ജയിൽ നിറഞ്ഞ് തടവുകാർ, ഭക്ഷണം പോലുമില്ല, ഗുരുതര അസുഖമുള്ള തടവുകാരെ വിട്ടയച്ച് അധികൃതർ

By Web TeamFirst Published Sep 25, 2024, 1:51 PM IST
Highlights

പരിക്കേറ്റ മിക്കവാറും ആളുകൾക്ക് യാതൊരു വിധ ചികിത്സയും ജയിലിൽ നിന്ന് ലഭ്യമാകാത്തതിനാൽ അഴുക്ക് പിടിച്ച തുണികൾ കൊണ്ട് മുറിവുകളും മറ്റും കെട്ടിവച്ച നിലയിലുള്ള തടവുകാരുടെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. നടക്കാൻ പോലും കഴിയാത്ത നിലയിലുള്ള തടവുകാരാണ് പുറത്ത് എത്തിയവരിൽ പലരുമുള്ളത്.

കിൻസ്ഹാസ: ജയിലിൽ ആള് കൂടി. ഗുരുതര അസുഖമുള്ള തടവുകാരെ വിട്ടയച്ച് അധികൃതർ. ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് ഓഫ് കോംഗോയിലാണ് സംഭവം. കിൻസ്ഹാസയിലെ മകാല ജയിലിൽ നിന്നാണ് ആളുകൾ കുത്തിനിറയുന്ന സാഹചര്യം ഒഴിവാക്കാനായി ഇത്തരമൊരു വിചിത്ര നടപടി. കഴിഞ്ഞ മാസം ആദ്യം ജയിൽ ചാടാനുള്ള ശ്രമത്തിനിടെ സുരക്ഷാ ഭടന്മാരുടെ വെടിയേറ്റും തിക്കും തിരക്കിലും പെട്ട് 129 തടവുകാർ കൊല്ലപ്പെട്ട ജയിലിലാണ് ഒടുവിൽ അധികൃതരുടെ ഇടപെടൽ. 1685ഓളം തടവുകാരാണ് പുറത്തിറങ്ങുന്നതെന്നാണ് പ്രാഥമിക വിവരം.

ജയിലിൽ തടവുകാരെ കുത്തിനിറയ്ക്കുന്ന സാഹചര്യത്തിന് മാറ്റം വരുത്തുമെന്ന് കോംഗോ സർക്കാർ തടവുകാർ കൊല്ലുപ്പെട്ടതിന് പിന്നാലെ വ്യക്തമാക്കിയിരുന്നു. ഇതിനോടകം പുറത്ത് വരുന്ന തടവുകാരുടെ പട്ടികയും ജയിൽ അധികൃതർ പുറത്ത് വിട്ടിട്ടുണ്ട്. അതേസമയം പരിക്കേറ്റ് പുറത്ത് വരുന്ന തടവുകാരെ ഉന്തുവണ്ടിയിലും സാധനങ്ങൾ കൊണ്ടുപോകുന്ന മുചക്ര വണ്ടിയിലുമെല്ലാം ബന്ധുക്കളെത്തി കൊണ്ടു പോകുന്ന ചിത്രങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. 

Latest Videos

അതിരൂക്ഷമായ ഭക്ഷ്യക്ഷാമം തടവുകാർ നേരിടുന്നുവെന്ന് വ്യക്തമാവുന്നതാണ് ഇതിനോടകം പുറത്ത് വരുന്ന ചിത്രങ്ങൾ. പരിക്കേറ്റ മിക്കവാറും ആളുകൾക്ക് യാതൊരു വിധ ചികിത്സയും ജയിലിൽ നിന്ന് ലഭ്യമാകാത്തതിനാൽ അഴുക്ക് പിടിച്ച തുണികൾ കൊണ്ട് മുറിവുകളും മറ്റും കെട്ടിവച്ച നിലയിലുള്ള തടവുകാരുടെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. നടക്കാൻ പോലും കഴിയാത്ത നിലയിലുള്ള തടവുകാരാണ് പുറത്ത് എത്തിയവരിൽ പലരും. 

ജയിൽ ചാടാൻ ശ്രമം, വെടിയുതിർത്ത് സേന, തിക്കിലും തിരക്കിലും വെടിയേറ്റും കൊല്ലപ്പെട്ടത് 129 തടവുകാർ

ഈ ജയിലിലേക്ക് മറ്റ് ജയിലുകളിൽ നിന്ന് തടവുകാരെ എത്തിക്കുന്നതും നീതിന്യായ വകുപ്പ് മന്ത്രി കോൺസ്റ്റന്റ് മുടാംബ വിലക്കിയിട്ടുണ്ട്. ചികിത്സാ ആവശ്യമായവർക്ക് നൽകുമെന്നും ശേഷിച്ചവരെ ബസുകളിൽ വീടുകളിൽ എത്തിക്കുമെന്നാണ് മന്ത്രി ഇതിനോടകം പ്രതികരിച്ചിട്ടുള്ളത്. 14 ലക്ഷം ആളുകളുള്ള കിൻസ്ഹാസയിൽ രണ്ട് ജയിലുകളാണ് ഉള്ളത്. 1950ൽ നിർമിതമായ ജയിലിൽ 1500 പേരെ പാർപ്പിക്കാനാണ് ഇടമുള്ളത് എന്നിരിക്കെ 12000ത്തിൽ അധികം തടവുകാരെയാണ് പാർപ്പിച്ചിരുന്നത്. വിവിധ മനുഷ്യാവകാശ സംഘടനകൾ ഈ ജയിലിനെ കോൺസെൻട്രേഷൻ ക്യാംപിനോടാണ് താരതമ്യം ചെയ്തിരുന്നത്. ഇവിടെ പാർപ്പിച്ച തടവുകാരിൽ 6 ശതമാനം മാത്രമാണ് ശിക്ഷ അനുഭവിക്കുന്നവരെന്നും മറ്റുള്ളവർ കേസുകൾ വലിച്ച് നീട്ടുന്നത് മൂലം വർഷങ്ങളായി ഇവിടെ കഴിയുന്നവരാണെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!