ലെബനണിൽ വീണ്ടും സ്ഫോടനം, ശവസംസ്കാരച്ചടങ്ങിനിടെ പൊട്ടിത്തറി; 9 മരണം, നിരവധി പേര്‍ക്ക് പരിക്കേറ്റു

By Web TeamFirst Published Sep 18, 2024, 9:51 PM IST
Highlights

ഇന്നലെ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങിനിടയിലും പൊട്ടിത്തെറിയുണ്ടായെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ബെയ്റൂട്ടിൽ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു. 

ബെയ്‌റൂത്ത്: തുടർച്ചയായ രണ്ടാം ദിവസവും ലെബനോനിൽ സ്ഫോടന പരമ്പര. നിരവധി ഇടങ്ങളിൽ വോക്കി ടോക്കി യന്ത്രങ്ങൾ ഇന്ന് പൊട്ടിത്തെറിച്ചു. ഇന്നലത്തെ പേജർ സ്‌ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങിലും ഇന്ന് പൊട്ടിത്തെറി ഉണ്ടായിയെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ഇന്നത്തെ സ്‌ഫോടനങ്ങളിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 300 ഓളം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.

തുടർച്ചയായ രണ്ടാം ദിവസവും ലെബാനോനെ ഞെട്ടിച്ച് സ്ഫോടനങ്ങൾ. ഇന്നലെ പൊട്ടിത്തെറിച്ചത് മൂവായിരത്തോളം പേജറുകൾ എങ്കിൽ ഇന്ന് വാക്കി ടോക്കികളും പോക്കറ്റ് റേഡിയോകളും. ഇന്നലത്തെ സ്‌ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങിലും ഇന്ന് പൊട്ടിത്തെറി ഉണ്ടായി. പരിക്കേറ്റവരുമായി ആംബുലൻസുകൾ ചീറിപ്പായുന്ന ദൃശ്യമാണ് ഇപ്പോൾ ലെബനോനിൽ എല്ലായിടത്തും കാണാന്‍ കഴിയുന്നത്.

Latest Videos

രണ്ടാം ദിവസവും രാജ്യമെങ്ങും സ്ഫോടന പരമ്പര ആവർത്തിച്ചതോടെ ജനങ്ങൾ ഭയചകിതരാണ്. പലയിടത്തും ആളുകൾ പേടി കാരണം മൊബൈൽ ഫോണുകൾ എറിഞ്ഞു കളയുന്നതായാണ് റിപ്പോർട്ടുകൾ. ഇന്നലത്തെ സ്‌ഫോടനത്തിന് പിന്നിൽ ചാര സംഘടനാ ആയ മൊസാദ് ആണെന്ന ആരോപണം ഇതുവരെ ഇസ്രയേൽ നിഷേധിച്ചിട്ടില്ല. 3000 പേജറുകൾക്ക് ഹിസ്ബുല്ല വിദേശ കമ്പനിക്ക് ഈ വര്ഷം ആദ്യം  ഓർഡർ നൽകിയിരുന്നു. കമ്പനി അയച്ച പേജറുകൾ ഹിസ്ബുല്ലയുടെ പക്കൽ എത്തും മുമ്പ് ഇസ്രയേലി മൊസാദ് കൈവശപ്പെടുത്തി എന്നാണ് വിവരം.

ഓരോ പേജറിലും സ്ഫോടകവസ്തു ഒളിപ്പിച്ച ശേഷം ഹിസ്ബുള്ളയ്ക്ക് അയച്ചു. ഈ പേജറുകളിലാണ് ഇന്നലെ വിദൂര  നിയന്ത്രിത സംവിധാനത്തിലൂടെ പൊട്ടിത്തെറി ഉണ്ടാക്കിയത്. ഈ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് ഹിസ്ബുല്ല പ്രഖ്യാപിച്ചത്തിന് പിന്നാലെ ആണ് ഇന്നത്തെ വോക്കി ടോക്കി സ്‌ഫോടനങ്ങൾ. രണ്ടു ദിവസത്തെ ആക്രമണത്തിലൂടെ ഹിസ്ബുല്ലയുടെ വാർത്താ വിനിമയ സംവിദാഹണം പാടെ തകർന്നിട്ടുണ്ട്.  വലിയൊരു ആക്രമണത്തിനുള്ള മുന്നൊരുക്കം ആണ് ഇസ്രായേൽ നടത്തുന്നത് എന്ന അഭ്യൂഹവും പ്രചരിക്കുന്നുണ്ട്.

click me!