ആഴക്കടൽ ഖനനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നടത്തുന്ന എല്ലാ നടപടികളും നിർത്തിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി
ദില്ലി: ആഴക്കടൽ ഖനനത്തിനായുള്ള എല്ലാ നീക്കങ്ങളും നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കത്തയച്ചു. ഖനനം അനുവദിക്കുന്ന ടെൻഡറുകൾ റദ്ദാക്കണമെന്ന് രാഹുൽ ഗാന്ധി കത്തിൽ ആവശ്യപ്പെട്ടു. പദ്ധതി ഉണ്ടാക്കുന്ന ആഘാതങ്ങളെ കുറിച്ച് പഠിക്കാതെ സ്വകാര്യ കമ്പനികൾക്ക് കടൽ മണൽ ഖനനത്തിന് അനുമതി നൽകുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. കേരളം ഗുജറാത്ത് ആൻഡമാൻ നിക്കോബാർ തീരങ്ങളിൽ ഖനനം അനുവദിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ ശക്തമായി അപലപിക്കുന്നുവെന്നും രാഹുൽ ഗാന്ധി കത്തിൽ പറയുന്നു.