
ദില്ലി: പഹൽഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചടതക്കമുള്ള കടുത്ത നടപടികളിലേക്ക് ഇന്ത്യ കടന്നതിന് പിന്നാലെ നടപടിയുമായി പാകിസ്ഥാൻ. സിന്ധു നദീജല കരാര്‍ ലംഘിക്കുന്നത് യുദ്ധമായി കണക്കാക്കുമെന്ന് പാകിസ്ഥാൻ വ്യക്തമാക്കി. സിന്ദു നദീ ജല കരാര്‍ പ്രകാരം പാകിസ്ഥാന് ലഭിക്കേണ്ട വെള്ളം വഴിതിരിച്ചുവിടാനോ തടയാനോയുള്ള ഏതൊരു നടപടിയും യുദ്ധസമാന നടപടിയായി കണക്കാക്കുമെന്നാണ് പാകിസ്ഥാൻ വ്യക്തമാക്കുന്നത്.
ഇന്ത്യയുടെ നടപടിക്ക് പിന്നാലെ പാകിസ്ഥാനും നടപടിയുമായി രംഗത്തെത്തി. ഇന്ത്യൻ പൗരന്മാര്‍ക്കുള്ള വീസ പാകിസ്ഥാൻ മരവിപ്പിച്ചു. ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങലും നിര്‍ത്തലാക്കി. രാജ്യത്തിന്‍റെ പരമാധികാരം ലംഘിക്കുന്ന ഏതു നീക്കത്തിനും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് പാകിസ്ഥാൻ വ്യക്തമാക്കുന്നത്.
ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാന്‍റെ വ്യോമമേഖല അടയ്ക്കാനും ഷിംല അടക്കമുള്ള കരാറുകൾ മരവിപ്പിക്കാനും പാകിസ്ഥാൻ തീരുമാനിച്ചു. വാഗ അതിർത്തി അടയ്ക്കും. സാഹചര്യം ചർച്ച ചെയ്യാൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹാബാസ് ഷെരീഫ് വിളിച്ച യോഗത്തിൽ സേന മേധാവിമാരും പങ്കെടുത്തു. ഈ യോഗത്തിനുശേഷമിറക്കിയ പ്രസ്താവനയിലാണ് പാകിസ്ഥാൻറെ പരമാധികാരം ലംഘിച്ചാൽ കനത്ത തിരിച്ചടി നൽകുമെന്ന് വ്യക്തമാക്കിയത്.
മറ്റു രാജ്യങ്ങളിൽ നിന്നുള്ളതടക്കം ഇന്ത്യയിലേക്കുള്ള ചരക്കു നീക്കം നിര്‍ത്തി വയ്ക്കും. ഇന്ത്യൻ ഉടമസ്ഥതയിലുള്ള വിമാനങ്ങൾക്ക് പാകിസ്ഥാന് മുകളിലൂടെ പറക്കാനുള്ള അനുമതി നൽകേണ്ടെന്നും യോഗം തീരുമാനിച്ചു. അക്രമിച്ചാൽ തിരിച്ചടിക്കും എന്നാണ് പാക് വിദേശകാര്യമന്ത്രി ഇഷാഖ് ധർ യോഗത്തിനു ശേഷം പറഞ്ഞത്. നിയന്ത്രണ രേഖ സ്ഥിരം ലംഘിക്കുന്ന പാകിസ്ഥാൻ ഷിംല കരാറിൽ നിന്ന് പിൻമാറും എന്ന് പറയുന്നത് വലിയ തമാശ എന്നാണ് സർക്കാർ വൃത്തങ്ങൾ പ്രതികരിക്കുന്നത്.
ഇന്നലെ ഇന്ത്യ സിന്ധുനദീജല കരാർ മരവിപ്പിക്കുകയും അട്ടാരി അതിർത്തി അടക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്നും പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടി തുടര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് പാകിസ്ഥാന്‍റെ ഭാഗത്തുനിന്നും നടപടിയുണ്ടായത്. അതേസമയം, പഹൽഗാം ആക്രമണത്തിലെ പാകിസ്ഥാൻറെ പങ്ക് ഇന്ത്യ വിവിധ രാജ്യങ്ങളോട് വിശദീകരിച്ചു.
യുഎസ്, യുകെ, റഷ്യ എന്നിവയുൾപ്പടെയുള്ള രാജ്യങ്ങളുടെ അംബാസഡർമാരാണ് വിദേശകാര്യമന്ത്രാലയത്തിൽ എത്തിയിരിക്കുന്നത്. വിവിധ നയതന്ത്രപ്രതിനിധികളെ വിളിച്ച് ഇന്ത്യ ഇക്കാര്യം വിശദീകരിക്കുകയായിരുന്നു. കരസേനാ മേധാവി നാളെ ശ്രീനഗർ സന്ദർശിക്കാനും തീരുമാനിച്ചിട്ടുണ്ട്. പഹൽഗാം ആക്രമണത്തെത്തുടർന്ന് സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായാണ് ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ശ്രീനഗർ സന്ദർശിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam