'അസത്യം പറക്കുമ്പോൾ സത്യം മുടന്തുന്നു'; വയനാട് കണക്ക് വിവാദത്തിൽ മാധ്യമങ്ങളെ പഴിച്ച് മുഖ്യമന്ത്രി 

By Web TeamFirst Published Sep 21, 2024, 11:10 AM IST
Highlights

അസത്യം പറന്നപ്പോൾ പിന്നാലെ വന്ന സത്യം മുടന്തുകയാണ്. അങ്ങനെ മുടന്താനെ സർക്കാർ വാർത്താ കുറിപ്പിന് പോലും കഴിഞ്ഞുള്ളുവെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു. 

തിരുവനന്തപുരം: വയനാട് ദുരന്ത നിവാരണക്കണക്ക് വിവാദത്തില്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങളുടെ രീതി പരിശോധിക്കപ്പെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടിൽ ചെലവിട്ട കണക്കുമായി സർക്കാർ എന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രമുഖ മാധ്യമങ്ങളുടെ തലക്കെട്ട്. പെട്ടെന്ന് കേൾക്കുമ്പോ ആരും ഞെട്ടിപ്പോകുന്ന തരത്തിലാണ് മാധ്യമങ്ങള്‍ കണക്കുകള്‍ അവതരിപ്പിച്ചത്. ഒറ്റ ദിവസം കൊണ്ട് ഇത് പോലുള്ള വാർത്തകൾ ലോകം മുഴുവൻ സഞ്ചരിക്കുന്നു. വയനാട് പുനരധിവാസത്തിൽ സർക്കാർ കള്ളക്കണക്ക് കൊടുത്തു എന്ന് പ്രതിപക്ഷം ആരോപിച്ചു. എല്ലാ സീമകളും ലംഘിച്ച് വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. അസത്യം പറന്നപ്പോൾ പിന്നാലെ വന്ന സത്യം മുടന്തുകയാണ്. അങ്ങനെ മുടന്താനെ സർക്കാർ വാർത്താക്കുറിപ്പിന് പോലും കഴിഞ്ഞൊള്ളുവെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു. 

അനർഹമായ സഹായം നേടിയെടുക്കാൻ കേരളം ശ്രമിക്കുന്നു എന്ന വ്യാജ കഥ ജനം വിശ്വസിച്ചതാണ് ഇതിന്‍റെ അന്തിമ ഫലം. കേരളത്തിലെ ജനങ്ങളും സർക്കാറും ലോകത്തിന് മുന്നില്‍ അവഹേളിക്കപ്പെട്ടു. മാധ്യമ നുണകൾക്ക് പിന്നിലെ അജണ്ടയാണ് ചർച്ചയാകേണ്ടത്. വയനാട്ടിലെ രക്ഷാപ്രവർത്തനം ലോകം പ്രകീർത്തിച്ചതാണ്. വയനാട്ടിലെ ദുരിതാശ്വാസം നല്ല നിലയിൽ പുരോഗമിക്കുകയാണ്. ഇതിനിടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്ന സാധാരണക്കാതെ പിന്തിരിപ്പിക്കുക എന്നതാണ് ഇത്തരം വാര്‍ത്തകളുടെ ദുഷ്ട ലക്ഷ്യം. ഇത് നശീകരണ മാധ്യമ പ്രവർത്തനമാണ്. ഇത് സമൂഹത്തിന് ആപത്താണ്. മാധ്യമങ്ങൾ വിവാദ നിർമ്മാണ ശാലകളാകുന്നതാണ് കണ്ടതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

Latest Videos

കച്ചവട രാഷ്ട്രീയ ലക്ഷ്യത്തിലേക്ക് മാധ്യമ പ്രവർത്തനം അധഃപതിച്ചു. ഏത് വിധത്തിലും സർക്കാർ വിരുദ്ധ വാർത്ത കൊടുക്കുന്നതിനിടെ ദുരന്ത ബാധിതരായ ജനങ്ങളെ പോലും മറന്നു. ആർക്കെതിരെയാണോ വാർത്ത അതിന് മുൻപ് അവരോട് വിശദീകരണം ചോദിക്കണമെന്നത് അടിസ്ഥാന ധർമ്മമാണ്. അത് പോലും മാധ്യമങ്ങള്‍ വിസ്മരിച്ചു. മെമ്മോറാണ്ടത്തിലെ കാര്യങ്ങൾ മനസിലാക്കിയില്ലെങ്കിൽ അറിവുള്ളവരോട് ചോദിച്ച് മനസിലാക്കാനുള്ള സത്യസന്ധത കാണിക്കണമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. സർക്കാരിനെ ജനങ്ങൾക്കെതിരാക്കുക എന്ന ലളിത യുക്തിയിലാണ് വാർത്ത വളച്ചൊടിച്ചത്. ഇതിന് മുൻപ് സമർപ്പിച്ച മെമ്മോറാണ്ടങ്ങളെല്ലാം ഒറ്റ ക്ലിക്കിൽ ദുരന്ത നിവാരണ സമിതി വെബ്സൈറ്റിലുണ്ട്. വരൾച്ച മുതൽ പുറ്റിങ്ങൾ വെടിക്കെട്ട് അപകടം വരെയുള്ള കാര്യങ്ങളിൽ പരമാവധി കേന്ദ്ര സഹായത്തിനാണ് ശ്രമിച്ചത്. മലയാളികൾ കൂട്ടായ്മ കൊണ്ട് ദുരന്തത്തെ അതിജീവിക്കാൻ ശ്രമിക്കുമ്പോ അതിന് തുരങ്കം വെക്കുന്ന പണിയാണ് മാധ്യമങ്ങൾ കാണിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

