അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ മരണ കാരണം സ്ഥിരീകരിച്ചില്ലെന്ന് വനം മന്ത്രി
തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ മരണ കാരണം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. മുംബൈയിലുള്ള മന്ത്രി, സംഭവത്തിൽ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ അതിരപ്പിള്ളിയിലേത് 'അസാധാരണ മരണങ്ങൾ' എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ഇതേ വാർത്താക്കുറിപ്പിൽ തന്നെയാണ് മരണ കാരണം സ്ഥിരീകരിക്കേണ്ടതുണ്ടെന്നും പറഞ്ഞിരിക്കുന്നത്.
വാഴച്ചാൽ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്. ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ് മരിച്ച രണ്ടുപേരും. ഇവരിൽ സതീശൻ്റെ തലയ്ക്ക് ആനയുടെ ചവിട്ടേറ്റ് പരുക്കുണ്ട്. അംബികയുടെ മൃതദേഹം വെള്ളത്തിൽ നിന്നാണ് കിട്ടിയത്. വനവിഭവങ്ങള്‍ ശേഖരിക്കാൻ കാട്ടിനകത്ത് കുടിൽകെട്ടി താമസിച്ച നാല് പേരാണ് ഇന്നലെ കാട്ടാനയ്ക്ക് മുന്നിൽ അകപ്പെട്ടത്. മഞ്ഞക്കൊമ്പൻ എന്ന് വിളിക്കുന്ന മദപ്പാടുള്ള കാട്ടാനയാണ് ആക്രമിച്ചതെന്നാണ് വിവരം. സതീശനെ ആക്രമിച്ചപ്പോൾ മറ്റ് മൂന്ന് പേരും വെള്ളത്തിലേക്ക് എടുത്തുചാടിയെന്നാണ് ലഭിക്കുന്ന വിവരം. ഈ സംഭവത്തിലാണ് 'അസാധാരണ മരണം' എന്ന് വനം മന്ത്രി പറയുന്നത്.
മന്ത്രിയുടെ വാർത്താക്കുറിപ്പ്
തൃശ്ശൂർ അതിരപ്പിള്ളി പ്രദേശത്തും സമീപ പ്രദേശത്തും വന മേഖലയില്‍ ഉണ്ടായ അസാധാരണ മരണങ്ങള്‍ സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി.
തൃശ്ശൂർ വാഴച്ചാൽ ഉന്നതിയിലെ സതീഷ്, അംബിക ദമ്പതികൾ കഴിഞ്ഞ മൂന്ന് ദിവസമായി കാട്ടിനകത്തു കുടിൽ കെട്ടി തേൻ ശേഖരിച്ചു വരികയാരുന്നു. രണ്ടു പേരെയും കാണാനില്ലെന്ന വിവരം ലഭിച്ചതിനെ തുടർന്ന് വനം സ്റ്റാഫ് സ്ഥലത്തെത്തി പരിശോധിച്ചതിൽ, സംശയാസ്‌പദമായ സാഹചര്യത്തിൽ സതീശന്റെ മൃതദേഹം കണ്ടെത്തി. അംബികയുടെ ശരീരം പോലീസ് എത്തി പുഴയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. പോലീസ് അന്വേഷിച്ചു വരുന്നു. മരണകാരണം സ്ഥീരീകരിക്കേണ്ടതുണ്ട്. പോസ്റ്റുമോർട്ടത്തിനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.