നിര്‍ണായക ചർച്ചയിൽ സഭയിൽ നിന്ന് വിട്ടുനിന്ന് മുഖ്യമന്ത്രി; പനിയും തൊണ്ടവേദനയുമെന്ന് സ്പീക്കർ, വാഗ്വാദം

By Web TeamFirst Published Oct 8, 2024, 12:41 PM IST
Highlights

ഡോക്ടര്‍മാര്‍ വോയ്സ് റെസ്റ്റ് പറഞ്ഞതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി സഭയിൽ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് സ്പീക്കര്‍. അനാരോഗ്യം യാദൃശ്ചികമായിരിക്കാമെന്ന് വിമര്‍ശിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: നിയമസഭയില്‍ ആർഎസ്എസ്- എഡിജിപി ബന്ധം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന്‍റെ ചര്‍ച്ചയിൽ നിന്ന് വിട്ടു നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിക്ക് തൊണ്ട വേദനയും പനിയുമാണെന്നും ഡോക്ടര്‍മാര്‍ വോയ്സ് റസ്റ്റ് നിര്‍ദേശിച്ചുവെന്നും സ്പീക്കര്‍ എ.എൻ ഷംസീര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍, നിയമസഭ സമ്മേളനം ആരംഭിച്ചപ്പോള്‍ അടിയന്തര പ്രമേയ ചര്‍ച്ചക്ക് മുഖ്യമന്ത്രി അനുമതി നല്‍കിയിരുന്നു. 12 മണി മുതൽ 2 മണിക്കൂർ ചർച്ചയ്ക്കാണ് അനുമതി നൽകിയിരിക്കുന്നത്. അനുമതി നൽകിയ മുഖ്യമന്ത്രി ഇന്നലത്തെ സാഹചര്യം ആവർത്തിക്കരുതെന്നും പ്രതിപക്ഷത്തോട് പറഞ്ഞിരുന്നു. 


ഇതിനുപിന്നാലെ 12 മണിക്ക് ചര്‍ച്ച ആരംഭിച്ചപ്പോഴാണ് മുഖ്യമന്ത്രി പങ്കെടുക്കില്ലെന്ന് സ്പീക്കര്‍ അറിയിച്ചത്. മുഖ്യമന്ത്രിയുടെ അസാന്നിധ്യം ചര്‍ച്ചക്കിടെ എൻ ഷംസുദ്ദീൻ എംഎല്‍എ ഉന്നയിച്ചപ്പോള്‍ സ്പീക്കര്‍ ക്ഷോഭിച്ചു. സ്പീക്കര്‍ എഎൻ ഷംസീറും പ്രതിപക്ഷ എംഎല്‍എ എൻ ഷംസുദ്ദീനും തമ്മില്‍ ഇതുസംബന്ധിച്ച് വാഗ്വാദവും നടന്നു. രാവിലെ നിയമസഭയിൽ സംസാരിച്ച മുഖ്യമന്ത്രിക്ക് പെട്ടെന്ന് അനാരോഗ്യം വന്നത് യാദൃശ്ഛികമായിരിക്കാമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആരോപണം.

