യാത്രക്കാർ തീവണ്ടി പാളം തെറ്റിയെന്ന് കരുതി പരിഭ്രാന്തരായി
അമരാവതി: ആന്ധ്രയിൽ ട്രെയിനിന്‍റെ രണ്ട് കോച്ചുകൾ അടർന്ന് മാറിയെങ്കിലും വൻ ദുരന്തം ഒഴിവായി. കോച്ചുകൾ അടർന്ന് മാറിയെങ്കിലും തീവണ്ടി ഉടൻ നിർത്തിയതിനാലാണ് വൻദുരന്തം ഒഴിവായത്. ഇന്ന് രാവിലെ 10 മണിയോടെ സെക്കന്തരാബാദ് - ഹൗറ ഫലക്നൂമ സൂപ്പർഫാസ്റ്റ് എക്സ്പ്രസാണ് (12704) അപകടത്തിൽപ്പെട്ടത്. യാത്രക്കാർ തീവണ്ടി പാളം തെറ്റിയെന്ന് കരുതി പരിഭ്രാന്തരായി. ശ്രീകാകുളം പാലസയിൽ സുമ്മാദേവി - മന്ദസ റോഡ് സ്റ്റേഷനുകൾക്കിടയിലാണ് എ സി കോച്ചുകൾ വേർപെട്ടത്. രണ്ട് എ സി കോച്ചുകൾക്കിടയിലുള്ള കപ്ലിംഗ് കണക്ഷൻ വേർപെട്ടതാണ് അപകട കാരണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. കോച്ചുകൾ തമ്മിൽ ബന്ധിപ്പിക്കാനുള്ള നടപടികൾ തുടരുകയാണ്. യാത്രക്കാർ വഴിയിൽ മൂന്ന് മണിക്കൂറിലേറെയായി കുടുങ്ങിക്കിടക്കുകയാണ്.
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ലഗേജിന്‍റെ ഉത്തരവാദിത്തം യാത്രക്കാരന് മാത്രമാണെന്ന് ദില്ലി ഹൈക്കോടതി ഉത്തരവിട്ടതാണ്. റെയിൽവേ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും അനാസ്ഥയോ ദുഷ്പ്രവൃത്തിയോ ഉണ്ടായിട്ടില്ലെങ്കിൽ മോഷണത്തിന് റെയിൽവേ ബാധ്യസ്ഥരല്ലെന്നും ദില്ലി ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് രവീന്ദർ ദൂദേജയാണ് വിധി പുറപ്പെടുവിച്ചത്. 2013 ജനുവരിയിൽ ന്യൂഡൽഹിയിൽ നിന്ന് നാഗ്പൂരിലേക്കുള്ള യാത്രയ്ക്കിടെ നടന്ന മോഷണം സംബന്ധിച്ചുള്ള ഒരാളുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. തേര്‍ഡ് എസി കോച്ചിൽ യാത്ര ചെയ്യുമ്പോൾ ലാപ്‌ടോപ്, ചാർജർ, കണ്ണട, എ ടി എം കാർഡുകൾ എന്നിവ അടങ്ങിയ ബാഗ് മോഷ്ടിക്കപ്പെട്ടതായി ആരോപിച്ചുള്ളതായിരുന്നു ഹര്‍ജി. സേവനത്തിലെ അപര്യാപ്തത മൂലം ഉണ്ടായ ബുദ്ധിമുട്ടിന് ഒരു ലക്ഷം രൂപയും സാധനങ്ങൾ നഷ്ടപ്പെട്ടതിന് 84,000 രൂപയും നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹര്‍ജി നേരത്തെ ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നേരത്തെ തള്ളിയിരുന്നു. ഈ പാനലിന്‍റെ തീരുമാനം ഹൈക്കോടതി ശരിവച്ചു. അറ്റൻഡന്റ് ഉറങ്ങുകയായിരുന്നു, മോശമായി പെരുമാറി, ടി ടി ഇയെ കണ്ടെത്താനില്ലായിരുന്നു എന്നത് അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഹർജിക്കാരന്‍റെ വാദമെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, അനധികൃതമായി ആരെങ്കിലും അകത്ത് കടന്ന് മോഷണം നടത്താൻ പാകത്തിൽ കോച്ചിന്റെ വാതിലുകൾ തുറന്നിട്ടിരുന്നു എന്നതിന് 'ഒരു നേരിയ സൂചന പോലും' ഇല്ലെന്നും കോടതി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം