'സംവിധായകരും നിർമാതാക്കളും നടന്മാരുമുൾപ്പെടെ മലയാള സിനിമയിൽ നിന്ന് 28 പേർ മോശമായി പെരുമാറി'; നടി ചാർമിള

By Web TeamFirst Published Aug 31, 2024, 10:13 PM IST
Highlights

മലയാള സിനിമയിൽ നേരിട്ടത് അങ്ങേയേറ്റം മോശം പെരുമാറ്റമാണെന്നും 28 പേർ മോശമായി പെരുമാറിയെന്നും ചാർമിള പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ചാർമിളയുടെ വെളിപ്പെടുത്തൽ. 

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ മലയാള സിനിമയിലെ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി ചാർമിള. മലയാള സിനിമയിൽ നേരിട്ടത് അങ്ങേയറ്റം മോശം പെരുമാറ്റമാണെന്നും 28 പേർ മോശമായി പെരുമാറിയെന്നും ചാർമിള പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ചാർമിളയുടെ വെളിപ്പെടുത്തൽ. മലയാള സിനിമയിൽ നിന്ന് ഇതിനോടകം നിരവധി പേരാണ് വെളിപ്പെടുത്തലുകളുമായി രംഗത്തെത്തുന്നത്.

ഒരു നിർമാതാവ് സുഹൃത്തുക്കൾക്കൊപ്പം ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. 'അർജുനൻ പിള്ളയും അഞ്ച് മക്കളും' സിനിമയുടെ നിർമാതാവിനെതിരെയാണ് ചാർമിളയുടെ ആരോപണം. താൻ വഴങ്ങുമോ എന്ന് സംവിധായകൻ ഹരിഹരനും ചോദിച്ചു. നടൻ വിഷ്ണുവിനോടാണ് ഇക്കാര്യം ചോദിച്ചതെന്ന് ചാർമിള പറഞ്ഞു. തയ്യാറല്ലെന്ന് പറഞ്ഞതോടെ 'പരിണയം' സിനിമയിൽ നിന്ന് തന്നെയും വിഷ്ണുവിനെയും ഒഴിവാക്കി. മോശമായി പെരുമാറിയവരിൽ സംവിധായകരും നിർമാതാക്കളും നടന്മാരുമുണ്ടെന്നും ചാർമിള പറഞ്ഞു. എന്നാൽ തൻ്റെ പല സുഹൃത്തുക്കളും പെട്ടുപോയെന്നും ദുരനുഭവമുണ്ടായ ആളുകളുടെ പേരുകൾ പറയുന്നില്ലെന്നും ചാർമിള പറഞ്ഞു. തനിക്ക് മകനുണ്ടെന്നും അതിനാൽ മറ്റു നടപടികളിലേക്ക് കടക്കുന്നില്ലെന്നും ചാർമിള കൂട്ടിച്ചേർത്തു. 

Latest Videos

അതേസമയം, മലയാള സിനിമാ ലൊക്കേഷനിലെ കാരവാനിൽ രഹസ്യമായി ക്യാമറ വച്ച്, നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്നും സെറ്റില്‍ പുരുഷന്‍മാര്‍ ഒന്നിച്ചിരുന്ന് ഈ ദൃശ്യങ്ങള്‍ കണ്ട് ചിരിക്കുന്നുവെന്നുമുള്ള നടി രാധികാ ശരത് കുമാറിൻ്റെ വെളിപ്പെടുത്തലിൽ നടിയിൽ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിക്കാനുള്ള നീക്കം തുടങ്ങി. രാധികയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനും മൊഴിയെടുത്ത് കേസെടുക്കാനുളള സാധ്യതയുമാണ് പൊലീസ് പരിശോധിക്കുന്നത്.

അതിനിടെ സുരക്ഷ സംബന്ധിച്ച് ആശങ്കയുയർന്നതോടെ കാരവാൻ ഉടമകളുടെ യോഗം വിളിച്ച് പ്രോഡ്യൂസേഴ്സ് അസോസിയേഷനും രംഗത്തെത്തി. വെള്ളിയാഴ്ച രാവിലെ 11 ന് കൊച്ചിയിൽ കാരവൻ ഉടമകളുടെ യോഗം ചേരാനാണ് ഫെഫ്കയുടെ തീരുമാനം. രാധികയുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് അടുത്ത വെളളിയാഴ്ച കാരവാൻ ഉടമകളുടെ യോഗം ചേരുന്നതെന്ന് നിർമാതാക്കളുടെ സംഘടന വ്യക്തമാക്കി. 

വിശദവിവരങ്ങൾ ഇങ്ങനെ

മലയാള സിനിമാ ലൊക്കേഷനുകളിലെ കാരവാനുകൾക്കുളളിൽ നടിമാരുടെ നഗ്ന ദൃശ്യങ്ങൾ പകർത്തുന്നുവെന്ന രാധികാ ശരത് കുമാര്‍ വെളിപ്പെടുത്തലാണ് പൊലീസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം പരിശോധിക്കുന്നത്. വെളിപ്പെടുത്തലിൽ കേസെടുക്കാനുളള സാധ്യതയാണ് അന്വേഷിക്കുന്നത്. രാധികയിൽ നിന്ന് ഫോൺ വഴി പ്രാഥമിക വിവരങ്ങൾ ശേഖരിക്കും. മൊഴി നൽകാൻ തയാറാണെങ്കിൽ ഔദ്യോഗികമായി രേഖപ്പെടുത്തും. ഇതിനെ അടിസ്ഥാനമാക്കി കേസെടുത്ത് മുന്നോട്ടുപോകാനുളള സാധ്യതയാണ് പരിശോധിക്കുന്നത്.

ഏറ്റെടുത്ത് ദേശീയ മാധ്യമങ്ങൾ

അതേസമയം ഏഷ്യാനെറ്റ് ന്യൂസിലൂടെ രാധിക ശരത്കുമാർ വെളിപ്പെടുത്തിയ മലയാള സിനിമയിലെ ഞെട്ടിക്കുന്ന ദുരനുഭവം ദേശീയ മാധ്യമങ്ങൾ ഒന്നടങ്കം ഏറ്റെടുത്തിട്ടുണ്ട്. പ്രമുഖ ദേശീയ മാധ്യമങ്ങളെല്ലാം രാധികയുടെ വെളിപ്പെടുത്തൽ അതീവ പ്രാധാന്യത്തോടെ ഏറ്റെടുത്തിട്ടുണ്ട്. കാരവാനിൽ രഹസ്യമായി ക്യാമറ വച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്നാണ് രാധിക വെളിപ്പെടുത്തിയത്. സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടു. ഭയന്നുപോയ താൻ കാരവാനിൽ വച്ച് വസ്ത്രം മാറാതെ, ഹോട്ടൽ മുറിയിലേക്ക് പോയെന്നുമാണ് രാധിക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.

നടിയുടെ ലൈംഗിക അതിക്രമ പരാതി; നടൻ മണിയൻപിള്ള രാജു കോടതിയെ സമീപിച്ചു, മുൻകൂർ ജാമ്യപേക്ഷ നൽകി

 

https://www.youtube.com/watch?v=Ko18SgceYX8

click me!