മിസ് സ്വിസ് ഫൈനലിസ്റ്റിനെ കൊന്ന് കഷ്ണങ്ങളായി മുറിച്ച് കുഴമ്പ് പരുവമാക്കി ആസിഡിൽ ഒഴിച്ചു, ഭർത്താവ് പിടിയിൽ

By Web TeamFirst Published Sep 13, 2024, 8:42 AM IST
Highlights

പൂർണമായി നശിക്കാതിരുന്ന ചില ശരീര ഭാഗങ്ങൾ പൊലീസ് കണ്ടെത്തിയതിനേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 38കാരിയായ ക്രിസ്റ്റീന ജോക്സിമോവിച്ച് കൊല്ലപ്പെട്ടതായി വ്യക്തമായത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് 38കാരി നേരിടേണ്ടി വന്ന ക്രൂരത മറനീക്കിയെത്തിയത്.

ബിന്നിഗെൻ: തന്റെ രണ്ട് മക്കളുടെ അമ്മായായ 38 കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അറക്കവാളിനും കത്തിക്കും ശരീരം കഷ്ണങ്ങളാക്കിയ ശേഷം ഹാൻഡ് ബ്ലെൻഡർ ഉപയോഗിച്ച് ജ്യൂസ് ആക്കി ഭർത്താവ്. സ്വിറ്റ്സർലൻഡിലാണ് സംഭവം.  ബേസലിന് സമീപത്തെ ബിന്നിഗെനിലെ വസതിയിൽ വച്ചായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. ശരീരഭാഗങ്ങൾ കുഴമ്പ് പരുവത്തിൽ ആക്കിയ ശേഷം ഇത് ആസിഡിൽ ഇട്ടാണ് ഭർത്താവ് നശിപ്പിക്കാൻ ശ്രമിച്ചത്. ഫെബ്രുവരിയിൽ നടന്ന ദാരുണ സംഭവത്തിന്റെ കൂടുതൽ വിവരങ്ങളാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പുറത്ത് വരുന്നത്.

നേരത്തെ മിസ് സ്വിറ്റ്സർലൻഡ് ഫൈനലിൽ മത്സരിച്ച ക്രിസ്റ്റീന ജോക്സിമോവിച്ചാണ് അതിക്രൂരമായി കൊലചെയ്യപ്പെട്ടത്. പൂർണമായി നശിക്കാതിരുന്ന ചില ശരീര ഭാഗങ്ങൾ പൊലീസ് കണ്ടെത്തിയതിനേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 38കാരിയായ ക്രിസ്റ്റീന ജോക്സിമോവിച്ച് കൊല്ലപ്പെട്ടതായി വ്യക്തമായത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് 38കാരി നേരിടേണ്ടി വന്ന ക്രൂരത മറനീക്കിയെത്തിയത്. ക്രിസ്റ്റീന ജോക്സിമോവിച്ചിന്റെ ഭർത്താവായ തോമസ് ഇതിനോടകം കൊലപാതകത്തേക്കുറിച്ച് കുറ്റസമ്മതം നടത്തിയതായാണ് അന്തർദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്. 

Latest Videos

സ്വിസ് മാധ്യമായ എഫ്എം1 ടുഡേ പുറത്തുവിട്ട വിലരങ്ങളുടെ അടിസ്ഥാനത്തിൽ തോമസ് ക്രിസ്റ്റീന ജോക്സിമോവിച്ചിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. പിന്നാലെ അറക്കവാളിനും പൂന്തോട്ടത്തിൽ ഉപയോഗിക്കുന്ന കത്രികയും ഉപയോഗിച്ച് മൃതദേഹം ചെറിയ കഷ്ണങ്ങളാക്കി. ഇതിന് പിന്നാലെ മൃതദേഹം ഹാൻഡ് ബ്ലെൻഡറിന്റെ സഹായത്തോടെ കുഴമ്പ് പരുവത്തിലാക്കി. ഇവ ആസിഡ് മിശ്രിതത്തിൽ ഒഴിച്ച് മറവ് ചെയ്യുകയായിരുന്നു.

സ്വയം പ്രതിരോധത്തിനായാണ് യുവതിയെ ആക്രമിച്ചതെന്നാണ് തോമസ് വിശദമാക്കിയത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മൃതദേഹത്തോട് ചെയ്ത ക്രൂരത ഈ വാദം തള്ളുന്നതാണെന്നാണ് പൊലീസ് വിശദമാക്കുന്നത്. ലൂസാന്നയിലെ ഫെഡറൽ കോടതി ജാമ്യം അനുവദിക്കണമെന്ന തോമസിന്റെ വാദം തള്ളി ഇയാളെ പൊലീസ് കസ്റ്റഡിയിൽ അയച്ചിരിക്കുകയാണ്. കൊലപാതകത്തിന്റെ സ്വഭാവം കണക്കിലെടുത്ത് ഇയാളുടെ മാനസികാരോഗ്യ നില പരിശോധിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. 

2017ലാണ് ഇവർ വിവാഹിതരായത്. സമൂഹമാധ്യമങ്ങളിലും മറ്റും സജീവമായിരുന്ന ഇവർ കുടുംബത്തോടൊപ്പമുള്ള യാത്രകളുടേയും മറ്റും ചിത്രങ്ങൾ സജീവമായി പങ്കുവച്ചിരുന്നു. എന്നാൽ ഏതാനും മാസങ്ങളായി ഇവർക്കിടയിൽ ചില അസ്വാരസ്യങ്ങളുണ്ടായിരുന്നതായാണ് സുഹൃത്തുക്കൾ പൊലീസിനോട് പ്രതികരിച്ചിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!