ഭീകരർക്ക് മറുപടി നൽകണമെന്ന് ഒറ്റക്കെട്ടായി രാജ്യം; തിരിച്ചടിക്കുമെന്ന് രാജ്നാഥ് സിംഗ്,സർവ്വകക്ഷിയോഗം വിളിക്കണം

Published : Apr 23, 2025, 06:21 PM IST
ഭീകരർക്ക് മറുപടി നൽകണമെന്ന് ഒറ്റക്കെട്ടായി രാജ്യം; തിരിച്ചടിക്കുമെന്ന് രാജ്നാഥ് സിംഗ്,സർവ്വകക്ഷിയോഗം വിളിക്കണം

Synopsis

ജമ്മുകശ്മീരിലെ ഹീനമായ ആക്രമണത്തിൽ രാജ്യത്തുയരുന്നത് ഒരേ വികാരമാണ്. കശ്മീരി ജനത തന്നെ തെരുവിലിറങ്ങി ഭീകരർക്ക് കനത്ത തിരിച്ചടി നൽകണമെന്ന് ആവശ്യപ്പെട്ടത് അസാധാരണ കാഴ്ചയായി. 

ദില്ലി: പഹൽ​ഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരർക്ക് ചുട്ട മറുപടി നൽകണം എന്നാവശ്യപ്പെട്ട് കശ്മീർ ജനതയും രാഷ്ട്രീയ പാർട്ടികളും രം​ഗത്ത്. ഭീകരർക്ക് സഹായം നൽകിയവരേയും തേടി ചെന്ന് തിരിച്ചടി നൽകുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. സുരക്ഷാ വീഴ്ചയിലും പരിശോധന വേണമെന്ന് കോൺഗ്രസും സിപിഎമ്മും ആവശ്യപ്പെട്ടു. പൈശാചിക മനസ്സുള്ളവർക്കേ ഇത്തരമൊരു കൃത്യം ചെയ്യാനാകൂ എന്ന് സുപ്രീംകോടതി ആഞ്ഞടിച്ചു. 

ജമ്മുകശ്മീരിലെ ഹീനമായ ആക്രമണത്തിൽ രാജ്യത്തുയരുന്നത് ഒരേ വികാരമാണ്. കശ്മീരി ജനത തന്നെ തെരുവിലിറങ്ങി ഭീകരർക്ക് കനത്ത തിരിച്ചടി നൽകണമെന്ന് ആവശ്യപ്പെട്ടത് അസാധാരണ കാഴ്ചയായി. കശ്മീരിലെ രാഷ്ട്രീയ പാർട്ടികളും ഈ ജനവികാരത്തിനൊപ്പം നിൽക്കുകയാണ്. മഹബൂബ മുഫ്തി അടക്കമുള്ള നേതാക്കൾ ഇത്തരം ആക്രമങ്ങൾ കശ്മീരികൾക്കെതിരെന്ന് ചൂണ്ടിക്കാട്ടി തെരുവിലിറങ്ങി. ജമ്മുവിൽ നടന്ന റാലിയിൽ പാകിസ്ഥാൻ വിരുദ്ധ മുദ്രാവാക്യം മുഴങ്ങി. മറുപടി ഹീന ആക്രമണം നടത്തിയ ഭീകരരിൽ ഒതുങ്ങില്ല എന്ന സന്ദേശമാണ് പ്രതിരോധമന്ത്രി രാജ്നാഥ് വ്യോമസേനയുടെ പരിപാടിയിൽ നൽകിയത്. 

ജമ്മു കശ്മീരിലെ പഹൽഗാമിൽ ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാൻ്റെ പങ്ക് വ്യക്തമായതോടെ തക്കതായ മറുപടി നൽകാൻ കേന്ദ്രം. നിരപരാധികളായ, 26 കുടുംബങ്ങളുടെ അത്താണികളായ പുരുഷ വിനോദസഞ്ചാരികളെ കൊന്നൊടുക്കിയ ക്രൂരതയോട് കടുത്ത നടപടികളിലൂടെയാണ് മറുപടി. പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളിൽ നിന്നുള്ള സൂചന. പാക്കിസ്ഥാൻ്റെ തലസ്ഥാനമായ ഇസ്ലമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ കാര്യാലയത്തിൻ്റെ പ്രവർത്തനം നിർത്തിയേക്കും. ഒപ്പം സിന്ധു നദീ ജല കരാർ റദ്ദാക്കിയേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

