ഓരോ ഡെലിവറിക്കും 50,000 രൂപയും പുതിയ ഫോണും; ആർക്കും സംശയം തോന്നില്ല, കടത്തൽ ഡ്രോൺ വഴി, വമ്പൻ സംഘം അറസ്റ്റിൽ

Published : Apr 20, 2025, 01:16 AM IST
ഓരോ ഡെലിവറിക്കും 50,000 രൂപയും പുതിയ ഫോണും; ആർക്കും സംശയം തോന്നില്ല, കടത്തൽ ഡ്രോൺ വഴി, വമ്പൻ സംഘം അറസ്റ്റിൽ

Synopsis

അൻപത് ദിവസം നീണ്ടു നിന്ന അന്വേഷണത്തില്‍ നാല് സംസ്ഥാനങ്ങളിലെ തെരച്ചിലിന് ഒടുവിലാണ് അന്താരാഷ്ട്ര ലഹരി നെറ്റ്‍വര്‍ക്കിലെ പ്രധാനികളെ പിടികൂടാൻ ദില്ലി പൊലീസിന് സാധിച്ചത്

ദില്ലി: അഫ്ഗാനിൽ നിന്ന് പാകിസ്ഥാൻ വഴി ഇന്ത്യയിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പത്ത് പേരെ പിടികൂടി ദില്ലി പൊലീസ്. ഖലിസ്ഥാൻ ഭീകരസംഘടനകളുമായി ബന്ധമുള്ളവരാണ് പിടിയിലായത്. ഡ്രോൺ വഴി പഞ്ചാബ് അതിർത്തിയിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ ഇടനിലക്കാർ ഉൾപ്പെടെയാണ് പിടിയിലായതെന്ന് ആന്‍റി നാർക്കോ ടാസ്ക്ക് ഫോഴ്സ് ഡിസിപി അപൂർവ്വ ഗുപ്ത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഡ്രോൺ ഉപയോഗിച്ച് പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് ലഹരിക്കടത്തുന്ന സംഘത്തിലുള്ളവരും പിടിയിലായിട്ടുണ്ട്. ഇവരുടെ വിദേശബന്ധങ്ങളുടെയും തെളിവുകൾ ലഭിച്ചു.

അൻപത് ദിവസം നീണ്ടു നിന്ന അന്വേഷണത്തില്‍ നാല് സംസ്ഥാനങ്ങളിലെ തെരച്ചിലിന് ഒടുവിലാണ് അന്താരാഷ്ട്ര ലഹരി നെറ്റ്‍വര്‍ക്കിലെ പ്രധാനികളെ പിടികൂടാൻ ദില്ലി പൊലീസിന് സാധിച്ചത്. ദില്ലി പൊലീസ് ക്രൈം ബ്രാഞ്ചിന്‍റെ ആന്‍റി നാർക്കോ ടാസ്ക്ക് ഫോഴ്സിന്‍റെ നേതൃത്വത്തിൽ അഫ്ഗാൻ - പാക് ലഹരിശ്യംഖലയുടെ ഭാഗമായി ഇന്ത്യയ്ക്ക് അകത്ത് പ്രവർത്തിക്കുന്ന സംഘത്തിനായാണ് പൊലീസ് വലവിരിച്ചത്. 

ഫെബ്രുവരി ഒമ്പതിന് തെക്കൻ ദില്ലിയിൽ നിന്ന ഫഹീമ് എന്ന വ്യക്തിയെ ഹെറോയിനുമായി പൊലീസ് പിടികൂടി. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ലഹരിവസ്തുക്കൾ എത്തിച്ചത് നിലവിൽ ദില്ലിയിൽ താമസിക്കുന്ന ജമ്മുകശ്മീർ സ്വദേശിയായ ഷൈസ ആണെന്ന് കണ്ടെത്തി. ഇരുവരെയും വിശദമായി ചോദ്യം ചെയ്തതോടെയാണ് അന്താരാഷ്ട്ര സംഘത്തിനെക്കുറിച്ച് സൂചന കിട്ടിയത്. പിന്നാലെ പഞ്ചാബിലെ അതിർത്തി പ്രദേശമായ തരൻ താരൻ, അമൃത്സർ, കശ്മീരിലെ കുപ്വാര എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.

സംഘത്തിലെ വിവിധ കണ്ണികളെ പിടികൂടിയ ദില്ലി പൊലീസ് സംഘം തരൻ താരനിലെ ജസ്വാൻ പ്രീത് സിങ്ങിലേക്ക് എത്തി. പാകിസ്ഥാനിൽ നിന്ന് ഡ്രോൺ ഉപയോഗിച്ച് ലഹരിക്കടത്തുന്ന അന്താരാഷ്ട്ര ശ്യംഖലയിലെ പഞ്ചാബിലെ പ്രവർത്തനങ്ങൾ ഇയാളാണ് നിയന്ത്രിക്കുന്നത്. ഇതുവരെ അഞ്ച് കിലോയാളം ഹെറോയിൻ ഇയാൾക്കായി ഡ്രോൺ വഴി അതിർത്തി പ്രദേശത്തേക്ക് എത്തിച്ചതായി പൊലീസ് കണ്ടെത്തി.

അറസ്റ്റിലായ പത്തു പേരിൽ ആറ് പേരും പഞ്ചാബ് സ്വദേശികളാണ്. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ച് ലഹരിക്കടത്തിന് പിന്നിൽ ഖലിസ്ഥാൻ സംഘങ്ങളാണെന്ന് പൊലീസ് പറയുന്നു. മയക്കുമരുന്ന് വിതരണം ചെയ്യാൻ പരിശീലനം നൽകിയതായും ഓരോ ഡെലിവറിക്കും 50,000 രൂപയും ഒരു പുതിയ ഫോണും നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. ഈ വിവരങ്ങൾ രഹസ്യാന്വേഷണ ഏജൻസികൾക്ക് പൊലീസ് കൈമാറിയിട്ടുണ്ട്.

ഒടുവിൽ ഷൈന്‍റെ കുറ്റസമ്മതം, തസ്ലീമയെ അറിയാം; പിതാവ് തന്നെ ഡീ അഡിക്ഷൻ സെന്‍ററിലാക്കിയെന്നും തുറന്നുപറച്ചിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അശ്ലീല ഉള്ളടക്കം: എക്സിന് നോട്ടീസയച്ച് കേന്ദ്രം, 72 മണിക്കൂറിനകം നടപടിയെടുത്ത് മറുപടി നൽകാനും നിർദേശം
വെറും 10 മിനിറ്റ് യാത്ര പൂർത്തിയാക്കാൻ വേണ്ടി വന്നത് രണ്ടര മണിക്കൂർ, പാസഞ്ചര്‍ ട്രെയിനില്‍ പോസ്റ്റായ യാത്രക്കാരുടെ ക്ഷമകെട്ടു