Latest Videos


ഇന്ന് മുഖ്യമന്ത്രിക്ക് അനാരോഗ്യം വന്നത് യാദൃശ്ചികമായിരിക്കാമെന്ന് എൻ ഷംസുദ്ദീൻ പറഞ്ഞപ്പോള്‍ ആര്‍ക്കും അസുഖം വരാമല്ലോ ഉത്തരം സംസാരം വേണ്ടെന്നും സ്പീക്കര്‍ രൂക്ഷമായി പ്രതികരിച്ചു. ആരോഗ്യ പ്രശ്നം സഭയില്‍ ഉന്നയിക്കരുതെന്നും സ്പീക്കര്‍ പറഞ്ഞു. ഇന്ന് തന്നെ മുഖ്യമന്ത്രിക്ക് അസുഖം വന്നല്ലോ എന്നും ഷംസുദ്ദീൻ പരിഹസിച്ചു. ഇതിനുപിന്നാലെയാണ് സ്പീക്കര്‍ കടുപ്പിച്ചത്. ഷംസുദ്ദീന്‍റെ പരാമര്‍ശത്തെ തുടര്‍ന്ന് ഭരണപക്ഷ എംഎല്‍എമാര്‍ സഭയില്‍ ബഹളമുണ്ടാക്കി. തുടര്‍ന്ന് സ്പീക്കര്‍ ഇടപെട്ടു. മുഖ്യമന്ത്രിയെ കളിയാക്കിയത് അല്ലെന്നും അസുഖം ആര്‍ക്കും വരാമെന്നും ഇത്രയും പ്രധാനപ്പെട്ട ചര്‍ച്ചയിലെ മുഖ്യമന്ത്രിയുടെ അസാന്നിധ്യം ചൂണ്ടികാണിക്കുകയായിരുന്നുവെന്നും ഷംസുദ്ദീൻ പ്രതികരിച്ചു.

നിയമസഭ ചേർന്ന രണ്ടാം ദിനവും സഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ തർക്കമുണ്ടായി. പ്രതിപക്ഷ അംഗങ്ങൾക്കെതിരെ മന്ത്രി എംബി രാജേഷ് രം​ഗത്തെത്തിയതോടെയാണ് വീണ്ടും തർക്കമുണ്ടായത്. ഇന്നലെ സ്പീക്കർക്കെതിരായ പ്രതിഷേധം കടുത്ത അച്ചടക്ക ലംഘനമാണെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. 4 പ്രതിപക്ഷ അംഗങ്ങൾക്ക് താക്കീത് നൽകിയത് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചു. അതിനിടെ, ആർഎസ്എസ്- എഡിജിപി ബന്ധം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസിന് മുഖ്യമന്ത്രി അനുമതി നൽകുകയായിരുന്നു. 12 മണി മുതൽ 2 മണിക്കൂർ ചർച്ചയ്ക്കാണ് അനുമതി നൽകിയിരിക്കുന്നത്. അനുമതി നൽകിയ മുഖ്യമന്ത്രി ഇന്നലത്തെ സാഹചര്യം ആവർത്തിക്കരുതെന്നും പ്രതിപക്ഷത്തോട് പറഞ്ഞു.

നിയമസഭയിൽ പാലിക്കേണ്ട മര്യാദയും സഭാ ചട്ടങ്ങളും പാലിക്കാത്തിന്റെ പേരിലാണ് 4 എംഎൽഎമാർക്ക് താക്കീത് നൽകിയത്. മാത്യു കുഴൽനാടൻ, ഐസി ബാലകൃഷ്ണൻ, അൻവർ സാദത്ത്, സജീവ് ജോസഫ് എന്നിവർക്കെതിരെ നടപടി വേണമെന്നായിരുന്നു സർക്കാർ പ്രമേയം പാർലമെന്ററി കാര്യ മന്ത്രി എംബി രാജേഷാണ് നിയമസഭയിൽ അവതരിപ്പിച്ചത്. സ്പീക്കറെ അധിക്ഷേപിക്കുന്ന പ്രതിപക്ഷ നടപടി അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. അതേസമയം പ്രതിഷേധക്കാരെ ചർച്ചക്ക് പോലും വിളിക്കാതെ ഏകപക്ഷീയമായി സഭ നിർത്തിവക്കുന്ന സ്പീക്കറുടെ നടപടിയെ പ്രതിപക്ഷ നേതാവ് വിമർശിക്കുകയായിരുന്നു.

എഡിജിപി-ആർഎസ്എസ് ബന്ധം; സഭയിൽ അടിയന്തര പ്രമേയ ചർച്ചക്ക് അനുമതി, നാല് പ്രതിപക്ഷ അംഗങ്ങൾക്ക് താക്കീത്

 

click me!