'കാർട്ടലുകൾക്ക് അപ്രിയൻ', സ്ഥാനമേറ്റ് 6ാം ദിനം മേയറെ കൊലപ്പെടുത്തി, സംഭവം മെക്സിക്കോയിലെ കുപ്രസിദ്ധ നഗരത്തിൽ

By Web TeamFirst Published Oct 7, 2024, 5:18 PM IST
Highlights

അക്രമ സംഭവങ്ങളിലെ വർധനവ് മൂലം സന്ദർശിക്കാൻ പോലും അവഗണിക്കണമെന്ന് നിർദ്ദേശിച്ച സംസ്ഥാനത്താണ് ക്രൂരമായ കൊലപാതകം നടന്നിട്ടുള്ളത്. ഓഫീസ് പദവി ഏറ്റെടുത്ത് ആറാം നാളിലാണ് മെക്സിക്കോയിലെ മേയറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്

ഗുരേരോ: അധികാരമേറ്റ് ഒരു ആഴ്ച പിന്നിടും മുൻപ് നഗരസഭാ മേയറെ കൊലപ്പെടുത്തി മെക്സിക്കൻ ലഹരി കാർട്ടലുകൾ. ചിൽപാസിംഗോ നഗസഭ മേയറായ അലജാൻഡ്രോ ആർകോസിനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആറ് ദിവസമാണ് അലജാൻഡ്രോ ആർകോസ് മേയർ സ്ഥാനം വഹിച്ചത്. ഗുരേരോയുടെ തെക്ക് പടിഞ്ഞാറൻ മേഖലയിലുള്ള നഗരമായ ചിൽപാസിംഗോയിൽ 280000 ആളുകളാണ് താമസിക്കുന്നത്. 

സർക്കാരിന്റെ പുതിയ സെക്രട്ടറിയായ ഫ്രാൻസിസ്കോ ടാപിയ വെടിയേറ്റ് കൊല്ലപ്പെട്ട് മൂന്ന് ദിവസം കഴിയും മുൻപാണ് അലജാൻഡ്രോ ആർകോസ് കൊല്ലപ്പെടുന്നത്. മേയറെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തലയറുത്ത നിലയിലുള്ള അലജാൻഡ്രോ ആർകോസിന്റെ ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മേയറുടെ മരണത്തിൽ ഗുരേരോയിലെ സമൂഹം മുഴുവൻ അനുശോചിക്കുന്നതായാണ് ഗവർണർ ഇവ്ലിൻ സാൽഗാഡോ പ്രതികരിച്ചിരിക്കുന്നത്. സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രയത്നിച്ച യുവ നേതാവിനെയാണ് നഷ്ടമായതെന്നും ഗവർണർ പ്രതികരിച്ചു. കൊലപാതകത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്.

Latest Videos

മെക്സിക്കോയിലെ ഇൻസ്റ്റിറ്റ്യൂഷണൽ റെവല്യൂഷണറി പാർട്ടി അംഗമായിരുന്നു അലജാൻഡ്രോ ആർകോസ്. ഭീരുക്കളുടെ ക്രൂരതയെന്നാണ് കൊലപാതകത്തെ പാർട്ടി വിശേഷിപ്പിച്ചത്. അടുത്തകാലത്തായി രാഷ്ട്രീയ നേതാക്കളുടേയും മാധ്യമപ്രവർത്തകർക്കും ഏറ്റവും അപകടകരമായ ഇടങ്ങളിലൊന്നായി ഗുരേരോ മാറിയിരിക്കുകയാണ്. ജൂൺ 2 ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ആറ് സ്ഥാനാർത്ഥികളാണ് ഇതിനോടകം ഇവിടെ കൊല്ലപ്പെട്ടിരിക്കുന്നത്. മെക്സിക്കോയിലെ ഏറ്റവും ദരിദ്രമായ സംസ്ഥാനവും ഇവിടമാണ്. 

മയക്കുമരുന്ന് നിർമ്മാണവും മയക്കുമരുന്ന് കടത്തലിലെ നേതൃത്വം കയ്യടക്കാനും അക്രമ സംഭവങ്ങൾ ഇവിടെ പതിവ് സംഭവങ്ങളാണ്. കഴിഞ്ഞ വർഷം മാത്രം 1890 കൊലപാതകങ്ങളാണ് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളത്. സന്ദർശിക്കുന്നതിൽ പൂർണമായി അവഗണിക്കണമെന്ന് അമേരിക്ക പൌരന്മാരോട് നിർദ്ദേശിച്ചിട്ടുള്ള മെക്സിക്കോയിലെ ഇടങ്ങളിലൊന്ന്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!