ലീവ് അനുവദിക്കാത്തതിനെ തുടർന്ന് ബംഗാളിൽ സർക്കാർ ജീവനക്കാരൻ സഹപ്രവർത്തകരെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. ആക്രമണത്തിൽ 4 സഹപ്രവർത്തകർക്ക് കുത്തേറ്റു. വ്യാഴാഴ്ച ജോലിയിൽ ഇരിക്കുന്ന സമയത്തതാണ് സംഭവം
കൊൽക്കത്ത: ലീവ് അനുവദിക്കാത്തതിനെ തുടർന്ന് ബംഗാളിൽ സർക്കാർ ജീവനക്കാരൻ സഹപ്രവർത്തകരെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. ആക്രമണത്തിൽ 4 സഹപ്രവർത്തകർക്ക് കുത്തേറ്റു. വ്യാഴാഴ്ച ജോലിയിൽ ഇരിക്കുന്ന സമയത്തതാണ് സംഭവം. പ്രതി അമിത് കുമാർ സർക്കറിനെ ടെക്നോ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. സംഭവശേഷം പ്രതി ചോര കറയുള്ള കത്തിയുംകൊണ്ട് റോഡിലൂടെ നടന്നു പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നവരോട് തന്റെ അടുത്തേക്ക് വരരുതെന്നും അമിത് ഭീഷണിപ്പെടുത്തി.
ലീവ് അനുവദിക്കാത്തതിനെ തുടർന്നാണ് സഹപ്രവർത്തകരെ ആക്രമിച്ചത്. എന്നാൽ എന്തുകൊണ്ടാണ് ഇയാൾക്ക് ലീവ് ലഭിക്കാത്തത് എന്നത് വ്യക്തമല്ല. സംഭവശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പിടികൂടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജയ്ദേബ് ചക്രബർത്തി, സാന്റനു സഹ, സാർത്ഥ ലേറ്റ്, ഷെയ്ഖ് സതബുൾ എന്നിവർക്കാണ് കുത്തേറ്റത്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിച്ചു വരുകയാണ്. സോടെപുരിലെ ഖോലയിൽ താമസിക്കുന്ന അസിത് ടെക്നിക്കൽ എജ്യുകേഷൻ വകുപ്പിന്റെ കരിഗോറി ഭവനിലാണ് ജോലി ചെയ്യുന്നത്.