ലഷ്ക്കര്‍ ഇ തയ്ബ തലവന്‍ സൈഫുള്ള കസൂരിയാണ് ഭീകരാക്രമണത്തിൻ്റെ ആസൂത്രകനെന്ന് തിരിച്ചറിഞ്ഞു. ആക്രമണം നടത്തിയ 4 ടിആർഎഫ് ഭീകരരുടെ ചിത്രം പുറത്ത് വിട്ടു. ഭീകരാക്രമണം നടന്ന സ്ഥലം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദര്‍ശിച്ചു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾക്ക് മുന്നിൽ അദ്ദേഹം ആദരം അർപ്പിച്ചു.സമാധാനവും സന്തോഷവും നിറഞ്ഞതായിരുന്നു പഹൽഗാമിലെ ബൈസരന്‍ താഴ്വര. മിനി സ്വിറ്റ്സർലൻ്റ് എന്നറിയപ്പെട്ട സ്ഥലം. ഇന്നലെ ഉച്ചക്ക് രണ്ടരയോടെ ഭീകരര്‍ കടന്നു കയറി വെടിയുതിര്‍ത്തതോടെ കൊടും ഭീകരതയുടെ മുഖമായി ലോകത്തിന് മുന്നിൽ ഇവിടം മാറി. മതം ചോദിച്ച് ഭീകരര്‍ വെടിയുതിർത്തപ്പോൾ 26 ജീവനുകള്‍ പിടഞ്ഞുവീണ് മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. പഹല്‍ഗാമിലും, അനന്ത്നാഗിലുമായി ആശുപത്രികളിലേക്ക് പരിക്കേറ്റവരെ മാറ്റി. ഇന്ന് പുലര്‍ച്ചെ 26 മൃതദേഹങ്ങളും ശ്രീനഗറിലെത്തിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, കെസി വേണുഗോപാല്‍ എംപി തുടങ്ങിയവര്‍ മൃതദേഹങ്ങളില്‍ അന്തിമോപചാരമര്‍പ്പിച്ചു. മലയാളി എന്‍ രാമചന്ദ്രനടക്കമുള്ളവരുടെ മൃതദേഹം രാത്രിയോടെ ജന്മനാടുകളിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്. അമിത്ഷായെ കണ്ടതോടെ മരിച്ചവര്‍ക്കൊപ്പമുണ്ടായിരുന്നവര്‍ പൊട്ടിക്കരഞ്ഞു.

ഭീകരാക്രമണത്തിന് പിന്നില്‍ ലഷ്ക്കര്‍ ഇ തയ്ബയാണെന്ന് സ്ഥിരീകരിച്ചു. ലഷ്ക്കര്‍ ഇ തയ്ബ ഉപമേധാവി സൈഫുള്ള കസൂരിയുടെ നേതൃത്വത്തില്‍ പാകിസഥാനില്‍ നിന്നായിരുന്നു ഓപ്പേറഷന്‍. ആസിഫ് ഫൗജി, സുലൈമാന്‍ ഷാ, അബു തല്‍ഹ എന്നീ ഭീകരരുടെ ചിത്രങ്ങള്‍ ജമ്മു കശ്മീര്‍ പോലീസ് പുറത്ത് വിട്ടു. കശ്മീരിലെ തന്നെ ബിജ് ബഹേര, ത്രാല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് പേരും സംഘത്തിലുണ്ട്. 2017ല്‍ പാകിസ്ഥാനിലേക്ക് പോയി ഭീകരപ്രവര്‍ത്തനത്തിന്‍റെ ഭാഗമായവരാണെന്നാണ് വിവരം.

ശ്രീനഗറില്‍ ഉന്നത തലയോഗത്തിന് ശേഷമാണ് ഭീകരാക്രമണം നടന്ന പഹല്‍ഗാമില്‍ അമിത്ഷായെത്തിയത്. ആര്‍മി ഹോലികോപ്റ്ററിലെത്തിയ അമിത്ഷാ അരമണിക്കൂറോളം ബൈസരന്‍ താഴ്വരയില്‍ ചെലവഴിച്ചു. വൈകീട്ടോടെ അമിത്ഷാ ദില്ലിയില്‍ തിരിച്ചെത്തും. ഇതിനിടെ മൂന്ന് സേനാ മേധാവിമാരുമായും പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് കൂടിക്കാഴ്ച നടത്തിയത്. സൗദിയില്‍ നിന്നെത്തിയതിന് തൊട്ടുപിന്നാലെ വിദേശകാര്യമന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്, വിദേശകാര്യ സെക്രട്ടറി എന്നിവരുമായി വിമാനത്താവളത്തില്‍ പ്രധാനമന്ത്രി അടിയന്തര കൂടിക്കാഴ്ച നടത്തിയിരുന്നു. വൈകീട്ടത്തെ മന്ത്രിസഭാ യോഗത്തല്‍ തുടര്‍നീക്കം സര്‍ക്കാര്‍ തീരുമാനിക്കും. സര്‍വകക്ഷിയോഗം വേണമെന്ന പ്രതിപക്ഷ ആവശ്യം തത്കാലം അംഗീകരിച്ചേക്കില്ല.

പഹൽ​ഗാം ഭീ​കരാക്രമണം; സർവ്വകക്ഷി യോഗം വിളിച്ച് ഒമർ അബ്ദുള്ള, പ്രധാനപ്പെട്ട എല്ലാ പാർട്ടികൾക്കും ക്ഷണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജർമ്മൻ ദമ്പതികളടക്കം ക്രിസ്ത്യൻ പ്രാർത്ഥനാസംഘം കസ്റ്റഡിയിൽ; നിർബന്ധിത മതപരിവർത്തന പ്രവർത്തനം നടത്തിയെന്ന് രാജസ്ഥാൻ പൊലീസ്
ട്രെയിൻ യാത്ര ദുരന്തമായി; നവദമ്പതികൾക്ക് ദാരുണാന്ത്യം; ബന്ധുവീട്ടിലേക്ക് പോകുംവഴി ആന്ധ്രപ്രദേശിൽ വച്ച് അപകടം