മെമ്മോറാണ്ടം തയ്യാറാക്കുന്നത് മന്ത്രിമാരല്ല. മാനദണ്ഡങ്ങൾ വച്ച് വിദഗ്ധർ തയ്യാറാക്കിയ കണക്കിനെയാണ് കള്ളക്കണക്കായി എഴുതി വെച്ചത്. എസ്‍ഡിആർഎഫിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച് 219 കോടി മാത്രമാണ് കേരളത്തിന് ചോദിക്കാനായത്. പുനർ നിർമ്മാണത്തിന് 2000 കോടിയെങ്കിലും വേണമെന്നിരിക്കെയാണ് ഈ വിവാദം വരുന്നത്. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ഒരു രൂപ പോലും ദുരിതാശ്വാസ നിധിയിൽ നിന്ന് ചെലവഴിക്കാനാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മെമ്മോറാണ്ടത്തിലെ ആക്ച്വൽസ് കണ്ട് ചെലവാക്കിയ പണമെന്ന് ദുര്‍വ്യാഖ്യാനം ചെയ്തു. മെമ്മോറാണ്ടം തയ്യാറാക്കുന്ന സമയത്ത് സര്‍ക്കാരിന്‍റെ മുന്നില്‍ ചെലവുകളുടെ ബിലുകളൊന്നും ലഭ്യമായിട്ടില്ല. മനക്കണക്ക് വച്ചല്ല മെമ്മോറാണ്ടം തയ്യാറാക്കിയത്. ശാസ്ത്രീയമായി മാനദണ്ഡ പ്രകാരമാണ്. പ്രതീക്ഷിക്കുന്ന ചെലവാണ് പറഞ്ഞത്. അതിന് നിയതമായ മാനദണ്ഡങ്ങൾ ഉണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വയനാട്ടിൽ ഇനിയും 128 പേരെ കണ്ടെത്താനുണ്ട്. അത് കൂടി മുന്നിൽ കണ്ടാണ് കണക്ക് തയ്യാറാക്കിയത്. കിട്ടിയ സഹായം വെച്ച് കണക്ക് തയ്യാറാക്കാൻ പറ്റില്ല. കേന്ദ്രസേനകൾ വരുന്നതിന് ഒരു ചെലവും ഇല്ലെന്നാണോ കരുതുന്നത്. യാത്രാ ചെലവും താമസസൗകര്യവും ഭക്ഷണവും അവര്‍ക്ക് നൽകേണ്ടേ എന്നും മുഖ്യമന്ത്രി ചോദിച്ചു. മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സർക്കാരിനെതിരെ മാത്രമല്ല, ഹിതകരമല്ലാത്ത രാഷ്ട്രീയത്തിനും വ്യക്തികൾക്കെതിരെയും മാധ്യമങ്ങള്‍ വ്യാജ വാർത്ത നൽകുന്നു. കെവിൻ കേസിൽ തെരഞ്ഞെടുപ്പ് ദിവസം ഡിവൈഎഫ്ഐക്കെതിരെ വ്യാജ വാർത്ത നൽകി. ഓമനക്കുട്ടനെതിരെ പ്രളയകാലത്ത് വാർത്ത നൽകി. ഓമനക്കുട്ടനെ ദുരിതാശ്വാസ ക്യാമ്പിലെ വട്ടിപ്പിരിവുകാരനാക്കി. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്തതിൽ എന്താണ് സംഭവിച്ചത്. എകെജി സെന്റർ ആക്രമണ കേസിൽ അവസാനം ആരാണ് അറസ്റ്റിലായത്. മാധ്യമ പ്രവർത്തനത്തിന്‍റെ മാനം മാറുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

കേരളത്തെ തകർക്കാനുള്ള നീക്കങ്ങൾക്ക് മാധ്യമങ്ങൾ കൂട്ട് നിൽക്കുകയാണെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. വ്യക്തികളെയും രാഷ്ട്രീയ പാർട്ടികളെയും ആക്രമിക്കുന്നതിൽ പുതുമയില്ല. ഇവിടെ ഒരു നാടിനെ തന്നെയാണ് മാധ്യമങ്ങള്‍ ആക്രമിക്കുന്നത്. ദുരിതാശ്വാസ നിധിയെ തകർക്കാൻ ബോധപൂർവ്വം ശ്രമിക്കുന്നു. എത്ര പാവപ്പെട്ട മനുഷ്യരെയാണ് ഇത്തരം വാർത്തകള്‍ ബാധിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2135 കോടി ദുരിതാശ്വാസ നിധിയിൽ നിന്ന് വിതരണം ചെയ്തു. മാധ്യമങ്ങൾ മാത്രമല്ല വ്യാജ പ്രചാരണത്തിലെ പങ്കാളികൾ. സാലറി ചലഞ്ചിനെ പോലും തോൽപ്പിക്കാൻ പ്രതിപക്ഷം ശ്രമിച്ചു. കേന്ദ്രം വയനാടിനായി ഇതുവരെ സഹായം ഒന്നും നൽകിയിട്ടില്ല. ദുരിതാശ്വാസ നിധിയിലെ വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണ് ബിജെപി സംസ്ഥാന നേതാക്കൾ ചെയ്യുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!