
തിരുവനന്തപുരം: അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തി മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ സിബിഐയുടെ എഫ്ഐആർ. വിജിലൻസ് അന്വേഷണത്തിൽ ഒഴിവാക്കിയ കാലയളവിലെ കെഎം എബ്രഹാമിന്റെ സ്വത്ത് സമ്പാദനവും അന്വേഷണ പരിധിയിലേക്ക് സിബിഐ കൊണ്ടുവന്നിട്ടുണ്ട്. കൊല്ലത്തെ 8 കോടിയുടെ ഷോപ്പിംഗ് കോംപ്ലക്സിനെ കുറിച്ചും അന്വേഷണം ഉണ്ടാകുമെന്ന് എഫ്ഐആർ വ്യക്തമാക്കുന്നു
അഴിമതി നിരോധന നിയമത്തിലെ അനധികൃത സ്വത്ത് സമ്പാദനത്തിനും വഴിവിട്ട ഇടപെടലിനും എതിരായ വകുപ്പുകളാണ് കെഎം എബ്രഹാമിനെതിരെ സിബിഐ ചുമത്തിയിരിക്കുന്നത്. 2003 ജനുവരി ഒന്നു മുതൽ 2015 ഡിസംബർ 31 വരെയുള്ള 12 വർഷ കാലയളവിലെ എബ്രഹാമിന്റെ സ്വത്ത് സമ്പാദനത്തിലെ അന്വേഷണമാകും സിബിഐ നടത്തുകയെന്നും എഫ്ഐആർ വ്യക്തമാക്കുന്നു.
ഈ കാലയളവ് വളരെ പ്രധാനമാണ്. അന്വേഷണത്തിൽ 2000 മുതൽ 2009 വരെയുള്ള കാലയളവിലെ എബ്രഹാമിന്റെ സ്വത്തിനെ കുറിച്ച് മാത്രമായിരുന്നു നേരത്തെ വിജിലൻസ് അന്വേഷിച്ചത്. ഇത് എബ്രഹാമിനെ സഹായിക്കാൻ ആണെന്ന് വിമർശനം ഉയരുകയും ചെയ്തിരുന്നു. എബ്രഹാമിനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി നിരീക്ഷണം എഫ്ഐആറിൽ സിബിഐ ആവർത്തിച്ചിട്ടുണ്ട്. എഫ്ഐആറിനൊപ്പം 600 പേജ് ഉള്ള വിശദമായ റിപ്പോർട്ടും സിബിഐ ഹൈക്കോടതിയിൽ സമർപ്പിച്ചു.
സിബിഐ അന്വേഷണത്തിനെതിരെ കെഎം എബ്രഹാം സുപ്രീംകോടതിയെ സമീപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സുപ്രീംകോടതിയിൽ തടസ ഹർജി ഫയൽ ചെയ്തതായും പരാതിക്കാരനായ ജോമോൻ പുത്തൻപുരക്കൽ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam