പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ട് നൽകിയില്ല; കാസർകോട് ഓട്ടോ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ, അന്വേഷണം

By Web TeamFirst Published Oct 7, 2024, 8:45 PM IST
Highlights

പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനം നൊന്ത് കാസര്‍കോട്ട് ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തതായാണ് പരാതി. 55കാരനായ അബ്ദുൽ സത്താറിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചു

കാസര്‍കോട്: പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനം നൊന്ത് കാസര്‍കോട്ട് ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തതായി പരാതി. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഓട്ടോ ഓടിക്കുന്ന അബ്ദുല്‍ സത്താറിനെയാണ് താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

റെയില്‍വേ സ്റ്റേഷന് സമീപത്തെ താമസ സ്ഥലത്താണ് 55 വയസുകാരനായ അബ്ദുല്‍ സത്താറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നെല്ലിക്കുന്ന് ജംക്ഷനില്‍ ട്രാഫിക് തടസമുണ്ടാക്കിയതിന് കഴിഞ്ഞ വ്യാഴാഴ്ച ഇദ്ദേഹത്തിന്‍റെ ഓട്ടോ കാസര്‍കോട് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഓട്ടോ വിട്ട് തരണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പൊലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും എസ്ഐ അനൂപ് വിട്ട് നല്‍കിയില്ലെന്നാണ് പരാതി. ഇതില്‍ മനം നൊന്താണ് അബ്ദുല്‍ സത്താര്‍ ജീവനൊടുക്കിയതെന്നാണ് ആരോപണം.

Latest Videos

ഓട്ടോറിക്ഷ വിട്ട് നല്‍കാത്തത് സംബന്ധിച്ച് അബ്ദുല്‍ സത്താര്‍ ഫെയ്സ്ബുക്കില്‍ വീഡിയോ പങ്കുവച്ചതിന് ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നത്. സംഭവത്തില്‍ എസ്ഐക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ ഡ്രൈവര്‍മാര്‍ കാസര്‍കോട് പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. പ്രതിഷേധത്തിന് പിന്നാലെ  ആരോപണ വിധേയനായ എസ്ഐ അനൂപിനെ ചന്ദേര പൊലീസ് സ്റ്റേഷനിലേക്ക് ജില്ലാ പൊലീസ് മേധാവി ഡി ശില്പ സ്ഥലം മാറ്റി. പരാതി ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

ഓം പ്രകാശ് ലഹരി കേസ്; വിശദീകരണവുമായി അലൻ വാക്കർ ഷോ സംഘാടകർ, 'ലഹരി ഉപയോഗിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല'

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 

click me!