
ദില്ലി: നാഷണൽ ഹെറാൾഡ് കേസിൽ നിയമവിദഗ്ധരുമായി ചർച്ച നടത്തി രാഹുൽ ഗാന്ധി. അമേരിക്കൻ സന്ദർശനം രാഹുൽ ഗാന്ധി നീട്ടില്ല. 21,22 തീയതികളിലെ പരിപാടികൾക്ക് ശേഷം രാഹുൽ ഗാന്ധി മടങ്ങിയെത്തും. അതേ സമയം ഇഡി നീക്കത്തിൽ പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് കോൺഗ്രസ്. ദില്ലിയിലും സംസ്ഥാനങ്ങളിലും തുടർപ്രതിഷേധം സംഘടിപ്പിക്കും. കേസ് പരിഗണിക്കുന്ന 25 ന് ഇഡി ഓഫീസുകൾ ഉപരോധിക്കാനും നീക്കം ആരംഭിച്ചിട്ടുണ്ട്.
സോണിയ ഗാന്ധിയേയും രാഹുല്‍ഗാന്ധിയേയും ഒന്നും രണ്ടും പ്രതികളാക്കിയാണ് നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡി കുറ്റപത്രം നല്‍കിയിരിക്കുന്നത്. 25ന് കേസ് ഡയറി ഹാജരാക്കാന്‍ ഇഡിക്ക് പ്രത്യേക കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
2014ല്‍ സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സിബിഐയും ഇഡിയും അന്വേഷണം തുടങ്ങിയത്. നാഷണല്‍ ഹെറാള്‍ഡ് പത്രം നടത്തിയിരുന്ന അസോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റഡിനെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്ടമാരായ യംഗ് ഇന്ത്യ കമ്പനി ഏറ്റെടുത്തതില്‍ വന്‍ അഴിമതി നടന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേസ്. 2000 കോടിക്കടുത്ത് വിലവരുന്ന നാഷണല്‍ ഹെറാള്‍ഡിന്‍റെ സ്വത്ത് 50 ലക്ഷം രൂപക്ക് തട്ടിയെടുത്തുനെന്നുവെന്നായിരുന്നു കേസ്. വ്യാജ സംഭാവന, വ്യാജ വാടക അഡ്വാന്‍സ്, പെരുപ്പിച്ച കാട്ടിയ പരസ്യങ്ങള്‍ എന്നിവ വഴി 85 കോടിയുടെ കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് കുറ്റപത്രം പറയുന്നത്.
ഗാന്ധി കുടുംബവുമായി അടുപ്പമുള്ള സാം പിത്രോദ, സുമന്‍ ഡേ എന്നിവരും പ്രതികളാണ്. 5000 കോടിയുടെ അഴിമതി നടന്നുവെന്നും ഗാന്ധിമാര്‍ അവകാശപ്പെടുന്നത് പോലെ യംഗ് ഇന്ത്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ലെന്നും കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു. ജനപ്രതിനിധികള്‍ക്കെതിരെയുള്ള അഴിമതി കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി 25ന് കുറ്റപത്രം അംഗീകരിക്കുന്നതില്‍ വാദം കേള്‍ക്കും. എന്നാല്‍ കെട്ടിച്ചമച്ച കേസാണെന്നും പ്രതികാര രാഷ്ട്രീയമാണെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam