
ദില്ലി: ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ നടപടി കടുപ്പിച്ച് ഇന്ത്യ. പാകിസ്ഥാൻ പ്രകോപനം തുടർന്നാൽ വെടിനിർത്തൽ കരാറിൽ നിന്ന് പിൻവാങ്ങാൻ ഇന്ത്യ. പാകിസ്ഥാൻ പലയിടത്തും വെടിവയ്പ് തുടരുകയാണ്. സൈന്യം വ്യക്തമാക്കുന്നു. കഴിഞ്ഞ 48 മണിക്കൂറിൽ നിയന്ത്രണ രേഖയിൽ പലയിടത്തും പാകിസ്ഥാൻ വെടിവയ്പ് നടത്തി. കനത്ത തിരിച്ചടിയാണ് ഇന്ത്യ നൽകിയത്.നിയന്ത്രണ രേഖയിൽ ഏത് സാഹചര്യം നേരിടാനും തയ്യാറെന്ന് സൈന്യം വ്യക്തമാക്കി.
ജമ്മുകാശ്മീരിൽ ഭീകരർക്കെതിരായ നടപടി തുടരുകയാണ് സൈന്യവും ജില്ലാ ഭരണകൂടവും. ഇന്നലെ രാത്രി ഒരു ഭീകരന്‍റെ വീട് സൈന്യം ബോംബിട്ട് തകർത്തു. ലഷ്കർ ഭീകരൻ ഫാറൂഖ് അഹമ്മദിന്‍റെ കുപ്വാരയിലുള്ള വീടാണ് തകർത്തത്. ഉഗ്ര സ്ഫോടനത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പാകിസ്ഥാൻ സേന വെടിനിർത്തൽ കരാർ ലംഘിച്ച് പലയിടത്തും വെടിവെപ്പ് നടക്കുന്നുണ്ട്. ഇന്ത്യ തിരിച്ചടി നടത്തുന്നുണ്ട്. പാകിസ്ഥാൻ പ്രകോപനപരമായി വെടി വെക്കുകയാണെന്നാണ് സൈന്യം പറയുന്നത്. പാകിസ്ഥാന്‍റെ വിരട്ടൽ വേണ്ടെന്നും പ്രകോപനം തുടർന്നാൽ തിരിച്ചടി ഉറപ്പാണെന്നും ഇന്ത്യൻ സൈന്യം ആവർത്തിച്ച് വ്യക്തമാക്കി.
അതിർത്തിയിലുള്ള ബങ്കറിലേക്ക് ആളുകളെ മാറ്റാൻ സൈന്യം ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകി. ശക്തമായ തിരിച്ചടി ഭീകരർക്ക് നൽകുമെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. അതേസമയം പാകിസ്ഥാന്‍റെ പിടിയിലായ ബിഎസ്ഫ് ജവാന്‍റെ മോചനത്തിന് മൂന്ന് തവണ ഫ്ളാഗ് മീറ്റിംഗിന് ശ്രമിച്ചിട്ടും പാകിസ്ഥാൻ കടുംപിടിത്തം തുടരുകയാണ്. ഉന്നത നേതൃത്വം ജവാനെ വിടാൻ അനുവാദം നല്കിയിട്ടില്ലെന്നാണ് പാക് ജവാൻമാർ പറയുന്നത്. സൈനികനെ വിട്ടുകിട്ടിയില്ലെങ്കിൽ പാകിസ്ഥാന് ശക്തമായ മറുപടി നൽകുക തന്നെ ചെയ്യുമെന്ന് ഇന്ത്യ വ്യക്തമാക്കി.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ എല്ലാ വശത്ത് നിന്നും പാകിസ്ഥാനെതിരെ തിരിച്ചടിക്കുകയാണ് ഇന്ത്യ. മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു വിട്ടതോടെ ഝലം നദിയിൽ വെള്ളപ്പൊക്കമുണ്ടായി. പാകിസ്ഥാൻ അധീന കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി. ഇന്ത്യയുടെ അപ്രതീക്ഷിത നീക്കത്തിൽ ഭരണകൂടം ഭയചകിതരായിരിക്കുകയാണ്. മിന്നൽ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചിലയിടങ്ങളിൽ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. നദീ തീരത്ത് നിന്ന് മാറി താമസിക്കാൻ നിര്‍ദേശം നൽകിയിട്ടുണ്ട്. സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ചതിനുശേഷമുള്ള ഇന്ത്യയുടെ ആദ്യ പ്രധാന നടപടിയാണിത്.
Read More : പാകിസ്ഥാൻ അനുകൂല പരാമർശം; ഒരു എംഎൽഎയും വക്കീലുമടക്കം അറസ്റ്റിൽ, 3 സംസ്ഥാനങ്ങളിൽ നിന്ന് പിടിയിലായത് 19 പേർ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam