സർവ്വകലാശാലയിലെ വിദ്യാർത്ഥി സസ്പെൻഷൻ പിൻവലിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വൈസ് ചാൻസിലർ ഉൾപ്പെടെ പങ്കെടുത്ത പ്രഭാഷണത്തിനിടെയാണ് സംഭവം.
ദില്ലി: ദില്ലി അംബേദ്കർ സർവകലാശാലയിൽ അംബേദ്കർ ജയന്തി ദിനാഘോഷത്തിനിടെ വിദ്യാർത്ഥി പ്രതിഷേധം. എസ് എഫ് ഐ യുടെ നേതൃത്വത്തിൽ അംബേദ്കറിന്റെ ചിത്രം പതിച്ച പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. വൈസ് ചാൻസിലർ ഉൾപ്പെടെ പങ്കെടുത്ത പ്രഭാഷണത്തിനിടെയാണ് പ്രതിഷേധം നടന്നത്. സംഘടനാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട വിദ്യാർഥികളെ സസ്പെന്‍ഡ് ചെയ്ത നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ഇന്ന് രാജ്യം അംബേദ്കർ ജയന്തി ആഘോഷിച്ചു. ഡോ ബി ആർ അംബേദ്കറിന്റെ 135 ആമത് ജന്മദിനാഘോഷ ചടങ്ങുകൾ പാർലമെന്റ് വളപ്പിൽ നടന്നു. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കേന്ദ്ര മന്ത്രിമാർ തുടങ്ങിയവർ അംബേദ്കറുടെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി. അംബേദ്കർ ജയന്തിയുടെ ഭാഗമായി ഹരിയാനയിൽ വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിച്ചു. കഴിഞ്ഞ 11 വർഷക്കാലം എൻഡിഎ സർക്കാർ പ്രവർത്തിച്ചത് അംബേദ്കറുടെ മൂല്യങ്ങൾ മുൻനിർത്തിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അംബേദ്കറിന്റെ സംഭാവനകൾ ഭരണഘടനയെ സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിന് ശക്തി പകരുമെന്ന് രാഹുൽഗാന്ധി എക്സിൽ കുറിച്ചു.