തുടര്‍ന്ന് ആറ് മാസത്തെ നീണ്ട അന്വേഷണത്തിന് ശേഷമാണ് മംഗളൂരു സിസിബി പൊലീസ് ഒരു വലിയ മയക്കുമരുന്ന് സിൻഡിക്കേറ്റ് കണ്ടെത്തിയത്.
മംഗളൂരു: കര്‍ണാടകയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ടയുമായി മംഗളൂരു പൊലീസ്. 75 കോടി രൂപ വിലമതിക്കുന്ന 37.87 കിലോഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. സംസ്ഥാനത്തും പുറത്തുമുള്ള വിവിധ സ്ഥലങ്ങളിലേക്ക് മയക്കുമരുന്ന് വിതരണം ചെയ്തിരുന്ന രണ്ട് ദക്ഷിണാഫ്രിക്കൻ പൗരത്വമുള്ള വനിതകളെ മംഗളൂരു സിസിബി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാംബ ഫന്റ (31), അബിഗയിൽ അഡോണിസ് (30) എന്നിവരാണ് പിടിയിലായത്.
2024-ൽ, പമ്പ്‌വെല്ലിന് സമീപമുള്ള ഒരു ലോഡ്ജിൽ നിന്ന് മയക്കുമരുന്ന് വിൽപന നടത്തിയിരുന്ന ഹൈദർ അലി എന്ന എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ, അലിക്ക് മയക്കുമരുന്ന് നൽകിയിരുന്ന നൈജീരിയൻ പൗരനായ പീറ്റർ ഇകെഡി ബെലോൺവോയെ ബംഗളൂരുവിൽ നിന്ന് പിടികൂടി. ഈ ഓപ്പറേഷനിൽ, 6.248 കിലോഗ്രാം എംഡിഎംഎയും പിടിച്ചെടുത്തിരുന്നു.
തുടര്‍ന്ന് ആറ് മാസത്തെ നീണ്ട അന്വേഷണത്തിന് ശേഷമാണ് മംഗളൂരു സിസിബി പൊലീസ് ഒരു വലിയ മയക്കുമരുന്ന് സിൻഡിക്കേറ്റ് കണ്ടെത്തിയത്. ദില്ലിയിൽ നിന്ന് ബംഗളൂരുവിലേക്കും രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്കും വിമാനമാർഗം എംഡിഎംഎ കടത്തിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.
മാർച്ച് 14ന് ദില്ലിയിൽ നിന്ന് വിമാനമാർഗ്ഗം ബംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരത്വമുള്ളവരാണ് ഇപ്പോൾ അറസ്റ്റിലായത്. ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിക്ക് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് 75 കോടി രൂപ വിലമതിക്കുന്ന 37.585 കിലോഗ്രാം എംഡിഎംഎ, രണ്ട് ട്രോളി ബാഗുകൾ, നാല് മൊബൈൽ ഫോണുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം