
ദില്ലി: ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ കടുത്ത നടപടികൾ വന്നതോടെ പാകിസ്ഥാനിലും തിരക്കിട്ട നീക്കം. പാകിസ്ഥാൻ പ്രതിരോധമന്ത്രി ഖോജ ആസിഫ് ഉന്നതതലയോഗം വിളിച്ച് ഇന്ത്യയുടെ പ്രഖ്യാപനങ്ങൾ വിലയിരുത്തി. പാകിസ്ഥാൻ ദേശീയ സുരക്ഷാ കൗൺസിൽ യോഗം ഇന്ന് ചേരും. ഇന്ത്യയുടെ തീരുമാനങ്ങൾക്ക് യോഗം മറുപടി തയ്യാറാക്കുമെന്ന് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേ സമയം ഭീഷണിയുമായി പാകിസ്ഥാൻ ഐടി മന്ത്രിയും രംഗത്തെത്തി.
പാകിസ്ഥാനെ ആക്രമിച്ചാൽ മിണ്ടാതിരിക്കില്ലെന്ന് അസ്മ സയിദ് ബുഖാരി പറഞ്ഞു. അഭിനന്ദൻ വർധമാൻ സംഭവം ഓർമിപ്പിച്ചാണ് മന്ത്രിയുടെ പരാമർശം. അന്ന് അഭിനന്ദനെ ചായ കൊടുത്ത് വിട്ടുവെന്നും ഇനി ആക്രമിച്ചാൽ പാക് സൈന്യത്തിന് എങ്ങനെ പ്രതികരിക്കണമെന്ന് അറിയാമെന്നും മന്ത്രി പറഞ്ഞു. തീവ്രവാദത്തിനെതിരെ നില കൊള്ളുന്ന രാജ്യമാണെന്നും ആക്രമണം അപലപനീയമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ മരണസംഖ്യ 26 ആയെന്ന് സ്ഥിരീകരിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിർസി അറിയിച്ചു. നിരവധി ലോകരാജ്യങ്ങൾ ആക്രമണത്തെ അപലപിച്ചു. ആക്രമണത്തിന് പാകിസ്ഥാനിൽ നിന്ന് പിന്തുണ കിട്ടിയെന്നും വിദേശകാര്യ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനോടുള്ള നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഇന്ത്യ. പ്രധാനപ്പെട്ട അഞ്ചോളം തീരുമാനങ്ങളാണ് ഇന്ത്യ കൈക്കൊണ്ടിട്ടുള്ളത്.
സിന്ധുനദീജല കരാർ മരവിപ്പിക്കുകയും അട്ടാരി അതിർത്തി അടക്കുകയും ചെയ്തു. അതിർത്തി കടന്നവർക്ക് മെയ് ഒന്നിന് മുൻപ് തിരിച്ചെത്താം. പാകിസ്ഥാൻ പൗരൻമാർക്ക് വീസ നൽകില്ലെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട തീരുമാനം. എസ് വി ഇ എസ് (SVES) വിസയിൽ ഇന്ത്യയിലുള്ളവർ 48 മണിക്കൂറിനുള്ളിൽ തിരികെ പോകണം. പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെയും പുറത്താക്കി. ഇവർ ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിൽ നിന്ന് പിന്മാറണം. ഇന്ത്യയും പാകിസ്ഥാനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുമെന്നും സെക്രട്ടറി അറിയിച്ചു.
പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട ആന്ധ്ര സ്വദേശി ചന്ദ്രമൗലിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam