
മുംബൈ: തെക്കൻ മുംബൈയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസിൽ വൻ തീപ്പിടിത്തം. ബല്ലാഡ് എസ്റ്റേറ്റിലുള്ള കെസർ-ഐ-ഹിന്ദ് കെട്ടിടത്തിലെ ഓഫീസിൽ ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. ഓഫീസിലുണ്ടായിരുന്ന കംപ്യൂട്ടറുകളും ഫർണിച്ചറുകളും ഒട്ടേറെ രേഖകളും കത്തിനശിച്ചു. പ്രധാനപ്പെട്ട സർക്കാർ ഫയലുകൾ കത്തി നശിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ആർക്കും പരിക്കേറ്റിട്ടില്ല.
ആറ് നില കെട്ടിടത്തിലെ നാലാം നിലയിലുള്ള ഇഡി ഓഫീസിലാണ് അപകടമുണ്ടായത്. ആദ്യം ചെറിയ രീതിയിലാണ് തീ പിടിച്ചത്. പിന്നീട് ഓഫീസിലെ ഫർണിച്ചറുകളിലേക്ക് തീ പടർന്നു. ഇതോടെ വ്യാപകമായി തീപിടിത്തമുണ്ടായെന്ന് മുംബൈ അഗ്നിരക്ഷാസേനാ മേധാവി രവീന്ദ്ര അംബുൽഗേങ്കർ പറഞ്ഞു. ഫയലുകളടക്കം കത്തിയതോടെ കെട്ടിടം നിറയെ പുകയും ഉണ്ടായിരുന്നു അതിനാൽ ഏറെ പണിപെട്ടാണ് തീയണച്ചത്.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണക്കാനായതെന്ന് രവീന്ദ്ര അംബുൽഗേങ്കർ പറഞ്ഞു. മുംബൈ ഫയർഫോഴ്സിന്‍റെ 12 ഫയർ എഞ്ചിനുകൾ, ഏഴ് ജംബോ ടാങ്കറുകൾ, ഒരു ഏരിയൽ വാട്ടർ ടവർ ടെൻഡർ തുടങ്ങിയവ എത്തിയാണ് തീയണച്ചത്. തീപിടിത്തത്തിന് കാരണം ഇതുവരെ വ്യക്തമല്ല. ഫയർഫോഴ്സ് വിഗദ്ധ സംഘം അന്വേഷണം നടത്തിവരികയാണെന്നും മുംബൈ അഗ്നിരക്ഷാസേനാ മേധാവി വ്യക്തമാക്കി.
Read More : പഹൽഗാം ഭീകരാക്രമണം; ഭീകരരെ സുരക്ഷാസേന കണ്ടെത്തിയെന്ന് റിപ്പോർട്ട്, വെടിവെയ്പ്പ്, രാത്രി ഭക്ഷണം തേടിയെത്തി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam