ഉംറ വിസയുടെ മറവിൽ പാകിസ്ഥാനിൽ നിന്നെത്തുന്ന യാചകരുടെ എണ്ണം വർധിക്കുന്നു; മുന്നറിയിപ്പുമായി സൗദി അറേബ്യ

By Web TeamFirst Published Sep 24, 2024, 10:49 PM IST
Highlights

സൗദി അറേബ്യ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ 'ഉംറ നിയമം' അവതരിപ്പിക്കാൻ പാകിസ്ഥാൻ മതകാര്യ മന്ത്രാലയം തീരുമാനിച്ചതായാണ് റിപ്പോർട്ട്.  

ഇസ്ലാമാബാദ്: മതപരമായ തീർത്ഥാടനത്തിന്റെ മറവിൽ പാകിസ്ഥാനിൽ നിന്ന് രാജ്യത്ത് എത്തുന്ന യാചകരുടെ എണ്ണം വർധിക്കുന്നുവെന്ന് സൗദി അറേബ്യ. ഈ സ്ഥിതി നിയന്ത്രിച്ചില്ലെങ്കിൽ പാകിസ്ഥാനിൽ നിന്നുള്ള ഉംറ, ഹജ്ജ് തീർഥാടകരെ അത് പ്രതികൂലമായി ബാധിക്കുമെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ സാഹചര്യത്തിൽ 'ഉംറ നിയമം' അവതരിപ്പിക്കാൻ പാകിസ്ഥാൻ മതകാര്യ മന്ത്രാലയം തീരുമാനിച്ചെന്നും റിപ്പോർട്ടുകളുണ്ട്. 

മതപരമായ തീർത്ഥാടനത്തിന്റെ മറവിൽ സൗദി അറേബ്യയിലേക്ക് യാചകർ യാത്ര ചെയ്യുന്നത് തടയാനുള്ള വഴികൾ കണ്ടെത്താൻ പാകിസ്ഥാൻ സർക്കാരിനോട് മതകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. സൗദി അംബാസഡർ നവാഫ് ബിൻ സെയ്ദ് അഹമ്മദ് അൽ മാൽക്കിയുമായി പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി ചർച്ച നടത്തിയിരുന്നു. സൗദി അറേബ്യയിലേക്ക് യാചകരെ അയക്കുന്ന മാഫിയകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നഖ്‌വി ഉറപ്പ് നൽകിയിരുന്നു. 

Latest Videos

സൗദി അറേബ്യയിലേക്ക് യാചകരെ അയക്കുന്നതിന് ഉത്തരവാദികളായ മാഫിയകൾക്കെതിരെ കർശന നടപടിയെടുക്കാൻ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയ്ക്ക് (എഫ്ഐഎ) പാകിസ്ഥാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഉംറ വിസയിൽ പാകിസ്ഥാനിൽ നിന്ന് സൗദി അറേബ്യയിലെത്തുന്നവരിൽ വലിയ വിഭാ​ഗം ആളുകളും പിന്നീട് ഭിക്ഷാടനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി കഴിഞ്ഞ വർഷം കണ്ടെത്തിയിരുന്നു. ഓവർസീസ് പാകിസ്ഥാനീസ് ആൻഡ് ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ് മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച്, വിദേശ രാജ്യങ്ങളിൽ നിന്ന് പിടിക്കപ്പെടുന്ന യാചകരിൽ 90 ശതമാനവും പാകിസ്ഥാനിൽ നിന്നുള്ളവരാണ്.

READ MORE: 'ലെബനനെ മറ്റൊരു ഗാസയാക്കരുത്'; ഇസ്രായേലിനോട് ഒറ്റയ്ക്ക് ഏറ്റുമുട്ടാൻ ഹിസ്ബുല്ലയ്ക്ക് കഴിയില്ലെന്ന് ഇറാൻ

click me!