
ദില്ലി: പാകിസ്ഥാൻ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ഇന്ത്യ. ഉദ്യോഗസ്ഥനെ അർധരാത്രി വിളിച്ചുവരുത്തിയാണ് ഇന്ത്യയുടെ നിർദേശങ്ങൾ അറിയിച്ചത്. പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് കാനഡയും രംഗത്തെത്തി. ഞെട്ടിക്കുന്ന സംഭവമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പ്രതികരിച്ചു. കാനഡയുടെ മൌനം നേരത്തെ ചര്‍ച്ചയായിരുന്നു. തുടര്‍ന്നാണ് പ്രധാനമന്ത്രി വിഷയത്തിൽ പ്രതികരണമറിയിച്ചത്.
അതേ സമയം, നദീജല കരാറടക്കം മരവിപ്പിച്ച ഇന്ത്യയുടെ നടപടിക്ക് പിന്നാലെ ഭീഷണി സ്വരത്തിലായിരുന്നു പാകിസ്ഥാന്‍റെ പ്രതികരണം. നയതന്ത്ര തിരിച്ചടിക്ക് മറുപടി നൽകുമെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ക്വാജ ആസിഫ് പറഞ്ഞു. പാക് സേനകള്‍ക്ക് ജാഗ്രത നിര്‍ദേശം നൽകിയെന്നും ആസിഫ് വ്യക്തമാക്കി. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്‍റെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും.
പഹല്‍ഗാം ഭീകരാക്രമണം വിലയിരുത്താന്‍ സര്‍വകക്ഷിയോഗം ഇന്ന് ചേരും. പ്രതിരോധമന്ത്രി രാജ് നാഥ് സിംഗിന്‍റെ അധ്യക്ഷതയിലാണ് യോഗം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ സമിതിയുടെ തീരുമാനങ്ങള്‍ യോഗത്തില്‍ വിശദീകരിക്കും. അന്വേഷണ വിവരങ്ങളും ചര്‍ച്ച ചെയ്യും. ഭീകരാക്രമണത്തിന് ശേഷമുള്ള സാഹചര്യം വിലയിരുത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും ഇന്ന് യോഗം ചേരും.
നയതന്ത്ര രംഗത്ത് ഇന്ത്യയുടെ കടുത്ത നീക്കങ്ങൾ ചർച്ച ചെയ്യാൻ പാകിസ്ഥാൻ ദേശീയ സുരക്ഷ കൗൺസിൽ യോഗവും ഇന്ന് ചേരും. സിന്ധു നദീജല കരാർ മരവിപ്പിക്കാനുള്ള തീരുമാനം അടക്കം യോഗം വിലയിരുത്തും. പാകിസ്ഥാനിലെ മുതിർന്ന മന്ത്രിമാർ ഇന്നലെ ഇന്ത്യയുടെ നീക്കങ്ങൾക്കെതിരെ രംഗത്തു വന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സുരക്ഷകാര്യങ്ങൾക്കുള്ള മന്ത്രിസഭ സമിതി യോഗം സേനകൾക്ക് ജാഗ്രതാ നിർദ്ദേശം നല്കിയിരുന്നു. പഹൽഗാം ആക്രമണത്തിനു പിന്നിലെ ഭീകരർക്കായി സുരക്ഷ സേനകൾ തെരച്ചിൽ ശക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam