പ്രമേയത്തിലെ വിവരങ്ങളും പുറത്തുവന്നു. സമ്മേളനത്തിൽ അവതരിപ്പിക്കുന്ന പ്രമേയത്തിന്‍റെ ഉള്ളടക്കമാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചത്.
സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ കോൺഗ്രസ് പങ്കാളിയാകുന്നുവെന്നും അധിക വരുമാനം കണ്ടെത്താനുള്ള കിഫ്‌ബി അടക്കമുള്ള സംവിധാനങ്ങൾക്ക് പൂർണ്ണ പിന്തുണയെന്നും പ്രമേയത്തിൽ പറയുന്നു. കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഉപരോധിക്കുന്നുവെന്നും പ്രമേയത്തിലുണ്ട്. നവ കേരള രേഖയെക്കുറിച്ച് പ്രത്യേകം പരാമർശമില്ല. ഹിന്ദുത്വ ശക്തികളെ സർക്കാർ ശക്തമായി ചെറുക്കുന്നുവെന്നും ഗവർണർമാരെയും സർക്കാരിനെതിരെ ഉപയോഗിക്കുകയാണെന്നും ഭരണപരമായ ഉപജാപങ്ങളിലൂടെയും ബില്ലുകൾ തടഞ്ഞുവച്ചും ഗവർണർ സംസ്ഥാനത്തെ ഞെരുക്കുകയാണെന്നും പ്രമേയത്തിൽ പറയുന്നു.
കേരളത്തിനെതിരെ കേന്ദ്രം അടിസ്ഥാന രഹിതമായ പ്രചാരണങ്ങൾ നടത്തുകയാണെന്നും കേരളത്തിലുള്ള സഹായങ്ങൾ തടഞ്ഞുവെച്ച് അത് മറച്ചുവെക്കാൻ അടിസ്ഥാന രഹിതമായ പ്രചാരണം നടത്തുകയാണെന്നും പ്രമേയത്തിൽ പറയുന്നു. പാർട്ടി കോൺഗ്രസിൽ 19 പ്രമേയങ്ങളായിരിക്കും അവതരിപ്പിക്കുക. ജാതി സെൻസസ് അടിയന്തരമായി നടത്തണമെന്ന് ആവശ്യപ്പെട്ടും പ്രമേയം അവതരിപ്പിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam