
അയോദ്ധ്യ: കുളിക്കുന്നതിനിടെ യുവതിയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ഗസ്റ്റ് ഹൗസ് ജീവനക്കാരൻ അറസ്റ്റിലായി. അയോധ്യ രാമ ക്ഷേത്രത്തിന് സമീപത്തെ ഒരു ഹോട്ടലിലാണ് സംഭവം. യുവതിയുടെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു. തുടർന്ന് ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ഇവിടെ താമസിച്ചിരുന്ന നിരവധി പേരുടെ നഗ്ന ദൃശ്യങ്ങൾ അതിൽ നിന്ന് കണ്ടെത്തി.
25കാരനായ സൗരഭ് തിവാരിയാണ് അറസ്റ്റിലായത്. ഉത്തർപ്രദേശിലെ ബറൈച് സ്വദേശിയാണിയാൾ. ഹോട്ടലിൽ താമസിച്ചിരുന്ന സത്രീകളുടെ ദൃശ്യങ്ങളാണ് ഇയാൾ പകർത്തിയവയിൽ ഏറെയും. അയോധ്യ രാമ ക്ഷേത്രത്തിന്റെ മൂന്നാം ഗേറ്റിൽ നിന്ന് 50 മീറ്റർ മാത്രം അകലെ പ്രവർത്തിക്കുന്ന രാജ ഗസ്റ്റ് ഹൗസിലെ ജീവനക്കാരനായിരുന്നു ഇയാൾ. കുളിക്കുകയായിരുന്ന യുവതിയുടെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ താമസക്കാർ തന്നെയാണ് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. വരാണസി സ്വദേശിനിയായ ഒരു തീർത്ഥാടക കുളിക്കുന്നതിനിടെ നിഴൽ കണ്ടാണ് യുവാവിന്റെ സാന്നിദ്ധ്യം ശ്രദ്ധിച്ചത്. നോക്കിയപ്പോൾ മുകളിൽ നിന്ന് ഇയാൾ കുളിക്കുന്ന ദൃശ്യങ്ങൾ പകർത്തുന്നത് കണ്ടു. ഭയന്നുപോയ യുവതി നിലവിളിച്ചുകൊണ്ട് ബാത്ത്റൂമിൽ നിന്ന് പുറത്തേക്കിറങ്ങി. മറ്റ് മുറികളിൽ താമസിച്ചിരുന്ന പുരുഷന്മാർ യുവതിയുടെ കരച്ചിൽ കേട്ട് ഓടിയെത്തുകയും കാര്യമറിഞ്ഞ് ഇയാളെ പിടികൂടുകയുമായിരുന്നു.
രാമ ജന്മഭൂമി പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ശേഷം ഫോൺ പരിശോധിച്ചപ്പോഴാണ് പൊലീസുകാരെ ഞെട്ടിച്ച് നിരവധിപ്പേരുടെ നഗ്നദൃശ്യങ്ങൾ അതിൽ കണ്ടെത്തിയത്. നാല് പേർക്കൊപ്പമാണ് താൻ അയോദ്ധ്യയിലെത്തിയതെന്നും ഗസ്റ്റ് ഹൗസിൽ രണ്ട് മുറികളാണ് തങ്ങൾ എടുത്തിരുന്നതെന്നും പരാതിക്കാരിയായ യുവതി പൊലീസിനെ അറിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത വിവരം അയോദ്ധ്യ സർക്കിൾ ഇൻസ്പെക്ടർ അഷുതോഷ് തിവാരി സ്ഥിരീകരിച്ചു.
സംഭവം ഗൗരവമുള്ളതാണെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. അതേസമയം ഗസ്റ്റ് ഹൗസ് നിർമിച്ചത് അനധികൃതമാണെന്ന് കാണിച്ച് അയോദ്ധ്യ വികസന അതോറിറ്റി കെട്ടിടം സീൽ ചെയ്തിട്ടുമുണ്ട്. പ്രതിയായ യുവാവ് എത്ര നാളായി ഇങ്ങനെ ദൃശ്യങ്ങൾ പകർത്താൻ തുടങ്ങിയിട്ടെന്നും മറ്റാർക്കെങ്കിലും ഇവ വിതരണം ചെയ്തിട്ടുണ്ടോയെന്നും അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam