ആർഎസ്എസ് ആശയങ്ങളോട് പൊരുതും. ആ ആശയങ്ങൾ സ്വാതന്ത്ര്യ സമരത്തിന്റെതല്ല. ഭരണഘടനയെ രാംലീല മൈതാനിയിൽ കത്തിച്ചവരാണ് ആർഎസ്എസുകാർ. അവരുടെ വിശുദ്ധ ഗ്രന്ഥം ഒരിക്കലും ഭരണഘടനയാവില്ല. ഓർഗനൈസർ ലേഖനത്തിലും ഗൂഢലക്ഷ്യങ്ങളുണ്ടെന്നും രാഹുൽ പറഞ്ഞു.
അഹമ്മദാബാദ്: ഭരണഘടനയെ അട്ടിമറിക്കാനും ആക്രമിക്കാനുമുള്ള ഒരു ശ്രമവും അനുവദിക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അഹമ്മദാബാദിൽ നടക്കുന്ന എഐസിസി സെഷനിൽ സംസാരിക്കുകയായിരുന്നു രാഹുൽ. എതിരാളികളുടെ കൈയിൽ പണവും ശക്തിയുമുള്ളപ്പോൾ ആ നടപടി അത്ര എളുപ്പമാകില്ല. എന്നാൽ സത്യസന്ധത കൊണ്ടും ജനങ്ങളുടെ സ്നേഹം കൊണ്ടും ആ പോരായ്മകളെ മറികടക്കാൻ ശ്രമിക്കുമെന്നും രാഹുൽ പറഞ്ഞു. എല്ലാ സർവകലാശാലകളിലും വൈസ് ചാൻസിലർ പദവിയിൽ ആർഎസ്എസുകാരെ തിരുകി കയറ്റുന്നു. ഈ നീക്കങ്ങളെ ചെറുക്കാൻ കോൺഗ്രസ് പാർട്ടിക്കേ കഴിയൂവെന്നും രാഹുല്‍ വ്യക്തമാക്കി.
ആർഎസ്എസ് ആശയങ്ങളോട് പൊരുതും. ആ ആശയങ്ങൾ സ്വാതന്ത്ര്യ സമരത്തിന്റെതല്ല. ഭരണഘടനയെ രാംലീല മൈതാനിയിൽ കത്തിച്ചവരാണ് ആർഎസ്എസുകാർ. അവരുടെ വിശുദ്ധ ഗ്രന്ഥം ഒരിക്കലും ഭരണഘടനയാവില്ല. ഓർഗനൈസർ ലേഖനത്തിലും ഗൂഢലക്ഷ്യങ്ങളുണ്ടെന്നും രാഹുൽ പറഞ്ഞു. ജാതി സെൻസസ് നടത്തില്ല എന്ന് മോദി പറയുന്നു. ഓരോ വിഭാഗത്തിൻ്റെയും കൃത്യമായ കണക്ക് വേണം. പിന്നാക്ക വിഭാഗങ്ങൾക്ക് വേണ്ടി പ്രധാനമന്ത്രി എന്ത് ചെയ്തുവെന്ന് വ്യക്തമാക്കണം.
Read More.... ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്ന് ഖാര്‍ഗെ, 'മോദി രാജ്യത്തെ വില്‍ക്കും', പ്രധാനമന്ത്രിക്ക് രൂക്ഷവിമര്‍ശനം
അഗ്നിവീറുകൾക്ക് പെൻഷൻ ആനുകൂല്യങ്ങൾ നൽകാതെ വഞ്ചിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിച്ചതോടെ അവിടെയും യുവാക്കൾക്ക് അവസരം ഇല്ലാതായി. അംബാനിയുടെയും അദാനിയുടെയും കമ്പനികളിൽ എത്ര പിന്നാക്ക വിഭാഗക്കാരെ കാണാൻ കഴിയും? എല്ലാ അവസരങ്ങളും തകർത്തിരിക്കുന്നു. ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി നടന്നുവെന്നല്ല, നമ്മൾ നടന്നുവെന്ന് പറയണം. പാർട്ടിയെ അടിത്തട്ടിൽ നിന് വളർത്തുന്നത് ഡിസിസികളാണെന്നും രാഹുൽ പറഞ്ഞു.
ഡി സിസികളിലൂടെയേ പാർട്ടിയെ ശാക്തീകരിക്കാനാകൂയെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. സ്ഥാനാർത്ഥി നിർണ്ണയത്തിലടക്കം ഡിസിസി അധ്യക്ഷന്മാർക്ക് പ്രാതിനിധ്യം നൽകുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയും വ്യക്തമാക്കി. പുനഃസംഘടന മാർഗ നിർദ്ദേശങ്ങൾ തയ്യാറായിക്കഴിഞ്ഞെന്ന് സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും വ്യക്തമാക്കി.
വഖഫ് നിയമ ഭേദഗതിയിൽ നിയമത്തിൽ നിയമം പിൻവലിക്കും വരെ പോരാട്ടം ശക്തമാക്കും. ഭരണഘടനക്കെതിരായ അതിക്രമങ്ങളെ പാർലമെൻ്റിനകത്തും ,പുറത്തും ഒരുപോലെ നേരിടും .മോദിയുടെ അമേരിക്കൻ സന്ദർശനത്തെ രൂക്ഷമായി വിമർശിച്ച രാഹുൽ ഗാന്ധി പകരം തീരുവയിൽ ഒരു വാക്ക് പോലും പാർലമെൻ്റിൽ ഉരിയാടിയില്ലെന്ന് ചൂണ്ടിക്കാട്ടി. ജാതി സെൻസിനായുള്ള പോരാട്ടം തുടരുമെന്നും, സർവകലാശാലകളെ കാവി വത്ക്കരിക്കുന്ന നടപടിയെ ശക്തമായി ചെറുക്കുമെന്നും സമ്മേളനം വ്യക്തമാക്കി.