
ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു നേതാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ദിനാജ്പൂരിലെ ബിരാൽ ഉപാസിലയിലാണ് സംഭവം. പ്രദേശത്തെ ഹിന്ദു സമൂഹത്തിലെ നേതാവായിരുന്നു ഭാബേഷ് ചന്ദ്ര എന്നയാളാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം ബംഗ്ലാദേശ് പൂജ ഉദ്ജപൻ പരിഷത്തിന്റെ ബിരാൽ യൂണിറ്റിന്റെ വൈസ് പ്രസിഡന്റായിരുന്നു. വ്യാഴാഴ്ച രണ്ട് മോട്ടോർ സൈക്കിളുകളിൽ എത്തിയ നാല് പേർ ഭാബേഷിനെ അവരുടെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയെന്ന് ബംഗ്ലാദേശിലെ പ്രമുഖ പത്രമായ ദി ഡെയ്‌ലി സ്റ്റാറിനോട് ചന്ദ്രയുടെ ഭാര്യ ശാന്തന റോയ് പറഞ്ഞു.
അക്രമികൾ ഭാബേഷിനെ നരബാരി ഗ്രാമത്തിലേക്ക് കൊണ്ടുപോകുന്നതും അവിടെ വെച്ച് ക്രൂരമായി മർദ്ദിക്കുന്നതും കണ്ടതായി നിരവധി സാക്ഷികൾ പറഞ്ഞു. വൈകുന്നേരം അക്രമികൾ ഭാബേഷിന്റെ അബോധാവസ്ഥയിൽ വീട്ടിലെത്തിച്ചു. ഉടൻ തന്നെ അദ്ദേഹത്തെ ബിരാൽ ഉപജില ഹെൽത്ത് കോംപ്ലക്സിലേക്ക് കൊണ്ടുപോയി. തുടർന്ന്, അദ്ദേഹത്തെ ദിനാജ്പൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ എത്തിയപ്പോഴേക്കും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും ഊർജിതമായ അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam