ഗാസയിൽ അഭയാർത്ഥി ക്യാംപായിരുന്ന സ്കൂളിലേക്ക് ഇസ്രയേൽ വ്യോമാക്രമണം, 16 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

By Web TeamFirst Published Jul 7, 2024, 8:02 AM IST
Highlights

തിരക്കേറിയ ചന്തയ്ക്ക് സമീപമുള്ള സ്കൂളിന്റെ മുകൾ നിലകളാണ് ആക്രമിക്കപ്പെട്ടതെന്നാണ് ദൃക്സാക്ഷികൾ ബിബിസിയോട് പ്രതികരിക്കുന്നത്

ഗാസ: അഭയാർത്ഥി ക്യാംപായി പ്രവർത്തിച്ചിരുന്ന സ്കൂളിലേക്ക് ഇസ്രയേൽ വ്യോമാക്രമണം. 16 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗാസാ സ്ട്രിപ്പിലെ സ്കൂളിന് നേരെയാണ് ശനിയാഴ്ച ആക്രമണമുണ്ടായത്. നസ്റത്ത് അഭയാർത്ഥി ക്യാംപിന് നേരെ ആക്രമണമുണ്ടായപ്പോൾ ഇവിടെയുണ്ടായിരുന്നവർ അഭയം തേടിയ സ്കൂൾ ആണ് ആക്രമിക്കപ്പെട്ടത്. തിരക്കേറിയ ചന്തയ്ക്ക് സമീപമുള്ള സ്കൂളിന്റെ മുകൾ നിലകളാണ് ആക്രമിക്കപ്പെട്ടതെന്നാണ് ദൃക്സാക്ഷികൾ ബിബിസിയോട് പ്രതികരിക്കുന്നത്. ഏഴായിരത്തിലേറെ പേരാണ് ഈ സ്കൂളിൽ അഭയം തേടിയിരുന്നതെന്നാണ് ബിബിസി റിപ്പോർട്ട്. 

വ്യോമാക്രമണത്തിൽ കുട്ടികൾ അടക്കമുള്ളവർ കൊല്ലപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം. നാലാമത്തെ തവണയാണ് ഇത്തരത്തിൽ സ്കൂളിന് നേരെ ഇസ്രയേൽ വ്യോമാക്രമണമുണ്ടാവുന്നതെന്നാണ് ബിബിസി റിപ്പോർട്ട് വിശദമാക്കുന്നത്. കൊല്ലപ്പെട്ടവരിൽ മാധ്യമ പ്രവർത്തകരുമുണ്ടെന്നാണ് റിപ്പോർട്ടുകൾ.  ഒക്ടോബർ 7ന് ശേഷമുണ്ടായ ആക്രമണങ്ങളിൽ നൂറിലേറെ മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടേഴ്സ് വിത്ത്ഔട്ട് ബോർഡേഴ്സ് വിശദമാക്കുന്നത്. 

Latest Videos

അതേസമയം സ്കൂളിന് നേരെ ആക്രമണം നടത്തിയതായി ഇസ്രയേൽ സേന വിശദമാക്കി. സാധാരണക്കാർക്ക് അപകടമുണ്ടാകാതിരിക്കാനുള്ള നടപടികൾ ശേഖരിച്ച ശേഷമാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ സൈന്യം വിശദമാക്കുന്നത്. ഹമാസ് തീവ്രവാദികൾ സ്കൂളിൽ ഒളിഞ്ഞാവളമാക്കിയിരുന്നുവെന്നാണ് ഇസ്രയേൽ സൈന്യം പ്രതികരിച്ചിട്ടുള്ളത്. നിരവധി സ്കൂളുകളും യുഎൻ സാഹചര്യങ്ങളുമാണ് യുദ്ധം തുടങ്ങിയ ശേഷം 1.7 മില്യൺ ജനങ്ങൾ അഭയസ്ഥാനമാക്കിയിട്ടുള്ളത്. സമാനമായ രീതിയിൽ ജൂൺ മാസത്തിൽ സ്കൂളിന് നേരെ നടന്ന വ്യോമാക്രമണത്തിൽ 35 പേരാണ് കൊല്ലപ്പെട്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!