
ധാക്ക: 1971 ലെ വിമോചന യുദ്ധത്തിൽ സായുധ സേന നടത്തിയ വംശഹത്യയ്ക്ക് പാകിസ്ഥാൻ ഔദ്യോഗികമായി ക്ഷമാപണം നടത്തണമെന്ന് ബംഗ്ലാദേശ്. ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി എംഡി ജാഷിം ഉദ്ദീനും പാകിസ്ഥാൻ വിദേശകാര്യ സെക്രട്ടറി അംന ബലൂച്ചും നടത്തിയ ചർച്ചയിലാണ് ഇക്കാര്യം പറഞ്ഞത്. 2010 ന് ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളും വിദേശകാര്യ സെക്രട്ടറിതല ചർച്ച നടത്തുന്നത്. ധാക്കയിലായിരുന്നു കൂടിക്കാഴ്ച. ശക്തവും ക്ഷേമാധിഷ്ഠിതവുമായ ഭാവിയിലേക്കുള്ള ബന്ധം കെട്ടിപ്പടുക്കുന്നതിൽ പാകിസ്ഥാന്റെ സഹകരണം ഞങ്ങൾ തേടുന്നുവെന്നും ഈ ലക്ഷ്യത്തിനായി ഒരുമിച്ച് പ്രവർത്തിക്കുന്നതിന് ഊന്നൽ നൽകുന്നുവെന്ന് ജാഷിം ഉദ്ദീൻ പറഞ്ഞു.
ഔപചാരികമായി ക്ഷമാപണം നടത്തണമെന്ന ആവശ്യത്തിന് പുറമേ, അവിഭക്ത പാകിസ്ഥാന്റെ സമ്പത്തിന്റെ ന്യായമായ വിഹിതമായ ഏകദേശം 4.3 ബില്യൺ ഡോളർ നൽകണമെന്നും ബംഗ്ലാദേശ് ഉന്നയിച്ചു. കുടുങ്ങിക്കിടക്കുന്ന പാകിസ്ഥാനികളെ തിരിച്ചയയ്ക്കൽ എന്നിവയുൾപ്പെടെ നിരവധി ദീർഘകാല വിഷയങ്ങളും ചർച്ചയായി. ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ജാഷിം ഉദ്ദീൻ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
ബംഗ്ലാദേശ് ഉന്നയിച്ച വിഷയങ്ങളോട് പാകിസ്ഥാൻ പരസ്യമായി പ്രതികരിച്ചില്ലെങ്കിലും, പരസ്പര താൽപ്പര്യമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ അവർ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി. പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ ഏപ്രിൽ 27-28 തീയതികളിൽ ബംഗ്ലാദേശ് സന്ദർശിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam