ആരോപണം ഉന്നയിച്ചവർക്കെതിരെ നീക്കവുമായി അജിത് കുമാർ; എഡിജിപിയെ മാറ്റാൻ മുഖ്യമന്ത്രിക്ക് മേൽ കടുത്ത സമ്മർദ്ദം

By Web TeamFirst Published Sep 9, 2024, 11:12 PM IST
Highlights

ആർഎസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ആരോപണങ്ങള്‍ക്ക് മേൽ ആരോപണം വന്നിട്ടു പ്രത്യേകിച്ചൊരു അന്വേഷണ റിപ്പോർട്ടൊന്നും എഡിജിപിക്കതിരെ മുഖ്യമന്ത്രി ഇതേവരെ തേടിയിട്ടില്ല

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെ മാറ്റാൻ മുഖ്യമന്ത്രിക്ക് മേൽ കടുത്ത സമ്മർദ്ദം. ആർഎസ്എസ് നേതാക്കളുമായുള്ള അജിത് കുമാറിൻറെ കൂടിക്കാഴ്ച വ്യക്തമാക്കണണെന്ന് എൽഡിഎഫ് കൺവീനറും കടുപ്പിച്ചു. നടപടി വേണമെന്ന നിലപാടിലാണ് സിപിഐ ദേശീയനേതൃത്വവും. അതിനിടെ തനിക്കെതിരായ ആരോപണങ്ങള്‍ തെറ്റെന്ന് തെളിഞ്ഞാൽ ആരോപണം ഉന്നയിച്ചവർക്കെതിരെ സർക്കാർ കേസെടുക്കണമെന്നാവശ്യപ്പെട്ട് എഡിജിപി മുഖ്യമന്ത്രിക്ക് കത്ത് നൽകി.

ദത്താത്രേയ ഹൊസബലെ, റാം മാധവ്.ഈ ആർഎസ്എസ് നേതാക്കളെ ക്രമസമാധാന ചുമതലയുള്ള എഡിജിപി കണ്ടതിൽ കടുത്ത അതൃപ്തിയാണ് സിപിഎമ്മിലും എൽഡിഎഫിലും. സ്വകാര്യ സന്ദർശനമെന്ന അജിത് കുമാറിൻറെ വിശദീകരണം ഇടത് നേതാക്കൾ വിശ്വസിക്കുന്നില്ല. ദുർബ്ബലമായ വിശദീകരണം നൽകിയിട്ടും കൂടിക്കാഴ്ചയുട ദുരൂഹത തുടരുമ്പോഴും അജിത് കുമാറിനെ പിന്തുണക്കുന്ന മുഖ്യമന്ത്രിയിലേക്കും ഇടത് കേന്ദ്രങ്ങളിൽ നിന്നുള്ള സംശയങ്ങളും വിമർശനമുനയും നീളുന്നു. അജിത്കുമാറിനെതിരായ പിവി അൻവറിൻ്റെ പരാതിയിൽ അന്വേഷണ സമയം ഒരു മാസമാണ്. അതുവരെ അജിത് കുമാറിനുള്ള മുഖ്യമന്ത്രിയുടെ സംരക്ഷണം ചോദ്യം ചെയ്യപ്പെടുന്നു. സിപിഐ കേന്ദ്ര നേതൃത്വവും നിലപാട് കടുപ്പിച്ചു. അജിത് കുമാറിനെ മാറ്റണമെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയിൽ ആവശ്യമുയർന്നിട്ടുണ്ട്. 

Latest Videos

അൻവറിനറെ പരാതിയിൽ അജിത് കുമാറിനെ മാറ്റാൻ ഒരുഘട്ടത്തിൽ ധാരണയായിരുന്നു. എന്നാൽ പി ശശിയെയും മാറ്റേണ്ടിവരുമെന്ന പ്രശ്നത്തിലാണ് അജിതിനെ നിലനിർത്തിയത്. ആർഎസ്എസ് കൂടിക്കാഴ്ച അജിത് കുമാർ സമ്മതിച്ചതോടെ ഇനി അതിവേഗം നടപടിയില്ലാതെ പറ്റില്ലെന്ന സമ്മർദ്ദമാണ് മുറുകുന്നത്. ഇതിനിടെ ഡിജിപിയും ഇൻറലിജൻസ് എഡിജിപിയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.ഭരണതലത്തിലും പാർട്ടിയും പലതരം ചർച്ചകളാണ് പുരോഗമിക്കുന്നത്.

ആർഎസ്.എസ്. കൂടിക്കാഴ്ചയിൽ ആരോപണങ്ങള്‍ക്ക് മേൽ ആരോപണം വന്നിട്ടു പ്രത്യേകിച്ചൊരു അന്വേഷണ റിപ്പോർട്ടൊന്നും എഡിജിപിക്കതിരെ മുഖ്യമന്ത്രി ഇതേവരെ തേടിയിട്ടില്ല. ക്രമസമാധാന ചുതലയുള്ള എഡിജിപി തന്നെ ആരോപണത്തിൻെറ നിഴയിലായതോടെ ഓരോ ജില്ലയിലെയും പൊലിസ് പ്രവർത്തനങ്ങളുടെ അവലോകനം ഉള്‍പ്പെടെ താളം തെറ്റി. താഴെക്കിടിയിലെ പൊലിസ് പ്രവർത്തനങ്ങളിലും വിവാദം ബാധിച്ചതോടെ സേന ആകെ പ്രതിസന്ധിയിലാണ്. വിവാദം തുടരുമ്പോഴാണ് താൻ നിരപാധിയെന്ന് അന്വേഷണത്തിൽ തെളിഞ്ഞാൽ ആരോപണം ഉന്നയിച്ചവർക്കെതിരെ സർക്കാർ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എഡിജിപി മുഖ്യമന്ത്രിയെ സമീപിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!