ഹിസ്ബുല്ലയ്ക്ക് കനത്ത തിരിച്ചടി; വ്യോമാക്രമണത്തിൽ ലോജിസ്റ്റിക്സ് തലവനെയും വധിച്ചെന്ന് ഇസ്രായേൽ

By Web TeamFirst Published Oct 8, 2024, 12:32 PM IST
Highlights

ഹിസ്ബുള്ളയുടെ ജിഹാദ് കൗൺസിലിലും ഹുസൈനി അംഗമായിരുന്നുവെന്ന് ഇസ്രായേൽ അറിയിച്ചു. 

ലെബനൻ: ബെയ്റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ ലോജിസ്റ്റിക്കൽ ഹെഡ്ക്വാർട്ടേഴ്സ് തലവൻ സുഹൈൽ ഹുസൈൻ ഹുസൈനി കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ഹിസ്ബുല്ല ലോജിസ്റ്റിക്സിൻ്റെയും അതിൻ്റെ വിവിധ യൂണിറ്റുകളുടെയും പ്രവ‍ർത്തനങ്ങൾ, സാമ്പത്തിക കാര്യങ്ങൾ എന്നിവയ്ക്ക് മേൽനോട്ടം വഹിച്ചത് സുഹൈൽ ഹുസൈൻ ഹുസൈനിയായിരുന്നു. ഹിസ്ബുള്ളയുടെ ജിഹാദ് കൗൺസിലിലും ഹുസൈനി അംഗമായിരുന്നു.

ഇറാനും ഹിസ്ബുള്ളയും തമ്മിലുള്ള ആയുധ കൈമാറ്റത്തിൽ നിർണായക പങ്ക് വഹിച്ചയാളാണ് ഹുസൈനിയെന്ന് ഇസ്രായേൽ പ്രതിരോധ അറിയിച്ചു. കൂടാതെ ഈ ആയുധങ്ങളുടെ വിതരണത്തിന് മേൽനോട്ടം വഹിക്കുക, ഹിസ്ബുല്ലയുടെ യൂണിറ്റുകൾക്കിടയിൽ അത്യാധുനിക ആയുധങ്ങൾ വിതരണം ചെയ്യുക തുടങ്ങിയ ഉത്തരവാദിത്തങ്ങൾ ഹുസൈനിയ്ക്കായിരുന്നുവെന്നും ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കി.
ഹിസ്ബുല്ലയുടെ യുദ്ധ തന്ത്രങ്ങൾ, മറ്റ് പ്രത്യേക പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെ ഏറ്റവും സെൻസിറ്റീവായ പ്രോജക്റ്റുകളുടെ സാമ്പത്തിക കാര്യങ്ങൾക്ക് മേൽനോട്ടം വഹിച്ചതും ഹുസൈനിയായിരുന്നു. ഇസ്രായേലിനെതിരെ ലെബനനിൽ നിന്നും സിറിയയിൽ നിന്നുമുള്ള ഭീകരാക്രമണങ്ങളെ ഹുസൈനി ഏകോപിപ്പിച്ചിരുന്നുവെന്നും ഇസ്രായേൽ അവകാശപ്പെട്ടു.

Latest Videos

അതേസമയം, 2023 ഒക്ടോബർ 7 ന് തെക്കൻ ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തോടെ ആരംഭിച്ച യുദ്ധം ഒരു വർഷം പിന്നിട്ടിരിക്കുകയാണ്. ഒന്നാം വാ‍ർഷിക ദിനത്തിൽ തന്നെ ഹമാസ് ഇസ്രായേലിലേക്ക് നാല് റോക്കറ്റുകൾ തൊടുത്തുവിട്ടു. എന്നാൽ, ഇസ്രായേലിന്റെ ഭാ​ഗത്ത് ആളപായമൊന്നും റിപ്പോ‍ർട്ട് ചെയ്യപ്പെട്ടിട്ടില്ല. മൂന്ന് റോക്കറ്റുകൾ തടഞ്ഞുനിർത്തുകയും നാലാമത്തേത് തുറസ്സായ സ്ഥലത്ത് പതിക്കുകയും ചെയ്തെന്നാണ് ഇസ്രായേൽ അറിയിച്ചത്. ഇതിന് മറുപടിയായി ഇസ്രായേൽ സൈന്യം ഒറ്റ രാത്രി കൊണ്ട് ഹമാസ് വിക്ഷേപണ കേന്ദ്രങ്ങളും ഭൂഗർഭ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ട് പീരങ്കികളും വ്യോമാക്രമണങ്ങളും നടത്തിയിരുന്നു. 

READ MORE: നെതന്യാഹുവിന് അറസ്റ്റ് വാറണ്ട് നൽകണമെന്ന് ഐസിസി പ്രോസിക്യൂട്ടർ; നിരസിച്ച് ഇസ്രായേൽ

click me!