
ജനീവ: ഏപ്രിൽ 22ന് ജമ്മു കശ്മീരിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ ശക്തമായി അപലപിച്ച് യുഎൻ രക്ഷാ സമിതി അംഗങ്ങൾ. ഭീകരർക്കെതിരായ നീക്കങ്ങളുടെ കൂടെ നില്ക്കാൻ എല്ലാ രാജ്യങ്ങൾക്കും ബാധ്യതയെന്നും രക്ഷാസമിതി. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മരണമടഞ്ഞ ആളുകളുടെ കുടുംബങ്ങളോടും കേന്ദ്രസർക്കാരിനോടും നേപ്പാൾ ഗവൺമെന്റിനോടും അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ വേഗത്തിൽ പൂർണ്ണമായി സുഖം പ്രാപിക്കട്ടെ എന്നും യുഎൻ ആശംസിച്ചു.
എല്ലാ തരത്തിലുള്ള തീവ്രവാദവും അന്താരാഷ്ട്ര തലത്തിലുള്ള സമാധാനത്തിനും സുരക്ഷയ്ക്കും വരെ ഗുരുതരമായ ഭീഷണി പടർത്തുന്നതാണെന്ന് സുരക്ഷാ കൗൺസിൽ അംഗങ്ങൾ ഊന്നിപ്പറഞ്ഞു. ഈ നിന്ദ്യമായ ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട കുറ്റവാളികൾ, സംഘാടകർ, ധനസഹായം നൽകുന്നവർ, സ്പോൺസർമാർ എന്നിവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക തന്നെ വേണം. ഭീകരർക്കെതിരായ നീക്കങ്ങളുടെ കൂടെ നില്ക്കാൻ എല്ലാ രാജ്യങ്ങൾക്കും ബാധ്യതയുണ്ടന്നും രക്ഷാസമിതി.ഏതൊരു ഭീകരപ്രവർത്തനവും കുറ്റകരവും ന്യായീകരിക്കാനാവാത്തതുമാണ്. അതിന്റെ ഉദ്ദേശ്യം, എവിടെ, എപ്പോൾ എന്നതൊന്നും ന്യായീകരണങ്ങളായി കണക്കു കൂട്ടാനാവില്ലെന്നും യു എൻ രക്ഷാ സമിതിയുടെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ഇതിനിടെ, സിന്ധു നദീജല കരാർ റദ്ദാക്കാനുള്ള ഇന്ത്യയുടെ നീക്കത്തോട് പാകിസ്ഥാൻ്റെ ഭീഷണി. വെള്ളം നൽകിയില്ലെങ്കിൽ യുദ്ധമെന്ന് പറഞ്ഞ പാക് പ്രതിരോധ മന്ത്രി, പാകിസ്ഥാൻ ആണവ രാഷ്ട്രമാണെന്ന കാര്യം മറക്കരുതെന്നും പറഞ്ഞു. പിന്നാലെ നിയന്ത്രണ രേഖയിൽ ഇന്നലെ രാത്രിയും പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായി. അതേസമയം ഇന്ത്യയുമായും പാകിസ്ഥാനുമായും സമ്പർക്കത്തിലാണെന്ന് പ്രതികരിച്ച ഡോണൾഡ് ട്രംപ്, ഭീകരാക്രമണത്തെ കശ്‌മീർ തർക്കത്തോട് ചേർത്ത് വ്യാഖ്യാനിച്ചും. മോശം ആക്രമണമാണ് ഇത്തവണ നടന്നതെന്നും ട്രംപ് പറഞ്ഞു.
3,180 കി.മീ നീളമുള്ള സിന്ധു നദിയിലെ വെള്ളത്തിന്റെ ഒഴുക്ക് എങ്ങനെ തടയും, പദ്ധതികളുണ്ടെന്ന് ഇന്ത്യ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam