'സൂയിസൈഡ് പോഡി'നുള്ളിൽ മരിച്ച നിലയിൽ യുവതി, നിരവധിപ്പേരെ അറസ്റ്റ് ചെയ്ത് പൊലീസ്

By Web TeamFirst Published Sep 25, 2024, 12:27 PM IST
Highlights

വേദനകളൊന്നും ഇല്ലാത്ത മരണമാണ് ഈ സൂയിസൈഡ് പോഡുകൾ അഥവാ ആത്മഹത്യാപ്പെട്ടികൾ മുന്നിലേക്ക് വയ്ക്കുന്നതെങ്കിലും യുവതിക്ക് ഇത്തരത്തിൽ മരിക്കാനുള്ള കാരണങ്ങളില്ലെന്നാണ് പൊലീസ് നിരീക്ഷണം.

സൂറിച്ച്: സൂയിസൈഡ് പോഡ് അഥവാ ആത്മഹത്യാ പെട്ടി ഉപയോഗിച്ച് യുവതി ആത്മഹത്യ ചെയ്തു. പിന്നാലെ നിരവധിപ്പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. സ്വിറ്റ്സർലാന്റിലാണ് സംഭവം. യുവതിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചവർ അടക്കമാണ് അറസ്റ്റിലായിട്ടുള്ളത്. ആദ്യമായാണ് ഇത്തരമൊരു കേസ് എന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഷാഫൗസെനിലെ പൊലീസാണ് സംഭവത്തിൽ നിരവധിപ്പേരെ അറസ്റ്റ് ചെയ്തത്. സാർകോ എന്ന കമ്പനി നിർമ്മിച്ച ആത്മഹത്യാ പെട്ടി ഉപയോഗിച്ചാണ് യുവതി ആത്മഹത്യ ചെയ്തത്. 

സൂയിസൈഡ് പോഡ് അം​ഗീകരിക്കപ്പെട്ടിട്ടുള്ള രാജ്യമാണ് സ്വിറ്റ്സർലാൻഡ്. കൃത്യമായ കാരണങ്ങളുണ്ടെങ്കിൽ മരിക്കാനുള്ള അനുമതി നിയമാനുസൃതമായി നൽകുന്ന രാജ്യമാണ് ഇവിടം. വേദനകളൊന്നും ഇല്ലാത്ത മരണമാണ് ഈ സൂയിസൈഡ് പോഡുകൾ അഥവാ ആത്മഹത്യാപ്പെട്ടികൾ മുന്നിലേക്ക് വയ്ക്കുന്നതെങ്കിലും യുവതിക്ക് ഇത്തരത്തിൽ മരിക്കാനുള്ള കാരണങ്ങളില്ലെന്നാണ് പൊലീസ് നിരീക്ഷണം.

Latest Videos

ഇതോടെയാണ് യുവതിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചവരേയും ആത്മഹത്യയ്ക്ക് സഹായം നൽകിയവരേയും പൊലീസ് അറസ്റ്റ് ചെയ്തത്.  യുവതി മരിച്ചുകിടന്ന സംഭവ സ്ഥലത്ത് നിന്ന് സൂയിസൈഡ് പോഡും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ സൂയിസൈഡ് പോഡ് ഉപയോഗിക്കാൻ പുറത്ത് നിന്നുള്ള ആളുകൾക്ക് സാധിക്കില്ലെന്നും സ്വയം പ്രവർത്തിച്ചാൽ മാത്രമാണ് ഇത് പ്രവർത്തിപ്പിക്കാനാകൂവെന്നുമാണ് ആത്മഹത്യാപ്പെട്ടിയുടെ നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. തിങ്കളാഴ്ച സ്വിറ്റ്സർലാന്റ് ജർമ്മനി അതിർത്തിയിലുള്ള മെരിഷ്വേസെനിലെ വനമേഖലയിൽ വച്ചാണ് സൂയിസൈഡ് പോഡ് ഉപയോഗിച്ചതായാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. 

രഹസ്യ വിവരം അനുസരിച്ച് നടത്തിയ പരിശോധനയിലാണ് യുവതിയുടെ ആത്മഹത്യ പുറത്ത് വന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്. മരണപ്പെട്ടയാളുടെ പേരും വിവരങ്ങളും പൊലീസ് പുറത്ത് വിട്ടിട്ടില്ല. ജൂലൈ മാസത്തിൽ ഇത്തരം നീക്കങ്ങളെ പിന്തുണയ്ക്കുന്ന  ഗ്രൂപ്പുകൾ ആത്മഹത്യാപ്പെട്ടി ഈ വർഷം ആദ്യമായി ഉപയോഗിക്കുമെന്ന് വിശദമാക്കിയിരുന്നു.  ഇത്തരം ഗ്രൂപ്പുകളുടെ പ്രേരണയിലാണോ യുവതിയുടെ ആത്മഹത്യയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!