ട്രാമി വീശിയടിച്ചു, മണ്ണിടിച്ചിലും വെള്ളപ്പൊക്കവും; ഫിലിപ്പീൻസിൽ വ്യാപക നാശനഷ്ടം, മരണം 81 ആയി

By Web TeamFirst Published Oct 26, 2024, 3:17 PM IST
Highlights

ചിലയിടത്ത് 24 മണിക്കൂറിനുള്ളിൽ പെയ്തത് ഒന്നോ രണ്ടോ മാസം പെയ്യേണ്ട മഴയാണ്. ഇത് മിന്നൽ പ്രളയത്തിന് കാരണമായി. 20 ലക്ഷത്തിലേറെ പേരെ കൊടുങ്കാറ്റ് ബാധിച്ചു.

മനില: ട്രാമി ഉഷ്ണമേഖലാ കൊടുങ്കാറ്റിൽ ഫിലിപ്പീൻസിൽ വൻ നാശനഷ്ടം. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലുമായി ഇതുവരെ 81 പേർ മരിച്ചു. 34 പേരെ കാണാനില്ല. നിരവധി പേർക്ക് പരിക്കേറ്റു. 3,20,000 പേരെ കൊടുങ്കാറ്റിനെ തുടർന്ന് മാറ്റിത്താമസിപ്പിച്ചു.

മധ്യ, വടക്കൻ ഫിലിപ്പീൻസിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. കൊടുങ്കാറ്റ് മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും കാരണമായി. മധ്യ ഫിലിപ്പീൻസിലെ ബിക്കോൾ മേഖലയിലാണ് വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കൂടുതൽ മരണമുണ്ടായത്. ചിലയിടത്ത് 24 മണിക്കൂറിനുള്ളിൽ പെയ്തത് ഒന്നോ രണ്ടോ മാസം പെയ്യേണ്ട മഴയാണ്. ഇത് മിന്നൽ പ്രളയത്തിന് കാരണമായി. 20 ലക്ഷത്തിലേറെ പേരെ കൊടുങ്കാറ്റ് ബാധിച്ചു.

Latest Videos

7,510 യാത്രക്കാർ തുറമുഖങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. 36 വിമാനങ്ങൾ റദ്ദാക്കി.  അൽബേ പ്രവിശ്യയിലെ മയോൺ അഗ്നിപർവ്വതത്തിന്‍റെ താഴ്‌വരയിൽ നിന്ന് കൊടുങ്കാറ്റിനെ തുടർന്ന് സമീപ നഗരങ്ങളിലേക്ക് ചെളിയും മറ്റ് അവശിഷ്ടങ്ങളും ഒഴുകി. ചെളി വീടുകളെയും വാഹനങ്ങളെയും മുക്കുന്ന അവസ്ഥയിലെത്തി. 

വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് വടക്കുപടിഞ്ഞാറൻ ഫിലിപ്പീൻസിന് പടിഞ്ഞാറ് 410 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് ആഞ്ഞുവീശി. കാറ്റ് വടക്കു പടിഞ്ഞാറൻ ദിശയിൽ വിയറ്റ്നാമിലേക്ക് നീങ്ങി. പസഫിക് സമുദ്രത്തിനും ദക്ഷിണ ചൈനാ കടലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന തെക്കുകിഴക്കൻ ഏഷ്യൻ ദ്വീപ സമൂഹമായ ഫിലിപ്പീൻസിൽ ഓരോ വർഷവും ഏകദേശം 20 കൊടുങ്കാറ്റുകളും ചുഴലിക്കാറ്റുകളും ആഞ്ഞടിക്കുന്നു. സെപ്തംബറിൽ യാഗി വീശിയടിച്ച് 11 പേർ മരിച്ചു.


ദാന ആഞ്ഞുവീശിയെങ്കിലും ആളപായമില്ല, 'സീറോ കാഷ്വാലിറ്റി' ദൗത്യം വിജയിച്ചെന്ന് ഒഡീഷ മുഖ്യമന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!