കെജ്രിവാളിനെതിരെ മൊഴി നൽകാൻ ജയിലിൽ സമ്മർദ്ദമുണ്ടായെന്ന് സിസോദിയ, 'മകന്‍റെ ഫീസ് അടയ്ക്കാൻ യാചിക്കേണ്ടിവന്നു'

By Web TeamFirst Published Sep 22, 2024, 8:56 PM IST
Highlights

തന്നെ കുടുക്കിയത് കെജ്രിവാളാണെന്നും രക്ഷ വേണമെങ്കിൽ കെജ്രിവാളിനെതിരെ മൊഴി പറയണമെന്നും അവർ പറഞ്ഞതായും സിസോദിയ

ദില്ലി: മദ്യനയക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയവെ അരവിന്ദ് കെജ്രിവാളിനെതിരെ മൊഴി നൽകാൻ സമ്മർദ്ദമുണ്ടായെന്ന് മനീഷ് സിസോദിയയുടെ വെളിപ്പെടുത്തൽ. കെജ്രിവാളിനെതിരെ മൊഴി നൽകിയാൽ കേസിൽ നിന്ന് രക്ഷപ്പെടുത്താം എന്ന് ചിലർ പറഞ്ഞതായും ദില്ലി മുൻ ഉപമുഖ്യമന്ത്രി വിവരിച്ചു. തന്നെ കുടുക്കിയത് കെജ്രിവാളാണെന്നും രക്ഷ വേണമെങ്കിൽ കെജ്രിവാളിനെതിരെ മൊഴി പറയണമെന്നും അവർ പറഞ്ഞതായും സിസോദിയ കൂട്ടിച്ചേർത്തു. കേസുമായി ബന്ധപ്പെട്ട് ഇ ഡി ബാങ്ക് ആക്കൗണ്ട് മരവിപ്പിച്ചതോടെ മകന്റെ ഫീസ് അടയക്കാൻ യാചിക്കേണ്ടി വന്നെന്നും സിസോദിയ വെളിപ്പെടുത്തി. ജന്തർമന്തറിൽ എ എ പി നടത്തിയ ജൻകീഅദാലത്തിൽ സംസാരിക്കവെയാണ് സിസോദിയ ഇക്കാര്യങ്ങൾ പറഞ്ഞത്.

ഒന്നല്ല, രണ്ട് ചക്രവാതചുഴി രൂപപ്പെട്ടു, ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദമാകുന്നു; കേരളത്തിൽ വീണ്ടും മഴ ജാഗ്രത

Latest Videos

അതേസമയം പരിപാടിയിൽ പങ്കെടുത്ത അരവിന്ദ് കെജ്രിവാൾ ബി ജെ പിയെ കടന്നാക്രമിച്ചും ആർ എസ് എസിനോട് ചോദ്യങ്ങൾ ഉന്നയിച്ചുമാണ് രംഗത്തെത്തിയത്. ബി ജെ പിയിലെ പ്രായ പരിധിയിലടക്കം ആർ എസ് എസ് നിലപാട് വ്യക്തമാക്കണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടു. രാജിക്കിടയാക്കിയ മദ്യനയക്കേസ് പകപ്പോക്കലെന്ന് ആവർത്തിച്ച കെജ്രിവാൾ ഇക്കുറി സംഘപരിവാറിനോടും ചോദ്യങ്ങൾ എറിയുകയായിരുന്നു. മോഹൻ ഭാഗവത് ഉത്തരം നൽകണം എന്ന് പറഞ്ഞുകൊണ്ടാണ് എ എ പി ദേശീയ കൺവീനറായ കെജ്രിവാൾ ചോദ്യങ്ങൾ ഉന്നയിച്ചത്. ഇ ഡിയെയും സി ബി ഐയെയും ഉപയോഗിച്ച് സര്‍ക്കാരുകളെ മറിച്ചിടുന്നത് രാജ്യത്തിനു നല്ലതാണോ എന്ന് ആർഎസ്എസ് നിലപാട് വ്യക്തമാക്കണം. 75 വയസ് മാനദന്ധം വെച്ച് അദ്വാനി ഉള്‍പ്പടെ മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി. എന്നാൽ മോദിക്ക് ഇത് ബാധകമല്ലെന്ന നീക്കത്തോട് മോഹൻ ഭാഗവതിന് എന്താണ് പറയാനുള്ളതെന്ന് കെജ്രിവാൾ ചോദിച്ചു. ജനാധിപത്യം തർക്കാനുള്ള നീക്കത്തിന് കൂട്ടുനിൽക്കുകയാണോ ആർ എസ് എസ് എന്നതിനും സർ സംഘ് ചാലക് ഉത്തരം നൽകണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി കസരേയ്ക്ക് ആർത്തിയില്ലാത്തത് കൊണ്ടാണ് രാജിവച്ചത്. താനും മനീഷ് സിസോദിയയും അഴിമതിക്കാരാണെന്ന് വരുത്തിത്തീർക്കാൻ മോദി ഗൂഢാലോചന നടത്തിയെന്നും കെജ്രിവാൾ ആരോപിച്ചു. പാർട്ടിയുടെ തുടക്കക്കാലത്തെ രീതികളിൽ നിന്ന് നേതാക്കൾ മാറിയിട്ടില്ലെന്ന സന്ദേശം നൽകാനാണ് കെജ്രിവാൾ ഇന്ന് ശ്രമിച്ചത്. അഴിമതി നടത്തിയിട്ടില്ലെന്നും സാധാരണക്കാരനൊപ്പമാണെന്നും കെജ്രിവാൾ പ്രസംഗത്തിൽ ആവർത്തിച്ചു. മദ്യനയ അഴിമതി മധ്യവർഗ്ഗ വോട്ടുകൾ അകറ്റി എന്നത് മനസിലാക്കിയുള്ള പ്രചാരണങ്ങൾക്ക് ആണ് കെജ്രിവാൾ ഇന്ന് തുടക്കമിട്ടത്. ജന്തർമന്തറിൽ കെജ്രിവാളിന്‍റെ ജൻകീഅദാലത്തിന് എത്തിയത് ആയിരങ്ങളാണ്. വരുംദിവസങ്ങളിൽ ദില്ലിയിൽ കൂടുതൽ പരിപാടികൾക്ക് പാർട്ടി തീരുമാനവുമെടുത്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!