മഹായിടയൻ ദൈവത്തിങ്കലേക്ക്, സെന്റ് മേരി മേജർ ബസലിക്കയിൽ പാപ്പയ്ക്ക് അന്ത്യവിശ്രമം, പ്രാർത്ഥനയോടെ വിശ്വാസ സമൂഹം

Published : Apr 26, 2025, 05:26 PM ISTUpdated : Apr 26, 2025, 06:12 PM IST
മഹായിടയൻ ദൈവത്തിങ്കലേക്ക്, സെന്റ് മേരി മേജർ ബസലിക്കയിൽ പാപ്പയ്ക്ക് അന്ത്യവിശ്രമം, പ്രാർത്ഥനയോടെ വിശ്വാസ സമൂഹം

Synopsis

ആ​ഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് പാപ്പയ്ക്ക് കണ്ണീരോടെയും ആദരവോടെയും വിട നൽകി ലോകം. 

വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയ്ക്ക് ലോകത്തിന്‍റെ യാത്രാമൊഴി. സംസ്കാരചടങ്ങുകൾ റോമിലെ മേരി മജോറാ ബസലിക്കയിൽപൂർത്തിയായി. വിവിധ രാഷ്ട്രത്തലവൻമാർ അടക്കം രണ്ടര ലക്ഷത്തോളം പേരാണ് പോപ്പിന് വിട ചൊല്ലാൻ  സെന്‍റ് പീറ്റേഴ്സ് ബസലിക്കയിലെത്തിയത് കനിവിന്‍റെയും ആർദ്രതയുടെയും ആൾരൂപമായ ഇടയ ശ്രേഷ്ഠന് വികാരനിർഭര യാത്രയയപ്പ് നൽകി ലോകം.

ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് സംസ്കാര ശുശ്രൂഷകൾ തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപേ വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയത് പതിനായിരങ്ങളാണ്. സെന്‍റ്  പീറ്റേഴ്സ് ബസലിക്കയിൽ നിന്ന് ഭൌതികശരീരം ചത്വരത്തിൽ പ്രത്യേകം തയ്യാറാക്കിയ ഇടത്തിലേക്ക് എത്തിച്ചതോടെ ശുശ്രൂഷകൾക്ക് തുടക്കമായി. മുഖ്യ കാർമ്മികനായത് കർദ്ദിനാൾ തിരുസംഘത്തിന്‍റെ തലവൻ ജിയോവാനി ബാറ്റിസ്റ്റ റേയാണ്. ആടുകളുടെ മണമുണ്ടായിരുന്ന ഇടയന്‍റെ ഹൃദയത്തോട് ചേർന്ന് നിന്ന വചനഭാഗങ്ങൾ ചത്വരത്തിൽ മുഴങ്ങി.

ട്രംപും സെലൻസ്കിയും മക്രോണും അടക്കം ലോകനേതാക്കൾക്ക് മുന്നിൽ മടക്കയാത്രയിലും സമാധാനാഹ്വാനവുമായി ഫ്രാൻസിസ് മാർപാപ്പ നിലകൊണ്ടു. മതിലുകൾ ഇല്ലാതാക്കാനും പാലങ്ങൾ നിർമ്മിക്കാനും ലോകത്തിന് ആഹ്വാനം നൽകിയ പോപ്പിനെ അനുസ്മരിച്ച് ബാറ്റിസ്റ്റ റേയുടെ ധ്യാനപ്രസംഗത്തിന് വൻ കരഘോഷത്തോടെ വിശ്വാസികള്‍ പ്രതികരണം അറിയിച്ചു.

സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലും  മലങ്കര കത്തോലിക്കാ സഭയുടെ  കാതോലിക്കാ ബാവാ കർദിനാൾ ക്ലീമീസും  അടക്കം 23 വ്യക്തിസഭകളുടെ തലവൻമാരുടെ നേത്വത്തിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു. ദിവ്യബലിക്ക് പിന്നാലെ ഭൌതികശരീരം സെന്‍റ് പീറ്റേഴ്സ് ബസലിക്കയിലേക്ക്  എത്തിച്ചു. അവിടെ നിന്ന് പാപ്പാ മൊബീലിൽ വത്തിക്കാന് പുറത്തേക്കും. 

മാർപാപ്പയുടെ മഹോന്നത പദവിയിലും സാധാരണക്കാരനായി ജീവിച്ച പോപ്പിന്റെ വിലാപയാത്രയും ലളിതമായി. ചരിത്രം ഉറങ്ങുന്ന റോമിന്‍റെ നഗരവീഥിയിലൂടെ, വിശ്വാസികളെ അഭിവാദ്യം ചെയ്തിരുന്ന അതേ വാഹനത്തിൽ അവസാനയാത്ര. കൊളോസിയം അടക്കം ചരിത്രസ്മാരകങ്ങളുടെ ഇരുവശങ്ങളിലും നിറകണ്ണുകളോടെ പ്രിയ പിതാവിന് യാത്രാമൊഴിയേകി ജനം കാത്തുനിന്നു. 

ഒടുവിൽ അമ്മയുടെ അരികിൽ ഓരോ അപ്പോസ്തോലിക യാത്രയുടെ തുടക്കത്തിലും ഒടുക്കത്തിലും പ്രാർത്ഥനാനിരതനായി നിന്ന സെൻറ്  മേരി മജോറി ബസലിക്കയിലേക്ക് നിശ്ചലനായി ഫ്രാൻസിസ് മാർപാപ്പയെത്തി. പടവുകളിൽ വെള്ളപ്പൂക്കളുമായി ദരിദ്രരും അശരണരും തടവുകാരുമായ 40 പേർ കാത്തുനിന്നു. ഒടുവിൽ മാർപാപ്പ തന്നെ നിശ്ചയിച്ച  സ്ഥലത്ത്, അലങ്കാരങ്ങളെല്ലാം ഒഴിവാക്കി ഫ്രാൻസിസ്ക് എന്ന് മാത്രം ആലേഖനം ചെയ്ത  കല്ലറയിൽ നിത്യനിദ്ര. ഇനി കരുണയുടെ മഹായിടയന്‍റെ പിൻഗാമിയെ കണ്ടെത്തുന്ന കോൺക്ലേവിനായി ലോകത്തിന്റെ കാത്തിരിപ്പ് തുടങ്ങുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉസ്മാൻ ഹാദിയുടെ മൃതദേഹം ധാക്കയിലെത്തിച്ചു, അന്ത്യാഞ്ജലിയർപ്പിക്കാൻ വൻ ജനാവലി; സംസ്‌കാരം നാളെ
വീണ്ടും പാകിസ്താൻ സൈനിക ക്യാമ്പിൽ ചാവേറുകൾ, വസീറിസ്ഥാനെ വിറപ്പിച്ച് വൻ സ്ഫോടനവും വെടിവയ്പ്പും, നാല് മരണം