
ദില്ലി: ദില്ലിയുടെ വിവിധ ഭാഗങ്ങളിൽ പഹൽഗാം ഭീകരാക്രമണത്തിനെതിരെ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. ദില്ലി ജുമാമസ്ജിദിന് മുന്നിൽ ബസാർ മഠ്യ മഹൽ ട്രേഡേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജുമാ നമസ്കാരത്തിന് ശേഷം പ്ലക്കാടുകൾ ഉയർത്തിയാണ് വ്യാപാരികൾ ജമാമസ്ജിദിന് മുന്നിൽ ഒത്തുകൂടിയത്. ദില്ലി വ്യാപാരി അസോസിയേഷന്റെ നേതൃത്വത്തിലും പ്രതിഷേധ റാലി നടന്നു. ദില്ലി ചാന്ദിനി ചൌക്കിൽ വ്യാപാരികൾ ബന്ദിന് ആഹ്വാനം ചെയ്തു. കടകൾ അടച്ച് ഭീകരാക്രമണത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി. കാശ്മീരിലുൾപ്പെടെ ആക്രമണത്തിനെതിരെ ജനം തെരുവിലിറങ്ങിയിരുന്നു. ഒരു മലയാളി ഉൾപ്പെടെ 28 പേരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.
അതേസമയം, പഹൽഗാം ആക്രമണം നടത്തിയവരെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാൻ. പാകിസ്ഥാനിലെ സ്വാതന്ത്ര്യസമരക്കാരാണ് ആക്രമണം നടത്തിയതെന്ന് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഇഷാഖ് ധർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭീകരരെ സഹായിച്ചിട്ടുണ്ടെന്ന് പാക് പ്രതിരോധമന്ത്രി സമ്മതിച്ചു. മൂന്ന് പതിറ്റാണ്ടായി പാകിസ്ഥാൻ അമേരിക്കയ്ക്ക് വേണ്ടി പലതും ചെയ്തെന്ന് ക്വാജ ആസിഫ് ആണ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ലഷ്കർ ഇ തയ്ബയെക്കുറിച്ച് അറിയില്ലെന്നും പാക് പ്രതിരോധമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഭീകരാക്രമണത്തെ കുറിച്ച് അന്വേഷിക്കാൻ അനന്ത്നാഗ് അഡീഷണൽ എസ്പിയുടെ നേതൃത്വത്തിൽ ജമ്മുകശ്മീർ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. എൻഐഎ സംഘം ബൈസരണിൽ നിന്നും ഫൊറൻസിക് തെളിവുകൾ അടക്കം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. അതിനിടെ, പാകിസ്ഥാൻ പഞ്ചാബ് അതിർത്തിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിക്കാനുള്ള ചർച്ചകൾ തുടരുകയാണ്. ഇതുവരെ ജവാനെ മോചിപ്പിക്കാൻ പാകിസ്ഥാൻ തയ്യാറായിട്ടില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. അബദ്ധത്തിൽ അന്താരാഷ്ട്ര അതിർത്തി കടന്നപ്പോഴാണ് ജവാനെ കസ്റ്റഡിയിലെടുത്തത്. അതിർത്തിയിൽ കൃഷി ചെയ്യുന്നവരെ സഹായിക്കാൻ പോയ ജവാനാണ് പാകിസ്ഥാൻ പിടിയിലായത്. ജവാൻ്റെ ചിത്രം പാക് സേന പുറത്തുവിട്ടിരുന്നു. ഫ്ളാഗ് മീറ്റിംഗ് വഴി ചർച്ചയിലൂടെ മോചിപ്പിക്കാനാണ് ശ്രമം തുടരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam